ചിറ്റൂർ: മഴയായാലും വേനലായാലും കൊടുമ്പ് പാളയത്തുകാരുടെ നെഞ്ചിൽ തീയാണ്. പഞ്ചായത്തിലെ പാളയം, കുന്നുകാട്, കോഴിപ്പറമ്പ്, ചിറപ്പാടം, കുന്നംപാറ, ചക്കിങ്ങിൽപള്ള എന്നിവിടങ്ങളിലുള്ള 300ഓളം കുടുംബങ്ങൾക്ക് കൊടുമ്പ് പുഴയ്ക്ക് അക്കരയ്ക്ക് എത്തണമെങ്കിൽ ജീവൻ പണയപ്പെടുത്തി സാഹസിക ചങ്ങാട യാത്രയ്ക്ക് മുതിരണം. അല്ലെങ്കിൽ കീശകാലിയാക്കി ഓട്ടോയിൽ നാല് കിലോമീറ്റർ ചുറ്റണം.
എഴ്, എട്ട്, ഒമ്പത്, പത്ത്, 13 വാർഡുകളിലെ കുരുന്നുകൾ മുതൽ വൃദ്ധർ വരെ ചങ്ങാടത്തെയാണ് ആശ്രയിക്കുന്നത്. സർക്കാരുകൾ മാറിമാറി വന്നിട്ടും പ്രദേശവാസികളുടെ യാത്രാദുരിതത്തിന് അറുതിയില്ല. പുഴയ്ക്ക് കുറുകെയൊരു സ്റ്റീൽ ബ്രിഡ്ജ് വേണമെന്ന ആവശ്യത്തിന് മൂന്ന് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്.
കരാറുകാരൻ പിന്മാറി
നേരത്തെ വി.എസ്.അച്യുതാന്ദന്റെ എം.എൽ.എ ഫണ്ടുപയോഗിച്ച് പുഴയ്ക്ക് കുറുകെ പാലം നിർമ്മിക്കാൻ ഭരണ-സാങ്കേതിക അനുമതി ലഭിച്ചിരുന്നു. ഏഴുകോടി അടങ്കൽ തുക വകയിരുത്തിയ പദ്ധതിയുടെ ടെൻഡർ നടപടി പൂർത്തിയായെങ്കിലും കരാറുകാരൻ നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ച് പിന്മാറി. 4.7 കോടി രൂപയ്ക്കാണ് പാലം നിർമ്മാണത്തിന്റെ കരാർ ഒപ്പുവച്ചിട്ടുള്ളത്. പുഴയ്ക്ക് ഇരുവശത്തുമുള്ള അപ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുക്കുകയും പത്തുലക്ഷത്തിന്റെ പ്രാരംഭ പ്രവൃത്തിയും പൂർത്തിയായെങ്കിലും പ്രളയവും കൊവിഡും വില്ലനായി.
വേനലിലുൾപ്പെടെ വെള്ളമുള്ള പുഴയിൽ മൂന്ന് ബീമുകൾ പണിതുവേണം പാലം നർമ്മിക്കാൻ. നിർമ്മാണ സാമഗ്രികളുടെ വില വർദ്ധിച്ച സാഹചര്യത്തിൽ നിലവിൽ കരാർ ഉറപ്പിച്ച തുകയ്ക്ക് പണിപൂർത്തിയാക്കാൻ കഴിയില്ലെന്ന് കാണിച്ചാണ് കരാറുകാരൻ പിന്മാറിയത്. പുതിയ കരാറുകാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.
നാട്ടുകാരുടെ പിരിവിൽ ചങ്ങാടം
പുഴയ്ക്ക് അക്കരെയുള്ള നാലുവാർഡുകളിലെ 300 ഓളം കുടുംബങ്ങൾ പിരിവിട്ടാണ് 25 വർഷം മുമ്പ് ചങ്ങാടം നിർമ്മിച്ചത്. ലോറി ടയറുകളിൽ ഉപയോഗിക്കുന്ന ട്യൂബും ഇരുമ്പ് ലൈനും മുളയുമാണ് ചങ്ങാടത്തിനായി ഉപയോഗിക്കുന്നത്. 200 മീറ്റർ വീതിയുള്ള പുഴയ്ക്ക് രണ്ടാൾ ആഴമുണ്ട്. നടുവിൽ പലയിടങ്ങളിലായി പാറകളുണ്ട്. ഇതിൽ ഇടിച്ച് കേടാകുന്ന ചങ്ങാടം നവീകരിക്കാനായി ഓരോ വർഷവും 20,000 രൂപയോളം ചെലവുവരുമെന്ന് വാർഡംഗം മുരളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |