റാന്നി : പെരുനാട് പഞ്ചായത്തിനെ ഭീതിയിലാഴ്ത്തിയ ആക്രമണത്തിന് പിന്നാലെ നാറാണംമൂഴി പഞ്ചായത്തിന്റെ അതിർത്തി മേഖലയായ കോളാമാല കോട്ടക്കുഴിയിലും കടുവയുടെ സാന്നിദ്ധ്യം ഉറപ്പാക്കി. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നരയോടെ ആടുകളെ തീറ്റുകയായിരുന്ന കോട്ടക്കുഴി സ്വദേശി ഒറ്റപ്ലാമൂട്ടിൽ ഷരീഫയാണ് കടുവയെ കണ്ടത്. ആടുകൾ ശബ്ദം ഉണ്ടാക്കുന്നത് ശ്രദ്ധിച്ചപ്പോൾ തോട്ടത്തിലൂടെ കടുവ നടന്നുനീങ്ങുന്നത് കണ്ടെന്ന് ഷരീഫ പറഞ്ഞു. നിലവിളിച്ചപ്പോൾ കടുവ തൊട്ടടുത്ത പറമ്പിലെ കാടുകളിലേക്ക് മറയുകയായിരുന്നു. സംഭവത്തോടെ മേഖലയിൽ ആളുകൾ ഭീതിയിലാണ്. നേരത്തെ പെരുനാട് രണ്ടു പശുക്കളെ കടുവ ആക്രമിച്ചിരുന്നു. ഇതിന് ശേഷം ഒരാഴ്ച പിന്നിടുമ്പോഴാണ് അടുത്ത സംഭവം. ഒരു ദിവസം മുമ്പ് കോളാമലയിൽ ഓലിയ്ക്കപതാലിൽ സജീവിന്റെ ആട്ടിൻകുട്ടിയെ ആക്രമിക്കാൻ ശ്രമിക്കുന്ന കടുവയെ സഹോദരന്റെ മകൾ മിയ നജീബ് കണ്ടിരുന്നു. 10 ദിവസങ്ങൾക്ക് മുമ്പ് ഇവിടെ ബൈക്കിൽ എത്തിയ രണ്ടുപേർ കടുവയെ കണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും പ്രദേശവാസികൾ അത്ര കാര്യമാക്കിയിരുന്നില്ല. റബർ ടാപ്പിംഗ് തൊഴിലാളികളും പശു, ആട് എന്നിവയെ വളർത്തി ഉപജീവനം കഴിയുന്നവരും ആശങ്കയിലാണ്. തോട്ടം മേഖല വിട്ട് ജനവാസ മേഖലയിലാണ് കടയുടെ സാന്നിദ്ധ്യം ഇന്നലെ കണ്ടെത്തിയത്. ഭീഷണിയായ കടുവയെ എത്രയും വേഗം പിടികൂടാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
എം.എൽ.എ സ്ഥലം സന്ദർശിച്ചു
കടുവ ഭീഷണി നേരിടുന്ന പെരുനാട്ടിൽ കടുവയെ കണ്ടെത്തുന്നതിന് ഡ്രോൺ നിരീക്ഷണം നടത്തുവാൻ തീരുമാനമായി. അഡ്വ. പ്രമോദ് നാരായണൻ എം.എൽ.എ നൽകിയ നിർദ്ദേശത്തെ തുടർന്നാണ് നടപടി. പെരുനാട് കൂനങ്കര, കോളാമല,ബഥനി പുതുവേൽ എന്നീ സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവങ്ങളിൽ കടുവയുടെ സാന്നിദ്ധ്യം ഉണ്ടായത്. അധികൃതർ നടത്തിയ പരിശോധനയിൽ കടുവ ആണെന്ന് തെളിഞ്ഞതിനെ തുടർന്ന് പിടിക്കാൻ കൂടു വച്ചെങ്കിലും കടുവയെ കിട്ടിയില്ല. ഇതിനിടയ്ക്ക് പല ഭാഗങ്ങളിലും കടുവ സാമീപ്യം ഉള്ളതായി പരാതി ഉയർന്നതോടെ ജനങ്ങൾ പരിഭ്രാന്തരായി. തുടർന്നാണ് ഡ്രാേൺ ഉപയോഗിച്ച് വിശദമായ പരിശോധന നടത്താൻ എം.എൽ.എ നിർദ്ദേശിച്ചത്. ഇന്ന് പരിശോധന ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |