കോഴഞ്ചേരി : പൗരന്റെ അന്തസിനും ആത്മാഭിമാനത്തിനും വേണ്ടിയുള്ള ശബ്ദമായിരുന്നു 90 വർഷങ്ങൾക്ക് മുൻപ് കോഴഞ്ചേരിയിൽ സി.കേശവൻ മുഴക്കിയതെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അഭിപ്രായപ്പെട്ടു. സി.കേശവന്റെ ചരിത്രപ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗത്തിന്റെ നവതിസ്മൃതി ആഘോഷം കോഴഞ്ചേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസവും സഞ്ചാര സ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും തൊഴിൽ സ്വാതന്ത്ര്യവുമുൾപ്പടെ പൗരാവകാശ ലംഘനം നടന്നിരുന്ന കാലഘട്ടത്തിൽ ഉയർത്തിയ ശബ്ദം ജനാധിപത്യത്തിന്റെ ശബ്ദമായിരുന്നു. ജാതി മത തീവ്രചിന്തകൾക്ക് എതിരാണ് ഭാരതത്തിന്റെ മനസെന്ന് പഹൽഗാം ആക്രമത്തിനെതിരെ ഒറ്റക്കെട്ടായി പ്രതികരിച്ച ജനത കാട്ടിത്തന്നുവെന്നും അദ്ദേഹം കൂട്ടി ചേർത്തു. സാമൂഹ്യനീതിയ്ക്ക് വേണ്ടി പോരാടിയ സി.കേശവന്റെ കോഴഞ്ചേരി പ്രസംഗത്തിന്റെ പ്രസക്തി ജനങ്ങളിലെത്തിക്കുന്ന നവതിസ്മൃതി ആഘോഷ സമിതിയുടെ പ്രവർത്തനങ്ങൾക്ക് 10 ലക്ഷം രൂപ സാംസ്കാരിക വകുപ്പ് അനുവദിക്കുമെന്ന് സജി ചെറിയാൻ അറിയിച്ചു. സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഉജ്വലമായ പോരാട്ട വീര്യവും സാമൂഹ്യനീതിക്കു വേണ്ടിയുള്ള സിംഹഗർജനവും സ്ഫുരിക്കുന്ന വാക്കുകളായിരുന്നു സി.കേശവന്റെ കോഴഞ്ചേരി പ്രസംഗമെന്ന് അദ്ധ്യക്ഷതവഹിച്ച മന്ത്രി വീണാ ജോർജ് അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം, എസ് എൻ ഡി പി യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്.വിജയൻ, ജില്ലാ പഞ്ചായത്തംഗം സാറാ തോമസ് , സി പി എം ജില്ലാസെക്രട്ടറി രാജു ഏബ്രഹാം, മുൻ എം.എൽ.എമാരായ എ.പത്മകുമാർ, കെ.സി.രാജഗോപാലൻ, ജില്ലാ പഞ്ചായത്തംഗം ആർ.അജയകുമാർ, എസ് എൻ ഡി പി യോഗം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് കെ.എൻ.മോഹൻ ബാബു, സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ.ശരത്ചന്ദ്രകുമാർ, ബി ജെ പി ദേശീയ നിർവാഹക സമിതിയംഗം വിക്ടർ ടി.തോമസ്, യോഗം കോഴഞ്ചേരി യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ, മല്ലപ്പുഴശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സല വാസു, ബാബു തോമസ്, എസ് എൻ ഡി പിയോഗം കോഴഞ്ചേരി യൂണിയൻ വനിതാസംഘം സെക്രട്ടറി ബാംബി രവീന്ദ്രൻ, കോഴഞ്ചേരി ഗ്രാമപഞ്ചായത്തംഗം ബിജിലി പി.ഈശോ, സ്വാഗത സംഘം ചെയർമാൻ ടി.വി.സ്റ്റാലിൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |