SignIn
Kerala Kaumudi Online
Sunday, 28 April 2024 6.08 AM IST

ഇതാ അത്താണിയും ആൽമരവും കൽത്തൊട്ടിയും തണ്ണീർ പന്തലും... പൈതൃക സമ്പത്താണ്, സംരക്ഷിക്കണം

thaneer-panthal
ഷൊർണൂർ കവളപ്പാറ കാരക്കാട്ടെ ആൽമരവും അത്താണിയും കരിങ്കൽ തൊട്ടിയും നിലനിൽക്കുന്ന തണ്ണീർ പന്തൽ പ്രദേശം.

ഒറ്റപ്പാലം: വാണിയംകുളം വണ്ടിപ്പേട്ടയിൽ നിന്നു നല്ല നാല് മണിക്കാളകളെയും മറ്റും വാങ്ങി മടങ്ങുന്നവർക്ക് വിശ്രമിക്കാനും ദാഹം മാറ്റാനുമുള്ള ഇടത്താവളമായിരുന്നു കവളപ്പാറ കാാരക്കാട്ടെ ആൽമരത്തണലും അത്താണിയും ചക്കരപ്പന്തലും.

കേരളത്തിലെ ഏറ്റവും വലിയ കാലിച്ചന്തയായി കണക്കാക്കപ്പെടുന്നതാണ് വാണിയംകുളം കന്നുകാലി ചന്ത. ആയിരങ്ങൾ പങ്കെടുക്കുന്ന ദക്ഷിണേന്ത്യയിൽ എമ്പാടും നിന്ന് ഉരുക്കളെത്തുന്ന കോടികളുടെ വ്യാപാരം നടക്കുന്ന വ്യാഴാഴ്ച ചന്ത. ലക്ഷത്തിന് മേൽ വിലയുള്ള ഉരുക്കളും മറ്റും കൈമാറ്റം ചെയ്യപ്പെടുന്നയിടം. ഒരുകാലത്ത് കൊമ്പനാനകളെ വരെ ഇവിടെ കച്ചവടം ചെയ്തിരുന്നതായി ചരിത്രം പറയുന്നു.

പെരുമാക്കന്മാരുടെ കാലത്തെങ്ങോ ആരംഭിച്ച പുരാതന ചന്തയാണ് വാണിയംകുളത്തേത്. പിന്നീട് നൂറ്റാണ്ടുകൾ കവളപ്പാറ മൂപ്പിൽ നായരുടെ അധീനതയിലായി. വാഹനങ്ങളും റോഡുകളും വികസിക്കുന്നതിനും മുമ്പ് കാർഷികവൃത്തി മാത്രം പ്രധാന ജീവിതമാർഗമായിരുന്ന കാലം. അന്ന് വാണിയംകുളം ചന്തയിൽ നിന്ന് ഉരുക്കളെ വാങ്ങി തൃശൂർ ജില്ലയിലെ ദേശമംഗലം, മുള്ളൂർക്കര, ഓട്ടുപാറ പ്രദേശങ്ങളിലേക്ക് കാൽനടയായി മടങ്ങിയിരുന്ന കർഷകരുടെയും കച്ചവടക്കാരുടെയും സഞ്ചാര പഥത്തിലെ ഒരു പ്രധാന ഇടത്താവളമായിരുന്നു ഇത്.

അകത്തേത്തറ പഞ്ചായത്തിൽ അത്താണികളുടെ സംരക്ഷണത്തിന് പൈതൃക സംരക്ഷണ പദ്ധതി അടുത്ത കാലത്ത് നടപ്പാക്കിയത് ഷൊർണൂർ നഗരസഭയ്ക്ക് അടക്കം മാതൃകയാണ്. ഇത്തരം നിരവധി അത്താണികൾ സംരക്ഷിക്കപ്പെടാതെ പലയിടത്തായി അനാഥമായി നശിക്കുന്നു. വരും തലമുറയെ ഓർത്ത് സംരക്ഷിക്കപ്പെടേണ്ട ചരിത്ര കഥകൾ, പൈതൃക സ്വത്തുക്കൾ ഇത്തരത്തിൽ പോയ് മറയുകയാണ്.

തണ്ണീർ പന്തൽ

ഇന്നും പ്രദേശം 'തണ്ണീർ പന്തൽ' എന്നാണറിയപ്പെടുന്നത്. കഴിഞ്ഞ വർഷമാണ് കാട് വെട്ടിത്തെളിച്ചപ്പോൾ ഒരു ഭീമൻ കരിങ്കൽത്തൊട്ടി പ്രത്യക്ഷമായത്. അത്താണിയും. പഴയൊരു അസ്ഥിവാരവും പുരാതനമായ ഒരു കിണറും സമീപത്ത് കാണാം. കത്തുന്ന ചൂടിൽ ഉരുകിയൊലിച്ച് വന്നിരുന്നവർക്ക് ആൽമരത്തണലിൽ അൽപ്പം വിശ്രമവും തെളിനീരും ലഭിച്ചിരുന്നയിടം. കാലികൾക്ക് ദാഹം മാറ്റാൻ കരിങ്കൽ തൊട്ടിയും.

ഇന്നും ഏപ്രിൽ നാലിന് നടക്കുന്ന ആര്യങ്കാവ് പൂരദിവസം മുണ്ടായ ദേശം കുതിരയെടുപ്പുകാർക്ക് ഇവിടെ ചക്കര വെള്ളവും സംഭാരവും നൽകാറുണ്ട്. ഇത്തരം പ്രദേശങ്ങളുടെ ചരിത്ര മഹിമയും പൗരാണികതയും സംസ്‌കാരവും

തിരിച്ചറിയാതെ അത്താണിയും മറ്റും സംരക്ഷിക്കപ്പെടാതെ പോകുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.