വടക്കഞ്ചേരി: ചേറുതാഴ്ച കൂടിയ നെൽപ്പാടങ്ങളിലും ഉയരം കൂടിയ വരമ്പുകയറുന്നതിനും 50 മിനിട്ടുകൊണ്ട് ഒരു ഏക്കർ നെൽപ്പാടം കൊയ്ത് മെതിക്കാൻ കഴിയുന്നതുമായ വേഗത കൂടിയ കൊയ്ത്തു മെതിയന്ത്രം പാടത്തിറക്കി. ചൈന - കൊറിയ സംരംഭത്തിൽ നിർമ്മിച്ച 'ലോവോൾ ആർ.ജി 108' എന്ന യന്ത്രമാണ് പാടത്തിറക്കിയത്. നിലവിലെ മറ്റു യന്ത്രങ്ങളിൽ ഒരു ഏക്കർ കൊയ്തു തീർക്കാൻ ഒരു മണിക്കൂർ അല്ലെങ്കിൽ അതിൽ കൂടുതൽ സമയം ആവശ്യമാണ്. എന്നാൽ ഈ യന്ത്രത്തിൽ പെട്ടന്ന് കൊയ്തെടുക്കാൻ സാധിക്കും.
നെല്ല് സംഭരിക്കുന്ന സംഭരണിയുടെ വലിപ്പവും കൂടുതലായതിനാൽ 14 ചാക്ക് നെല്ല് വരെ യന്ത്രത്തിൽ സംഭരിക്കാൻ കഴിയും. സാധാരണ കൊയ്ത്ത് യന്ത്രങ്ങളിൽ 9 മുതൽ 11 ചാക്ക് നെല്ല് വരെ മാത്രമേ സംഭരിക്കാൻ കഴിയുകയുള്ളൂ.
ഈ യന്ത്രം ഉപയോഗിക്കുന്നതു മൂലം സമയ ലാഭം ഉണ്ടാകുന്നതിനാൽ വാടകയിനത്തിലും സാമ്പത്തിക ലാഭം കർഷകർക്ക് ഉണ്ടെന്ന് യന്ത്രം നെന്മാറ മേഖലയിലെ പാടശേഖരങ്ങളിൽ എത്തിച്ച ഏജന്റ് പി.കെ. ചെന്താമര പറഞ്ഞു.
നെല്ല് കൂടുതൽ നഷ്ടപ്പെടാതെ പതിരുനീക്കാനുള്ള ആധുനിക സംവിധാനങ്ങളും യന്ത്രത്തിലുണ്ടെന്ന് യന്ത്രത്തോടൊപ്പം എത്തിയ സാങ്കേതിക വിദഗ്‌ദ്ധരും പറഞ്ഞു. പൂന്തൽ ഉള്ള നെൽപ്പാടങ്ങളിൽ മറ്റു കൊയ്ത്തു യന്ത്രങ്ങൾ ഉപയോഗിക്കാൻ പറ്റാത്ത പാടങ്ങളിലും ഈ യന്ത്രം ചക്രങ്ങളിൽ നിന്നും എൻജിനും മറ്റു ഭാഗങ്ങളും സ്വയം ഉയരം വർദ്ധിപ്പിച്ച് പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന മേന്മയും ഉണ്ട്. മറ്റ് യന്ത്രങ്ങളിൽ കൊയ്‌തെടുക്കുമ്പോൾ കതിർ മണികൾ താഴെ വീണ് നഷ്ടപ്പെടുന്നത് ഒഴിവാക്കാനുള്ള പ്രത്യേക സംവിധാനവും ഉണ്ട്. വൈക്കോലും കാര്യമായി നഷ്ടപ്പെടാത്ത രീതിയിലാണ് യന്ത്രം സജ്ജീകരിച്ചിരിക്കുന്നത്.
മഴ നനയാതെ സൂക്ഷിക്കാം
മറ്റ് യന്ത്രങ്ങളിൽ നിന്നും വ്യത്യസ്തമായി സംഭരിക്കുന്ന നെല്ല് മഴ നനയാതെ സൂക്ഷിക്കാനുള്ള സംവിധാനവും യന്ത്രത്തിൽ ഉണ്ട്. നിലവിലുള്ള യന്ത്രങ്ങളിൽ കൊയ്ത്തു നടക്കുന്നതിനിടെ മഴ വന്നാൽ പ്ലാസ്റ്റിക് ഷീറ്റുകൾ ഇട്ട് നെല്ല് സംഭരണി മൂടി വയ്‌ക്കേണ്ട സ്ഥിതിയുണ്ട്. കൂടാതെ ഹൈഡ്രോളിക് സംവിധാനത്തിലൂടെ ട്രാക്ടർ നിൽക്കുന്ന ഏതു ഭാഗത്തേക്കും എത്ര ഉയരത്തിലും പുറത്തേക്ക് നെല്ല് കൊട്ടിയൊഴിക്കാനുള്ള സംവിധാനവും യന്ത്രത്തിൽ ഉണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |