പാലക്കാട്: ഒന്നാംവിള നെല്ലുസംഭരണം 99.9% പൂർത്തിയായിട്ടും നെല്ലിന്റെ വില ലഭിക്കാതെ കർഷകർ ദുരിതത്തിൽ. ജില്ലയിൽ 14,899 കർഷകർക്കായി 87 കോടി രൂപയാണ് ഇനിയും നൽകാനുള്ളത്. ഡിസംബർ ഒമ്പതുവരെ പേയ്മെന്റ് ഓർഡർ ലഭിച്ച കൃഷിക്കാർക്ക് മാത്രമേ നെല്ലിന്റെ വില നൽകിയിട്ടുള്ളൂ. ജില്ലയിൽ ഒന്നാംവിളയിൽ 1.12 ലക്ഷം മെട്രിക് ടൺ നെല്ലാണ് ശേഖരിച്ചിട്ടുള്ളത്.
59,938 കൃഷിക്കാർ ഒന്നാംവിള നെല്ല് സംഭരണത്തിനായി സപ്ലൈകോയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 45,540 കർഷകർ കോർപറേഷന് നെല്ലളന്നു. 30,641 കൃഷിക്കാർക്ക് സംഭരണ വില നൽകി. ഈയിനത്തിൽ 226.9 കോടി രൂപയാണ് ഇതുവരെ നൽകിയിട്ടുള്ളത്. സപ്ലൈകോയ്ക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ നിന്ന് ലഭിച്ച കുടിശികയുടെ വിഹിതം തീർന്നതോടെയാണ് നെല്ലുവില വിതരണം വീണ്ടും നിലച്ചത്. ഇനി സർക്കാരിൽ നിന്ന് കുടിശിക സംഖ്യ ലഭിക്കാനുണ്ട്. കൃഷിക്കാർക്ക് സംഭരണ വില ലഭ്യമാക്കാൻ സപ്ലൈകോ സർക്കാരിൽ നിന്ന് കൂടുതൽ സംഖ്യ ആവശ്യപ്പെട്ടിട്ടുണ്ട്.
തുക കണ്ടെത്തണമെന്ന്
നെല്ലളന്ന് രണ്ടുമാസത്തോളമായിട്ടും വില കിട്ടാത്തത് കർഷകരെ പ്രതിസന്ധിയിലാക്കി. ഈ സാഹചര്യത്തിൽ ഒന്നാംവിളയുടെ ബാക്കി തുക നൽകാനും രണ്ടാംവിള സംഭരണത്തിനും ആവശ്യമായ തുക ഉടൻ കണ്ടെത്തണമെന്നാണ് കൃഷിക്കാരുടെ ആവശ്യം. ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് സപ്ലൈകോ എടുത്ത തുക മുൻകാലങ്ങളിലെ കുടിശിക തീർക്കാൻ വിനിയോഗിച്ചതോടെയാണ് ഒന്നാംവിളയിൽ നെല്ലിന്റെ വില യഥാസമയം ലഭിക്കാതെ കൃഷിക്കാർ പെരുവഴിയിലായത്.
രണ്ടാംവിളയിലും വൈകുമോ?
ഒന്നാംവിള സംഭരണ കാലാവധി ഈ മാസം അവസാനിക്കും. രണ്ടാംവിളയിൽ നെല്ലെടുക്കണമെങ്കിൽ പുതിയ കരാർ ഒപ്പിടണം. ഇക്കാര്യത്തിൽ മില്ലുകാരുമായി ചർച്ച നടത്തി ഫെബ്രുവരി പകുതിക്ക് മുമ്പെങ്കിലും നടപടിയെടുക്കണം. ജില്ലയിൽ ഫെബ്രുവരി അവസാനത്തോടെ രണ്ടാംവിള കൊയ്ത്താരംഭിക്കും. മാർച്ച് പകുതിയോടെ കൂടുതൽ പാടശേഖരങ്ങളിൽ കൊയ്ത്താകും. ഒന്നാംവിളയിൽ കൊയ്ത്ത് ആരംഭിച്ച ശേഷമാണ് സംഭരണത്തിൽ ചർച്ച തുടങ്ങിയത്. ഇത് നെല്ലെടുപ്പ് ഒരു മാസത്തിലധികം വൈകിപ്പിച്ചു. രണ്ടാംവിളയിൽ ഇത്തരം പാളിച്ച പാടില്ലെന്നും കൃഷിക്കാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |