ബസുകൾ ചെളിയിൽ താഴ്ന്നു
പത്തനംതിട്ട: മഴയിൽ ചെളിക്കുണ്ടായി പുതിയ കെ.എസ്.ആർ.ടി.സി ടെർമിനൽ യാർഡ്. മണ്ണിൽ പുതഞ്ഞ് താഴ്ന്ന് ബസുകൾ. മഴ കനത്താൽ ചെളിവെള്ളം ഇരച്ചുകയറുന്ന വർക്ക് ഷോപ്പ്. കൊവിഡ് മാനദണ്ഡങ്ങൾക്കിടയിലും കഴിഞ്ഞ ഫെബ്രുവരിയിൽ ആഘോഷപൂർവം ഉദ്ഘാടനം ചെയ്ത പത്തനംതിട്ട ട്രാൻ. ടെർമിനലിന്റെ കാഴ്ച ദയനീയമാണ്.
ഇന്നലെ യാർഡിലേക്ക് മാറ്റി പാർക്ക് ചെയ്യുന്നതിനിടെ ഗവി ഒാർഡിനറി ബസ് ചെളിയിൽ താഴ്ന്നു. മറ്റൊരു ബസിൽ ചങ്ങലകൊണ്ട് ബന്ധിച്ച് വലിച്ചു മാറ്റാനുള്ള ജീവനക്കാരുടെ ശ്രമം വിഫലമായി. യാർഡ് നിർമ്മിക്കാനായി നിരത്തിയ മണ്ണിലാണ് ബസ് പുതഞ്ഞത്. രണ്ടാം ലോക്ക് ഡൗൺ തുടങ്ങുന്നതിന് മുൻപ് മണ്ണിറക്കിയതാണെങ്കിലും യാർഡ് നിർമ്മാണം മുന്നോട്ടു പോയില്ല. ഇപ്പോൾ തൊഴിലാളികളെ കിട്ടാനുമില്ല.
വർക്ക് ഷോപ്പിൽ ചെളിവെള്ളം കയറി
ചെളിയും വെളളക്കെട്ടും നിറഞ്ഞ പരിസരം ആകെ വൃത്തികേടായി. യാർഡിൽ നിന്ന് വർക്ക് ഷോപ്പിലേക്ക് ഇറങ്ങുന്ന ഭാഗത്തു കൂടി മഴവെള്ളം ഒഴുകി മെക്കാനിക്കൽ വിഭാഗം ജീവനക്കാരുടെ മുറികളിലെത്തുന്നു. വെള്ളം വഴിതിരിച്ചുവിടാൻ ചാൽ എടുത്തിട്ടില്ല. മലിനജലം കുഴൽ കിണറിന്റെ ഭാഗത്ത് കെട്ടിനിൽക്കുന്നുമുണ്ട്.
തിടുക്കപ്പെട്ട് ഉദ്ഘാടനം
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് പത്തനംതിട്ടയിലെ പുതിയ കെ.എസ്.ആർ.ടി.സി ടെർമിനിൽ അന്നത്തെ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തത്. കെട്ടിടം പണി പൂർത്തിയാക്കാതെ ഉദ്ഘാടനം നടത്തിയെന്ന് ആക്ഷേപമുയർന്നിരുന്നു. ഡി.ടി.ഒ ഒാഫീസ് മാത്രമാണ് ഇവിടെ പ്രവർത്തിക്കുന്നത്. ബസുകൾ സർവീസ് നടത്തുന്നത് പുതിയ സ്വകാര്യ ബസ് സ്റ്റാന്റിലെ ഒരു ഭാഗത്ത് നിന്ന് തന്നെയാണ്.
ടെർമിനലിലെ കടകൾ പകുതിയിലേറെ ലേലത്തിൽ പോയെങ്കിലും നിർമ്മാണം പൂർത്തിയായിരുന്നില്ല. താഴത്തെ നിലയിൽ 20ഉും ഒന്നാം നിലയിൽ 27ഉം കടമുറികളുണ്ട്.
മൂന്ന് മാസം കഴിഞ്ഞിട്ടും പണികൾ ബാക്കി
2015 സെപ്തംബറിൽ ഉമ്മൻചാണ്ടി സർക്കാരിന്റെ അവസാന കാലത്താണ് കെ.എസ്.ആർ.ടി.സി ടെർമിനലിനായി 9.04 കോടിയുടെ പദ്ധതിക്ക് തറക്കല്ലിട്ടത്. 18 മാസമാണ് നിർമാണ കാലാവധി നിശ്ചയിച്ചിരുന്നതെങ്കിലും പണം ലഭിക്കാതിരുന്നതിനെ തുടർന്ന് കരാറുകാരൻ പണി നിറുത്തി. തുടർന്ന് വീണാ ജാേർജ് എം.എൽ.എയായി വന്നപ്പോൾ പണി പുന:രാരംഭിച്ചെങ്കിലും പിന്നെയും മുടങ്ങി. ഒടുവിൽ, ഒന്നാം പിണറായി സർക്കാരിന്റെ കാലാവധി തീരാറായപ്പോൾ തിടുക്കപ്പെട്ട് പണി നടത്തി പൂർത്തിയാകും മുൻപ് ഉദ്ഘാടനം നടത്തുകയായിരുന്നു. ഇപ്പോൾ മൂന്ന് മാസം പിന്നിട്ടിട്ടും യാർഡ് നിർമ്മിക്കാൻ കഴിഞ്ഞില്ല. ഇപ്പോഴത്തെ ലോക്ക് ഡൗൺ പിൻവിലിച്ച് ഗതാഗതം സാധാരണ നിലയിലാകുമ്പോൾ പുതിയ ടെർമിനലിൽ നിന്ന് സർവീസ് നടത്താൻ കഴിയുമോ എന്ന ചോദ്യമുയരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |