ഫീസ് ഇങ്ങനെ
കാർ, ഓട്ടോ, മിനി വാൻ (ഒരു മണിക്കൂറിന്) -30 രൂപ
ലോറി- 80 രൂപ
പാലക്കാട്: നഗരത്തിലെ പ്രധാന വിഹാര കേന്ദ്രമായ ബി.ഒ.സി റോഡിൽ ഇനി വാഹനങ്ങൾ നിറുത്തിയിടണമെങ്കിൽ ഫീസ് നൽകണം. ഇനി ഇവിടം നഗരസഭയുടെ പേ പാർക്കിംഗ് കേന്ദ്രമാണ്. പട്ടിക്കര ബി.ഒ.സി റോഡിൽ കനറ ബാങ്കിനു സമീപമായാണ് റെയിൽവേയുടെ മതിലിനോടു ചേർന്ന് ലോറി സ്റ്റാൻഡിനു സമീപമായി നഗരസഭ പേ പാർക്കിംഗ് ഒരുക്കിയിട്ടുള്ളത്.
ഇവിടെ നേരത്തെ ടൈൽസ് പാകി പാർക്കിംഗിനായിട്ടുള്ള സ്ഥലമാണ് ഇപ്പോൾ പേ പാർക്കിംഗായി മാറ്റുന്നത്. നഗരത്തിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കാനായി കോട്ടമൈതാനം എസ്.ബി.ഐ ജംഗ്ഷനു സമീപം സ്റ്റേഡിയം ബൈപാസ്, റോബിൻസൺ റോഡ് എന്നിവിടങ്ങളിലൊക്കെ നഗരസഭ നേരത്തെ ഇത്തരത്തിൽ പാർക്കിംഗ് കേന്ദ്രങ്ങളൊരുക്കിയിട്ടുണ്ട്. എന്നാൽ പട്ടിക്കര ലോറി സ്റ്റാൻഡിനു സമീപം ക്ലോക്ക് റൂമിനോടു ചേർന്ന് ലോറികൾക്കു നിറുത്താനായി ടൈൽസ് പാകിയ സ്ഥലം പേ പാർക്കിംഗ് ആക്കുന്നതിനെതിരെ ഡ്രൈവർമാരും പ്രതിഷേധത്തിലാണ്.
നിലവിൽ പേ പാർക്കിംഗ് സംബന്ധിച്ച് നഗരസഭയുടെ എംബ്ലത്തോടുകൂടി സ്ഥാപിച്ച ബോർഡിൽ നിരക്കും നിബന്ധനകളും രേഖപ്പെടുത്തിയിട്ടുണ്ട്. കാനറാ ബാങ്കിന് എതിർവശത്തും മേൽപ്പാലത്തിനു താഴെയും ഇത്തരത്തിലുള്ള പേ പാർക്കിംഗ് ബോർഡുകൾ നഗരസഭ സ്ഥാപിച്ചു കഴിഞ്ഞു.
സൗകര്യമൊരുക്കേണ്ടത് നഗരസഭ
തിരക്കേറിയ ബി.ഒ.സി റോഡിൽ നഗരസഭയുടെ തന്നെ 25 ലധികം കടകളാണ് റെയിൽവേയുടെ പാലത്തോടു ചേർന്നുള്ളത്. ഇത്രയും വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവർക്കും കടയുടമകളുടെയും വാഹനങ്ങൾ സുരക്ഷിതമായി നിറുത്താനുള്ള സൗകര്യമൊരുക്കേണ്ടത് നഗരസഭയാണ്. ലോറിക്കാർക്കായി മേൽപ്പാലത്തിനു താഴെ നിർമ്മിച്ച ക്ലോക്ക് റൂം 15 മാസങ്ങളായിട്ടും തുറന്നു കൊടുത്തിട്ടില്ല. ഇവിടത്തെ ടൈലുകളിളകി കുഴിയായിത്തീർന്നിട്ടുമുണ്ട്. നിരവധി ചെറുകിട - മൊത്ത വ്യാപാര കേന്ദ്രങ്ങൾ, ബാങ്കുകൾ, ആരാധനാലയങ്ങൾ എന്നിവയൊക്കെയുള്ള പട്ടിക്കര - ബി.ഒ.സി റോഡിൽ രാപകൽ നൂറുക്കണക്കിന് വാഹനങ്ങളെത്തുന്നതിനാൽ മതിയായ പാർക്കിംഗ് ആവശ്യമാണ്.
പ്രതിഷേധിച്ച് വ്യാപാരികൾ
നഗരസഭയുടെ പേ പാർക്കിംഗ് സംവിധാനത്തിനെതിരെ പ്രതിഷേധം ശക്തമായി. പേ പാർക്കിംഗ് അംഗീകരിക്കാനാവില്ലെന്നും ഇവിടത്തെ വ്യാപാരികൾക്ക് മതിയായ സൗകര്യങ്ങൾ ചെയ്യേണ്ടത് നഗരസഭയാണെന്നും കാണിച്ച് ഒരു വിഭാഗം വ്യാപാരികൾ പ്രതിഷേധ സൂചകമായി നിവേദനം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |