കൊല്ലങ്കോട്: മുതലമടയിൽ ഇപ്പോൾ മാവുകൾ പൂക്കുന്ന സമയമാണ്. ലോക വിപണിയിൽ കൂടുതൽ വരുമാനം കിട്ടുന്ന മാമ്പഴ രാജകുമാരി 'അൽഫോൻസ" മുതൽ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന 'കലാപാടി" വരെ പൂത്തുലഞ്ഞു നിൽക്കുന്നു. ഒക്ടോബർ- നവംബർ മാസങ്ങളിലാണ് മാവുകൾ പൂവിടുന്നത്. ഫെബ്രുവരിയിൽ തുടങ്ങുന്ന വിളവെടുപ്പ് മേയ് വരെ നീളും. ബാംഗ്ളൂർ മുതൽ ഡൽഹി വരെ കൂടുതൽ വിറ്റഴിയുന്ന സിന്ദൂരം മാങ്ങയും മറ്റ് 21 ഇനം മാങ്ങകളും മുതലമടയുടെ വിപണിയെ സജീവമായി നിലനിറുത്തുന്നു.
അതേസമയം മാമ്പൂക്കളെ കോടികളുടെ മുതൽ ആക്കാനുള്ള വിഷം തളിക്കലിന് യാതൊരു കുറവുമില്ല. പവർ റോക്കർ മെഷീൻ ഉപയോഗിച്ച് മാവുകളിൽ കീടനാശിനി സ്‌പ്രേ ചെയ്യുന്ന കാഴ്ച പതിവാണ്. ഇതിന്റെ ബാക്കിപത്രമാണ് പ്രദേശത്തെ മാരകരോഗ ബാധിതരുടെ എണ്ണം പെരുകുന്നത്. ജനിതക വൈകല്യം ബാധിച്ചവർ, കാഴ്ച നഷ്ടപ്പെട്ടവർ, അർബുദ രോഗികൾ, ഗർഭഛിദ്രത്തിന് വിധേയരാകുന്നവർ അങ്ങനെ നിരവധി. യഥാർത്ഥത്തിൽ ഇവരുടെ ദുരിതത്തിൽ പൊതിഞ്ഞെടുത്തതാണ് മംഗോ സിറ്റിയെന്ന മധുര നാമം.
യാതൊരു നിയന്ത്രണവുമില്ലാതെ മാരക കീടനാശിനിപ്രയോഗം നടത്തുന്ന കാഴ്ചയാണ് ഇവിടെ. മുതലമടക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന തരത്തിൽ കീടനാശിനി പ്രയോഗം മുന്നോട്ടു പോകുമ്പോഴും ബന്ധപ്പെട്ട വകുപ്പുകൾ നടപടി സ്വീകരിക്കുന്നില്ല. കഴിഞ്ഞ വർഷം വെള്ളാരങ്കടവ്, കാട്ടുപ്പതി മേഖലകളിലെ ആദിവാസികളുടെ 26 ഓളം ആടുകൾ രണ്ടുമൂന്നു ദിവസങ്ങളിലായി കൂട്ടത്തോടെ ചത്തിരുന്നു. പോസ്റ്റുമോർട്ടത്തിൽ നിരോധിത കീടനാശിനി ഉള്ളിൽ ചെന്നതായി കണ്ടെത്തി. കഴിഞ്ഞ മാസം പയ്യല്ലൂരിൽ മാരക കീടനാശിനി പ്രയോഗത്താൽ ദേഹാസ്വാസ്ഥ്യം മൂലം ഒരു കുടുംബത്തിലെ നാലുപേർ ആശുപത്രിയിൽ ചികിത്സ തേടി.
കീടനാശിനി പ്രയോഗം നടത്തുന്ന മാന്തോപ്പുകളോട് ചേർന്നുകിടക്കുന്ന പള്ളം, മാമ്പള്ളം, കിഴക്കെക്കാട്, മല്ലുകുളമ്പ് എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നേരത്തെ നടത്തിയ സർവേ ഞെട്ടിപ്പിക്കുന്ന കണക്കാണ് നൽകുന്നത്. മുതലമടയിലെ 30 ശതമാനം ആളുകൾ പല തരത്തിൽ എൻഡോസൾഫാൻ ദുരിതം പേറുന്നവരാണെന്ന് ഇതിൽ കണ്ടെത്തിയിരുന്നു.
ആറുവർഷം മുമ്പ് വരെ എൻഡോസൾഫാൻ ആയിരുന്നു മാന്തോപ്പുകളിൽ തളിച്ചിരുന്നത്. ജനിതക വൈകല്യമുള്ള കുട്ടികൾ ധാരാളമായി പിറന്നുവീഴുന്നതും അർബുദമടക്കം മാരക രോഗികൾ പെരുകുന്നതും വിവാദമായതോടെ ഇത് നിരോധിച്ചു.
368 കുടുംബങ്ങളിൽ നടത്തിയ സർവേയിൽ 256ലും കീടനാശിനി പ്രയോഗിക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന രോഗികളെ കണ്ടെത്തി. ജനിതക വൈകല്യമുള്ളവർ- 13 , അർബുദബാധിതർ- 13 , കാഴ്ച നഷ്ടപ്പെട്ടവർ- 22 എന്നിങ്ങനെ പോകുന്നു കണക്ക്. ഇതിനു പുറമെ പലതരം ത്വക്ക് രോഗങ്ങൾ ബാധിച്ചവരുമുണ്ട്. എട്ടുവർഷത്തിനിടെ അർബുദം ബാധിച്ച് 15 പേർ മരിച്ചു.
തമിഴ്നാട്ടിൽ നിന്നാണ് മുതലമടയിലും സമീപ മാന്തോപ്പുകളിലും തളിക്കുന്ന നിരോധിത കീടനാശിനികൾ എത്തുന്നത്. ഇടനിലക്കാരായ കച്ചവടക്കാരെ ഉപയോഗിച്ച് കർഷകരെ തെറ്റിദ്ധരിപ്പിച്ചും അവരുടെ അറിവില്ലായ്മ മുതലെടുത്തുമാണ് കമ്പനികൾ തങ്ങളുടെ കീടനാശിനികൾ യഥേഷ്ടം വിറ്റഴിക്കുന്നത്. ഓരോ വർഷവും ഏഴുമുതൽ എട്ടുകോടിയുടെ വരെ കീടനാശിനി മേഖലയിൽ വിറ്റഴിയുന്നുണ്ട്. അതിമാരകമായ കീടനാശിനികളാണ് മാന്തോപ്പിൽ സ്‌പ്രൈ ചെയ്യുന്നത്. കമ്പനികൾ കർഷകർക്കിത് വിലകുറച്ചു നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |