കോന്നി: കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ കോന്നി താലൂക്ക് ആശുപത്രിയിൽ നിന്ന് ഓക്സിജൻ ലഭിക്കുമെന്ന പ്രതീക്ഷ ഇനി വേണ്ട. കോന്നിയിൽ ഓക്സിജൻ ഉല്പാദിപ്പിക്കുമെന്ന സർക്കാർ പ്രഖ്യാപനം ഏറെ ആശ്വാസം നൽകിയിരുന്നു. താലൂക്ക് ആശുപത്രിയിൽ നടപ്പാക്കുന്ന പത്ത് കോടിയുടെ വികസന പ്രവർത്തനങ്ങളിലാണ് ഓക്സിജൻ പ്ളാന്റും ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ആറ് മാസം കഴിഞ്ഞിട്ടും യാതൊരു നടപടിയുമില്ല. കഴിഞ്ഞ ജനുവരിയിൽ താലൂക്ക് ആശുപത്രിയിൽ സെൻട്രലൈസിഡ് ഓക്സിജൻ പ്ളാന്റ് പദ്ധതി ഉദ്ഘാടനം ചെയ്തിരുന്നു.
12 കിടക്കകളിൽ പ്ളാന്റിൽ നിന്ന് പൈപ്പ് ലൈൻ വഴി നേരിട്ട് ഓക്സിജൻ ലഭ്യമാക്കുന്ന പദ്ധതിക്കായിരുന്നു ശ്രമം. എന്നാൽ പദ്ധതി സംബന്ധിച്ച് താലൂക്ക് ആശുപത്രി അധികൃതർക്ക് കാര്യമായ വിവരം ഒന്നുമില്ല.
ഫണ്ട് മുടക്കിയ എൻ.എച്ച്.എം പദ്ധതിയെപ്പറ്റി മിണ്ടുന്നില്ല. ഓക്സിജൻ പ്ളാന്റിലെ ആവശ്യങ്ങക്ക് 15 സിലണ്ടറുകൾ എത്തിക്കുമെന്നും എൽ.എൽ.എ ഫണ്ടിൽ നിന്ന് 20 എണ്ണം കൂടി ലഭ്യമാക്കുമെന്നും പ്രഖ്യാപനം ഉണ്ടായിരുന്നു. എന്നാൽ ഇവയൊന്നും ഇപ്പോൾ ഇവിടെ കാണാനില്ല.
ഏക വിതരണ കേന്ദ്രം കുന്നന്താനത്ത്
ജില്ലയിൽ ഓക്സിജൻ സിലിണ്ടറുകൾ തയ്യാറാക്കുന്ന ഏക പ്ളാന്റ് തിരുവല്ല കുന്നന്താനം കിൻഫ്ര പാർക്ക് യൂണിറ്റിലാണുള്ളത്. പത്തനംതിട്ട കൂടാതെ കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലേക്കും ഇവിടെ നിന്ന് സിലിണ്ടറുകൾ നൽകണം. കൊവിഡ് വ്യാപന ഘട്ടത്തിൽ എല്ലായിടങ്ങളിലും ഉപയോഗം വർദ്ധിച്ചു. ഇതിന് അനുസരിച്ചുള്ള ഉല്പാദനം കുന്നന്താനം ഓസോൺ ഗ്യാസ് കമ്പനിയിൽ നടക്കുന്നില്ല. ഇവിടേക്ക് ഓക്സിജൻ എത്തിക്കുന്നത് പാലക്കാട്ടു നിന്നുമാണ്. പ്രതിദിനം 200 ടൺ ഉല്പാദന ശേഷിയുള്ള പാലക്കട് ഫാക്ടറിയിൽ നിന്ന് ദ്രവരൂപത്തിൽ എത്തിക്കുന്ന ഓക്സിജൻ വാതക രൂപത്തിലാക്കി സിലിണ്ടറുകളിൽ നിറച്ചാണ് ആശുപത്രികൾക്ക് വിതരണം ചെയ്യുന്നത്.
കോന്നി ഗവ.മെഡിക്കൽ കോളേജിൽ ഓക്‌സിജൻ നിർമ്മാണ പ്ലാന്റിനുള്ള പദ്ധതി അടിയന്തരമായി തയ്യാറാക്കി സർക്കാരിൽ സമർപ്പിക്കും. ജില്ലയിലാകെ ഓക്‌സിജൻ നല്കാൻ കഴിയുന്ന നിലയിലുള്ള പ്ലാന്റ് മെഡിക്കൽ കോളേജിൽ ആരംഭിക്കാൻ കഴിയും.
കെ.യു. ജനീഷ് കുമാർ (എം.എൽ.എ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |