പത്തനംതിട്ട : ലഹരി വിരുദ്ധ സന്ദേശയാത്രയുമായി ഇന്ന് ജില്ലയിലെത്തുന്ന മന്ത്രി വി. അബ്ദുറഹ് മാൻ തിരുവല്ല പബ്ലിക് സ്റ്റേഡിയവും സമീപത്തെ നീന്തൽക്കുളവും സന്ദർശിക്കും. ജില്ലയുടെ പല ഭാഗങ്ങളിലും പുതിയ സ്റ്റേഡിയങ്ങളുണ്ടായി. എന്നാൽ സ്ഥല സൗകര്യങ്ങളുണ്ടായിട്ടും തിരുവല്ല അവഗണിക്കപ്പെടുകയായിരുന്നുവെന്ന് കായികപ്രേമികൾ പറയുന്നു. ദേശീയ, സംസ്ഥാന താരങ്ങളെ അടക്കം സംഭാവന ചെയ്ത തിരുവല്ലയുടെ മണ്ണിൽ ഇന്നിപ്പോൾ കായിക പരിശീലനത്തിനു പോലും മെച്ചപ്പെട്ട ഗ്രൗണ്ടുകളില്ല.
പത്തനംതിട്ടയിലെത്തുന്ന മന്ത്രി അബ്ദു റഹ്മാൻ ജില്ലാ സ്റ്റേഡിയത്തിന്റെ നിർമാണവും വിലയിരുത്തും. നീന്തൽക്കുളം ഉൾപ്പെടെയുള്ള പ്രാഥമികഘട്ടം ജനുവരിയോടെ പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷ.
കിഫ്ബിയുടെ 47.92 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഊരാളുങ്കൽ കോ ഓപ്പറേറ്റീവ് സൊസെറ്റി ലിമിറ്റഡാണ് നിർമാണ കരാർ ഏറ്റെടുത്തിരിക്കുന്നത്. ഒന്നാംഘട്ടത്തിൽ എട്ടു ലെയ്ൻ 400 മീറ്റർ സിന്തറ്റിക് അത് ലറ്റിക് ട്രാക്ക്, നാച്വറൽ ഫുട്‌ബോൾ ടർഫ്, നീന്തൽക്കുളം, പവലിയൻ ആൻഡ് ഗാലറി മന്ദിരങ്ങൾ എന്നിവയാണ് നിർമിക്കുന്നത്. മെച്ചപ്പെട്ട ഡ്രെയിനേജ് സംവിധാനം അടക്കം ട്രാക്കിനുവേണ്ടി സജ്ജമാക്കുന്നുണ്ട്. നിലിവിലെ ഗാലറി മന്ദിരങ്ങൾ പൊളിക്കാതെ ഇരുവശത്തുമായി രണ്ട് പവലിയൻ കെട്ടിടങ്ങൾ കൂടി നിർമിക്കും.
ചെങ്ങറ എസ്റ്റേറ്റിൽ പുതിയ സ്റ്റേഡിയം നിർമാണവുമായി ബന്ധപ്പെട്ട ചർച്ചയും ഇന്നുണ്ടാകും. 12.30ന് ചെങ്ങറ എസ്റ്റേറ്റിലെത്തുന്ന മന്ത്രി ഇക്കാര്യം ചർച്ച ചെയ്യും. സ്റ്റേഡിയം നിർമാണത്തിനായി അനുബന്ധ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. പ്രക്കാനം വോളിബോൾ അക്കാഡമിയിലെ സന്ദർശനത്തിനശേഷമായിരിക്കും ചെങ്ങറ എസ്റ്റേറ്റിലെത്തുക.
തിരുവല്ല പബ്ളിക്ക് സ്റ്റേഡിയവും സമീപത്തെ ഉപയോഗശൂന്യമായ
നീന്തൽക്കുളവും മന്ത്രി സന്ദർശിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |