പാലക്കാട്: ലൈഫ് മിഷന്റെ എന്ന പേരിൽ വാഗ്ദാനങ്ങളുടെ ചതിയിൽ പെട്ടത് കേരളത്തിലെ പാവപ്പെട്ട ജനങ്ങളാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ. ചിറ്റൂർ - തത്തമംഗലം നഗരസഭയിൽ വെള്ളപ്പന ലൈഫ് മിഷൻ ഫ്ളാറ്റ് നിർമ്മാണം അഞ്ച് വർഷം കഴിഞ്ഞിട്ടും പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ച് ചിറ്റൂർ - തത്തമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കേരളപ്പിറവി ദിനത്തിൽ നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുടിയൊഴിപ്പിക്കപ്പെട്ട പാവപ്പെട്ട 14 കുടുംബങ്ങളിൽ അഞ്ച് വർഷമായി വീടില്ലാത്ത പലരും റോഡരികിൽ അന്തിയുറങ്ങുകയാണ്. 2017 മേയിൽ തറകല്ലിടൽ നടത്തി അന്നത്തെ മന്ത്രി എ.കെ. ബാലൻ, 2017 നവംബർ ഒന്നാം തിയതി ഫ്ളാറ്റ് ജനങ്ങൾക്ക് തുറന്ന് കൊടുക്കും എന്ന് പ്രഖ്യാപിച്ചതാണ്. വഞ്ചനയുടെ അഞ്ചാണ്ടുകൾ കഴിഞ്ഞിട്ടും ഫ്ളാറ്റ് നിർമ്മാണം പാതിവഴിയിലാണ്. ലൈഫിന്റെ പേരിൽ നടത്തുന്ന തട്ടിപ്പ് അവസാനിപ്പിച്ചില്ലെങ്കിൽ പാവപ്പെട്ടവർക്കായി ഏത് അറ്റം വരെയും പോകാൻ കോൺഗ്രസ് തയ്യാറാണെന്നും സജീന്ദ്രൻ പറഞ്ഞു. ഉപവാസ സമരത്തിൽ ചിറ്റൂർ മണ്ഡലം പ്രസിഡന്റ് ആർ. ബാബു അദ്ധ്യക്ഷനായി
മുൻ എം.എൽ.എ കെ.അച്യുതൻ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ, ഡി.സി.സി ജനറൽ സെക്രട്ടറി കെ.സി. പ്രീത്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ സദാനന്ദൻ, രാജമാണിക്യം, മുൻ മുനിസിപാലിറ്റി ചെയർമാൻ കെ.മധു, രതീഷ്, രതീഷ്, സാജൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |