ആറന്മുള: കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന അന്തരിച്ച ആർ. ബാലകൃഷ്ണപിള്ളയ്ക്ക് ഏറെ ഇഷ്ടപ്പെട്ട ഗ്രാമമായിരുന്നു ആറന്മുള. രാഷ്ട്രീയത്തിലെ ഏറ്റക്കുറച്ചലുകൾക്കിടയിൽ അദ്ദേഹം സങ്കടവും സന്തോഷവും ഉണർത്തിക്കാൻ പാർത്ഥസാരഥി ക്ഷേത്രത്തിൽ എത്തുമായിരുന്നു. ഭഗവാൻ കൃഷ്ണന്റെ അടുത്ത ഭക്തൻ കൂടിയായിരുന്നു അദ്ദേഹം.
വള്ളംകളിയേയും വള്ളസദ്യയേയും ഏറെ സ്നേഹിച്ചിരുന്ന ബാലകൃഷ്ണപിള്ള മുടങ്ങാതെ ആറന്മുള ക്ഷേത്രത്തിൽ വള്ളസദ്യ വഴിപാട് നടത്തുമായിരുന്നു. സദ്യ നടത്തുന്നതിനും ക്ഷേത്ര ദർശനത്തിനു മായും എത്തുമ്പോൾ അദ്ദേഹം താമസിച്ചിരുന്നത് മുൻ എം.എൽ.എയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായിരുന്ന എ. പത്മകുമാറിന്റെ കീച്ചംപറമ്പിൽ വീട്ടിലായിരുന്നു. തന്റെ പിതാവ് പരേതനായ അച്ചുതൻ പിള്ളയുമായി ഉണ്ടായിരുന്ന അടുപ്പമാണ് അദ്ദേഹത്തെ ആറന്മുളയുമായി കൂടുതൽ അടുപ്പിച്ചതെന്ന് പത്മകുമാർ പറഞ്ഞു. 1971ലെ പാർലമെന്റ് ഇലക്ഷനിൽ മാവേലിക്കരയിൽ നിന്ന് ബാലകൃഷ്ണപിള്ള മത്സരിച്ചപ്പോഴും കീച്ചംപറമ്പിലാണ് താമസിച്ചിരുന്നത്. രാഷ്ട്രീയമായി എതിർചേരിയിലായിരുന്നെങ്കിലും തനിക്ക് പിതൃതുല്യനായിരുന്നു ബാലകൃഷ്ണപിള്ള. കഴിഞ്ഞ ആഴ്ച വാളകത്തെ വീട്ടിൽ പോയി അദ്ദേഹത്തെ കണ്ട രംഗം മറക്കാൻ കഴിയില്ല. മകൻ ഗണേഷ് കുമാർ അച്ഛന്റെ അടുത്തിരുന്ന് പരിചരിക്കുന്ന രംഗം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. മരണ വിവരം പൊട്ടിക്കരഞ്ഞു കൊണ്ടാണ് ഗണേഷ് അറിയിച്ചതെന്നും പത്മകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |