ചിറ്റൂർ: കൊഴിഞ്ഞാമ്പാറയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള ബൈപ്പാസ് നിർമ്മാണത്തിന്റെ രൂപരേഖയിൽ മാറ്റം വരുത്താൻ ശ്രമമെന്ന് പരാതി. നഗരമദ്ധ്യത്തിലെ സ്റ്റാൻഡ് പൊളിക്കേണ്ടിവരുമെന്നതാണ് പ്രധാന ആശങ്ക. ഇതുവഴി ഒട്ടേറെ നാശനഷ്ടങ്ങൾ ഉണ്ടാകുമെന്നും നാട്ടുകാർ പരാതിപ്പെടുന്നു.
ഒരുതവണ ജനാഭിപ്രായം തേടിയാണ് നാശനഷ്ടം ഉണ്ടാവാത്ത വിധം ബൈപ്പാസിന്റെ റൂട്ട് നിശ്ചയിച്ചത്. ഇതിനിടയ്ക്ക് പഞ്ചായത്ത് ഭരണ സമിതിയിലെ ചിലരുടെ താല്പര്യം സംരക്ഷിക്കുന്നതിനായി രൂപരേഖ മാറ്റിയെന്നാണ് ആരോപണം. കഴിഞ്ഞ ജൂണിൽ വിളിച്ച യോഗത്തിൽ കരുവപ്പാറ ശിവക്ഷേത്രത്തിന് സമീപത്ത് നിന്ന് വലത്തോട്ടു തിരിഞ്ഞ് ബസ് സ്റ്റാൻഡിന് സമീപത്തെ ഓട്ടോ സ്റ്റാൻഡു വഴി മണിമുത്ത് നഗറിൽ ചെന്നെത്തുന്ന തരത്തിൽ 800 മീറ്റർ ദൈർഘ്യത്തിലാണ് രൂപരേഖ തയ്യാറാക്കിയത്.
കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ അത്തിക്കോട് ജംഗ്ഷന് തൊട്ടുമുമ്പുള്ള കുളത്തിന് സമീപത്ത് നിന്ന് വലത്തോട്ട് തിരിഞ്ഞ് താഴ്ന്ന പ്രദേശമായ നെൽപ്പാടങ്ങളിലൂടെ വന്ന് നാട്ടുകൽ- അത്തിക്കോട് റോഡുമുറിച്ച് നടുക്കളം വഴി കൊഴിഞ്ഞാമ്പാറ സ്റ്റാൻഡ് കെട്ടിടത്തിന്റെ നടുവിലൂടെ മണിമുത്ത് നഗറിൽ എത്തിച്ചേരും വിധമാണ് രൂപരേഖ. നാല് കിലോമീറ്റർ ദൈർഘ്യമാണ് പുതിയ രൂപരേഖക്കെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
സ്റ്റാൻഡ് തകർത്തുള്ള പദ്ധതിയെ ജനങ്ങളെ അണിനിരത്തി എതിർക്കുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി കെ.എസ്.തണികാചലം പറഞ്ഞു. പ്രതിഷേധവുമായി സി.പി.ഐ നേതാക്കളായ കെ.രാധാകൃഷ്ണൻ, സി.ബാബു, മുസ്ലിംലീഗ് നേതാവ് എ.എസ്.ഉബൈദ് റഹ്മാൻ, വ്യാപാരി വ്യവസായി യൂണിറ്റ് നേതാക്കളായ പി.ഉണ്ണിക്കൃഷ്ണൻ, എ.സമദ്, ബി.ജെ.പി നേതാവ് പി.വിചിത്രൻ, സാമൂഹിക പ്രവർത്തകൻ കെ.വിജയൻ എന്നിവരും രംഗത്തുണ്ട്.
ജനാഭിപ്രായം തേടും
ജനാഭിപ്രായം മാനിച്ച് മാത്രമേ ബൈപ്പാസ് കൊണ്ടുവരൂ. ചിലർ ആരോപിക്കുന്നതുപോലെ പ്രത്യേക താല്പര്യങ്ങളില്ല.
-എം.സതീഷ്, പഞ്ചായത്ത് പ്രസിഡന്റ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |