പാലക്കാട്: അട്ടപ്പാടിയിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാരിന്റെ ട്രാൻസ്ഗ്രിഡ് രണ്ടിൽ ഉൾപ്പെടുത്തി ഹരിതോർജ്ജ ഇടനാഴി (എ.ജി.ഇ.സി) നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി മണ്ണാർക്കാടും അട്ടപ്പാടിയിലും 220 കെ.വി സബ് സ്റ്റേഷനുകളും വെട്ടത്തൂരിൽ നിന്ന് അട്ടപ്പാടിയിലേക്ക് പുതിയ ലൈനും സ്ഥാപിക്കും. 314 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 2025ൽ പൂർത്തിയാകും. സംസ്ഥാന ബഡ്‌ജറ്റിൽ പദ്ധതിക്ക് തുക നീക്കിവെക്കുമോ എന്നാണിനി അറിയേണ്ടത്.
ഇടതടവില്ലാതെ വൈദ്യുതി
1974ൽ നിർമ്മിച്ച വെണ്ണക്കര 110 കെ.വി സബ് സ്റ്റേഷനിൽ നിന്നുള്ള സിംഗിൾ സർക്യൂട്ട് ലൈൻ മാത്രമാണ് മണ്ണാർക്കാട്ടെ ഏക വൈദ്യുതോർജ്ജ ഉറവിടം. ലൈനിൽ തകരാർ സംഭവിച്ചാൽ മണ്ണാർക്കാട് ഇരുട്ടിലാകും. ഹരിതോർജ്ജ ഇടനാഴി വന്നാൽ ഇടതടവില്ലാതെ വൈദ്യുതി ലഭിക്കും. പദ്ധതിക്ക് വെട്ടത്തൂർ മുതൽ മണ്ണാർക്കാട് വരെ 22 കിലോമീറ്റർ പുതിയ ടവർ സ്ഥാപിക്കും.
വെട്ടത്തൂർ, അലനല്ലൂർ, കോട്ടപ്പാടം, കുമരംപുത്തൂർ, തെങ്കര പഞ്ചായത്തുകളിലൂടെയും മണ്ണാർക്കാട് നഗരസഭയിലൂടെയുമാണ് ലൈൻ കടന്നുപോകുക.
ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷൻ
നൂതന സാങ്കേതിക വിദ്യയുപയോഗിച്ച് 220 കെ.വി ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷൻ മണ്ണാർക്കാട് നിർമ്മിക്കും. ഇതിന് വെട്ടത്തൂരിൽ നിന്ന് 220 കെ.വി ഡബിൾ സർക്യൂട്ട് ലൈൻ സ്ഥാപിക്കും.
ലൈൻ വലിക്കുന്നതും സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് വരാത്ത രീതിയിലാവും പദ്ധതി നടപ്പാക്കുക. നാശനഷ്ടങ്ങൾക്ക് നിയമാനുസൃത നഷ്ടപരിഹാരം ലഭ്യമാക്കും.
-അസി.എക്സി. എൻജിനീയർ, കെ.എസ്.ഇ.ബി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |