പത്തനംതിട്ട: മത്സ്യങ്ങളെ ഉത്പ്പാദിപ്പിക്കുന്ന മൺകുളങ്ങളും പടുതാക്കുളങ്ങളും വർദ്ധിച്ചതോടെ ജില്ലയിൽ മത്സ്യകൃഷിയിൽ വൻ മുന്നേറ്റം. മത്സ്യക്കർഷകരുടെ എണ്ണവും ഏറി. വിഷരഹിത മത്സ്യക്കൃഷി ജില്ലയിൽ വ്യാപകമായത് ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെയാണ്. സബ്സിഡി കൃത്യസമയത്തും മത്സ്യക്കുഞ്ഞുങ്ങളെ സൗജന്യമായും ലഭിക്കുന്നതിനാൽ കർഷകരും സംതൃപ്തരാണ്. വളർന്ന മത്സ്യങ്ങളെ വിപണനത്തിനും ഭക്ഷ്യവസ്തുക്കളായി മാറ്റിയും കർഷകർ വരുമാനം നേടുന്നതായാണ് ഫിഷറീസ് അധികൃതർ പറയുന്നത്. മത്സ്യ വളർത്തലിന് പ്രചാരവും പ്രോത്സാഹനവും ലഭിക്കാതിരുന്ന ജില്ലയിൽ കഴിഞ്ഞ വർഷങ്ങളിൽ വലിയ മാറ്റമാണുണ്ടായത്. ആസാം വാളയ്ക്കും അനാബസിനും തിലാപ്പിയക്കുമാണ് പ്രിയം. അന്യസംസ്ഥാന തൊഴിലാളികളുടെ ഇഷ്ട വിഭവമായ ആസാം വാള വലിയതോതിൽ വിറ്റഴിക്കുന്നുണ്ട്.
മുറ്റത്തൊരു മീൻതോട്ടം
മുറ്റത്ത് കുഴിച്ച് പടുത വിരിച്ച് കുളം നിർമ്മിച്ചുള്ള പദ്ധതിയിൽ കർഷകരുടെ എണ്ണം കൂടിയിട്ടുണ്ട്. പുളിക്കീഴ്, കോയിപ്രം, പറക്കോട് ബ്ളോക്കുകളിലാണ് മുറ്റത്തൊരു മീൻതോട്ടം പദ്ധതി കൂടുതലായുള്ളത്. അര സെന്റ് ഭൂമിയിൽ കുഴിച്ച് പടുത വിരിച്ച് വെള്ളം നിറച്ച് മത്സ്യക്കുഞ്ഞുങ്ങളെ വളർത്തുന്നതാണ് പദ്ധതി. അപേക്ഷകൾ പരിഗണിച്ച് പഞ്ചായത്ത് കമ്മിറ്റികളാണ് ഗുണഭോക്തൃ പട്ടിക തയ്യാറാക്കി സബ്സിഡി നൽകുന്നത്. ഫീഷറീസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് മത്സ്യക്കുഞ്ഞുങ്ങളെ സൗജന്യമായി നൽകും. ഒരു കുളത്തിന് 250 കുഞ്ഞുങ്ങളെ നൽകും. ഏഴ്, എട്ട് മാസങ്ങൾ കൊണ്ട് വിളവെടുക്കും. ആസാം വാള ഒന്നിന് കിലോഗ്രാമിന് 150 രൂപയ്ക്ക് വിൽക്കാൻ കഴിയും.
വിപണനം : മത്സ്യങ്ങളുടെ വിൽപ്പന, മീൻ കട്ലറ്റ്, അച്ചാറുകൾ
ഹാച്ചറികൾ
ജില്ലാ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ പന്നിവേലിച്ചിറ, കവിയൂർ, എടത്വ എന്നിവിടങ്ങളിലാണ് മത്സ്യക്കുഞ്ഞുങ്ങളെ ഉത്പ്പാദിപ്പിക്കുന്നത്. മൺകുളങ്ങളിൽ കൃഷി ചെയ്യുന്നവർക്കും മുറ്റത്തൊരു മീൻതോട്ടം പദ്ധതിക്കും ഇവിടെ നിന്നാണ് കുഞ്ഞുങ്ങളെ നൽകുന്നത്.
ജില്ലയിലെ മത്സ്യക്കുളങ്ങൾ
മൺകുളങ്ങൾ : 3000. കഴിഞ്ഞവർഷം : 2112
മുറ്റത്തൊരു മീൻതോട്ടം : 265. കഴിഞ്ഞ വർഷം : 210
ഹാച്ചറികളിൽ ഒരു വർഷം ഉദ്പ്പാദിപ്പിക്കുന്ന മത്സ്യക്കുഞ്ഞുങ്ങൾ 40ലക്ഷം
മത്സ്യകൃഷിക്ക് കൂടുതൽ ആളുകൾ മുന്നോട്ടുവരുന്നുണ്ട്. കുളങ്ങൾക്ക് സബ്സിഡിയും മത്സ്യ കുഞ്ഞുങ്ങൾ സൗജന്യമായും ലഭിക്കും.
ഡോ.പി.എസ്.അനിത, ജില്ലാ ഫിഷറീസ് ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |