തച്ചമ്പാറ: കാരാകുറിശ്ശി വില്ലേജ് ഓഫീസിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ ദുരിതത്തിലായി നാട്ടുകാർ. വില്ലേജ് ഓഫീസർ, വില്ലേജ് അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് ആളില്ലാത്തത്. ഇതോടെ സർട്ടിഫിക്കറ്റിനായി വരുന്നവർ പല പ്രാവശ്യമായി ഓഫീസിലെത്തി നിരാശരായി മടങ്ങുകയാണ്. അത്യാവശ്യമായി ഹാജരാക്കേണ്ട രേഖകൾക്കായി പലരും നെട്ടോട്ടത്തിലുമാണ്.
പഞ്ചായത്തിന് ആകെയുള്ളത് ഒരു വില്ലേജ് ഓഫീസാണ്. പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളും തച്ചമ്പാറ പഞ്ചായത്തിലെ ചിലഭാഗങ്ങളും ചേർന്ന് 7,300 ഏക്കറോളം വിസ്തൃതിയുണ്ട്. അരലക്ഷത്തിനടുത്ത് ജനസംഖ്യയുള്ള വില്ലേജ് ഓഫീസാണ് കാരാകുറിശ്ശി. ഇവിടെ ആവശ്യത്തിനുള്ള ജീവനിക്കാരില്ലാത്തത് ജനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. പുല്ലിശ്ശേരി, പള്ളിക്കുറുപ്പ് തുടങ്ങി ആറുകിലോമീറ്ററിലധികം ദൂരത്തുനിന്ന് സേവനം തേടി വരുന്നവരുണ്ട്. പലരും വില്ലേജിലെത്തിയാണ് ജീവനക്കാരില്ലെന്ന വിവരം അറിയുന്നത്.
വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ നടക്കുന്നുണ്ടെങ്കിലും നടപടിയില്ലെന്നും പരാതിയുണ്ട്. പ്രധാന തസ്തികയിൽ ആളില്ലാത്തതാണ് കൂടുതൽ പ്രശ്നമാവുന്നത്. പള്ളിക്കുറുപ്പ്, പുല്ലിശ്ശേരി പ്രദേശം കേന്ദ്രീകരിച്ച് കാരാകുറിശ്ശി-രണ്ട് വില്ലേജോഫീസ് വേണമെന്ന ആവശ്യവും ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |