പത്തനംതിട്ട : കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റിൽ ജില്ലയിലൊട്ടാകെ 3.28 കാേടിയുടെ കൃഷിനാശം. കാറ്റ് ആഞ്ഞടിച്ച അയിരൂർ, എഴുമറ്റൂർ ഭാഗങ്ങളിൽ മാത്രമായി 2.66കോടിയുടെ കൃഷിനാശമുണ്ട്. വാഴ, റബർ, തെങ്ങ്, കപ്പ, പച്ചക്കറി എന്നിവയാണ് വലിയതോതിൽ നശിച്ചത്. 86.34 ഹെക്ടറുകളിലാണ് കൃഷി നാശമുണ്ടായത്. 1256 കർഷകരെ ചുഴലിക്കാറ്റ് ബാധിച്ചു. കണക്കെടുപ്പ് പൂർത്തിയായെന്ന് കൃഷി വകുപ്പ് അധികൃതർ അറിയിച്ചു.
അഗ്രിക്കൾച്ചർ ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റം (എ.ഐ.എം.എസ്) പോർട്ടലിൽ നാശനഷ്ടങ്ങൾ സംബന്ധിച്ച വിവരങ്ങൾ രജിസ്റ്റർ ചെയ്യും. അതത് വാർഡിലെ ജനപ്രതിനിധികൾ ഇതിന് മുൻകൈ എടുക്കും.
കാർഷിക വിളകളിൽ ഉൾപ്പെടാത്ത റംബുട്ടാൻ മരങ്ങൾ വ്യാപകമായി ഒടിഞ്ഞു വീണിട്ടുണ്ട്.
അയിരൂർ, എഴുമറ്റൂർ ഗ്രാമപഞ്ചായത്തുകളിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ നാശനഷ്ടം സംഭവിച്ചവർക്ക് സർക്കാർ സമയബന്ധിതമായി സഹായം എത്തിക്കുമെന്ന് സ്ഥലം സന്ദർശിച്ച കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു.
പൊതുജനങ്ങളുടെ നിർദേശങ്ങളും പരാതികളും സ്വീകരിക്കും. എല്ലാവരുടെയും പ്രശ്‌നങ്ങൾ ഗൗരവത്തോടെ കേൾക്കും. വീടുകളുടെ നാശനഷ്ടം, കൃഷി നാശം തുടങ്ങിയവ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കും.
ശനിയാഴ്ചയോടെ അയിരൂർ പഞ്ചായത്തിന്റെയും തിങ്കളാഴ്ചയോടെ എഴുമറ്റൂർ പഞ്ചായത്തിന്റെയും നാശനഷ്ടങ്ങളുടെ തോത് പൂർണമായും രേഖപ്പെടുത്തും. കാർഷിക മേഖലയിലെ നാശനഷ്ടം എല്ലാ പഴുതുകളുമടച്ച് പരിഹരിക്കും. പ്രകൃതിക്ഷോഭത്തെ തുടർന്ന് എല്ലാ വകുപ്പുകളും ജനപ്രതിനിധികളും ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിച്ചതിനെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.
അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ, മുൻ എം.എൽ.എമാരായ രാജു എബ്രഹാം, എ.പത്മകുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി പി.രാജപ്പൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ അനിതാ കുറുപ്പ്, ശോഭാ മാത്യു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജിജി മാത്യു, സാറ തോമസ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോൺ മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഉണ്ണി പ്ലാച്ചേരി, വി.പ്രസാദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, തിരുവല്ല ആർ.ഡി.ഒ ബി. രാധാകൃഷ്ണൻ, തഹസീൽദാർമാരായ നവീൻ ബാബു, എം.ടി.ജെയിംസ് തുടങ്ങിയവർ പങ്കെടുത്തു.
നഷ്ടങ്ങൾ
വാഴ : 15943 എണ്ണം
റബർ : 11750
തെങ്ങ് : 335
കപ്പ : 2.4 ഹെക്ടറിൽ
പച്ചക്കറി : 1.200 ഹെക്ടറിൽ
'' കൃഷിനാശം സംഭവിച്ചവർക്ക് സമയ ബന്ധിതമായി നഷ്ടപരിഹാരം നൽകും. കാർഷിക വിളകളിൽ ഉൾപ്പെടാത്ത റംബുട്ടാൻ മരങ്ങൾ ഒടിഞ്ഞു വീണത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. റംബുട്ടാൻ മരങ്ങളെ കാർഷിക വിളകളിൽ ഉൾപ്പെടുത്തുന്നത് ആലോചിക്കും. പ്രദേശത്തെ കാർഷിക മേഖലയെ വീണ്ടെടുക്കാനുള്ള പ്രോജക്ട് ഏറ്റെടുക്കാൻ കഴിയുമോ എന്നത് പരിശോധിക്കും. കാർഷിക വിളകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കും.
പി.പ്രസാദ്, കൃഷി വകുപ്പ് മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |