കോഴഞ്ചേരി : 'ആക്രി ' എന്നു കേൾക്കുമ്പോൾ മുഖം ചുളിക്കുന്നവർ കേൾക്കുക. സർക്കാർ ഖജനാവിലേക്ക് മാസംതോറും കോടിക്കണക്കിന് രൂപയുടെ വരുമാനം എത്തിക്കുന്ന പാഴ് വസ്തു ശേഖരണക്കാർക്ക് ലോക്ക് ഡൗണിലെ ഇളവിലും രക്ഷയില്ല. ആക്രിപെറുക്കി ഉപജീവനം തേടുന്ന ഇതര സംസ്ഥാന തൊഴിലാളി കുടുംബങ്ങളുടെ അടുക്കളയ്ക്കും ലോക്ക് വീഴുകയാണ്.
സംസ്ഥാനത്ത് 2878 സ്ക്രാപ് (ആക്രി ) കടകളുണ്ടെന്നാണ് സർക്കാർ കണക്ക്. പാഴ് വസ്തു ശേഖരണം, തരംതിരിക്കൽ ഉൾപ്പെടെ ഓരോ സ്ഥലത്തും അഞ്ചും പത്തും തൊഴിലാളികളാണുള്ളത്. തമിഴ് കുടുംബങ്ങളാണ് അധികവും. പ്ലാസ്റ്റിക്ക്, പേപ്പർ, ഇരുമ്പ് തുടങ്ങിയവയാണ് ആക്രിയിൽ ഉൾപ്പെടുക. ഒരു മാസത്തിലേറെയായി ആക്രിക്കടകൾ അടഞ്ഞു കിടക്കുന്നു.
ജില്ലയിൽ മാത്രം ചെറുതും വലുതുമായി 200ൽ അധികം കടകളുണ്ട്. ഇവയെ ആശ്രയിച്ച് കഴിയുന്ന ആയിരത്തിലധികം കുടുംബങ്ങളും. പട്ടിണിയിലായ ഇവർക്ക് ഇപ്പോൾ ഭക്ഷണവും വീട്ടുവാടകയും നൽകുന്നത് ആക്രിക്കട ഉടമകളാണ്. ആക്രി പെറുക്കൽ ഇല്ലാതായതോടെ പാഴ് വസ്തുക്കൾ കെട്ടിക്കിടക്കുന്നത് വർദ്ധിച്ചതിനാൽ സാമ്പത്തിക നഷ്ടത്തിന് പുറമെ പരിസ്ഥിതി ഭീഷണിയും കൂടിയതായി കച്ചവടക്കാർ പറയുന്നു
നഷ്ടം സർക്കാരിനും
പുനരുപയോഗത്തിന് (റീ സൈക്കിൾ ) സംസ്ഥാനത്തിന് പുറത്തേക്ക് കയറ്റി വിടുന്ന ഓരോ ലോഡ് ആക്രി സാധനങ്ങൾക്കും 18 ശതമാനം ചരക്ക് സേവന നികുതിയാണ് ഒന്നും രണ്ടും ലോക്ക് ഡൗണിലൂടെ സർക്കാരിന് നഷ്ടമായത്.
ഇരുമ്പ്, പേപ്പർ, പ്ലാസ്റ്റിക്ക് തുടങ്ങിയവ കേരളത്തിൽ കഞ്ചിക്കോട്, മൂവാറ്റുപുഴ, എന്നിവിടങ്ങളിലേക്കും കേരളത്തിന് പുറത്ത് തമിഴ്നാട്, മൈസൂരു, ബെംഗളൂരു എന്നീ സ്ഥലങ്ങളിലെ കമ്പനികളിലേക്കുമാണ് കയറ്റി വിടുന്നത്.
വിലക്കയറ്റവും
സ്ക്രാപ്പുകളുടെ കച്ചവടം നിലച്ചത് വിവിധ മേഖലകളിൽ വിലക്കയറ്റത്തിനും ഇടയാക്കിയതായി വ്യാപാരികൾ പറയുന്നു. പുനരുപയോഗിക്കാവുന്ന സാമഗ്രികൾക്ക് ക്ഷാമമുണ്ടാകുമ്പോൾ കമ്പനികൾ അധിക വില നൽകി പുതിയവ വാങ്ങും. ഇങ്ങിനെ വിപണിയിലെത്തുന്ന ഉൽപ്പന്നങ്ങൾക്ക് വിലയും കൂടിയിട്ടുണ്ട്. കിലോയ്ക്ക് 5 രൂപയുണ്ടായിരുന്ന പാക്കിംഗ് ബോക്സിന് ഇപ്പോൾ 20 രൂപയാണ് വില.
ആരോഗ്യ പ്രശ്നവും
മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും സംസ്കരിക്കാൻ കഴിയാത്തവ ഹരിതസേനയും കുടുംബശ്രീ പ്രവർത്തകരും ശേഖരിക്കാറില്ല. ഇവയുടെ നീക്കം ഇപ്പോൾ നിലച്ചിരിക്കുകയാണ്. മഴക്കാലമായതോടെ മാലിന്യം കുന്നുകൂടുന്നത് സാമൂഹിക പ്രശ്നങ്ങൾക്കും വഴിവയ്ക്കും. നിർമ്മാണ മേഖലകൾ തുറന്നു നൽകിയ കൂട്ടത്തിൽ പാഴ് വസ്തുക്കൾ നീക്കം ചെയ്യാനും അനുവദിക്കണമെന്നാണ് ഈ രംഗത്തെ ആശ്രയിച്ചു കഴിയുന്നവരുടെ ആവശ്യം
സംസ്ഥാനത്ത് ആക്രിക്കടകൾ : 2878
ജില്ലയിൽ : 200+
ആയിരത്തിലധികം കുടുംബങ്ങൾ പട്ടിണിയിൽ,
പാഴ് വസ്തുക്കൾ പരിസ്ഥിതിക്ക് ദോഷമാകുന്നു
" എന്റെ കടയിൽ ആക്രി പെറുക്കി ജീവിച്ച 10 കുടുംബങ്ങൾ ഇപ്പോൾ പട്ടിണിയിലാണ്. കിറ്റുകളും ഞാൻ കടം വാങ്ങി നൽകുന്ന ചെലവ് കാശുമാണ് ഇപ്പോഴത്തെ ആശ്രയം. ഇങ്ങനെ എത്ര നാൾ പോകാനാകും...?
( കെ. ശെൽവരാജ്, ആ ക്രിക്കട ഉടമ , കോഴഞ്ചേരി)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |