മലയാലപ്പുഴ: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഗജവീരന്മാരിൽ പ്രമുഖൻ മലയാലപ്പുഴ രാജന് സുഖചികിത്സ തുടങ്ങി. മലയാലപ്പുഴ ദേവിയുടെ മാനസപുത്രനായി അറിയപ്പെടുന്ന രാജന് പ്രായം അമ്പതിന് മേലുണ്ട്. രോഗപ്രതിരോധശേഷിയും ആരോഗ്യവും വർദ്ധിപ്പിക്കാനുള്ള ആയുർവേദ ചികിത്‌സകളാണ് പുരോഗമിക്കുന്നത്. നവധാന്യങ്ങൾ, ച്യവനപ്രാശം, ചോറ് എന്നിവയുൾപ്പെടെ പ്രത്യേക ആഹാരക്രമത്തിലാണ് ചികിത്സ. പനമ്പട്ട, തെങ്ങോല, വാഴപ്പിണ്ടി എന്നിവയും നൽകുന്നുണ്ട്. വെറ്റിനറി ഡോക്ടർ ബിനുവിന്റെ നിർദേശപ്രകാരമാണ് ചികിത്സ തുടരുന്നത്.
1970ലാണ് കോന്നി ആനത്താവളത്തിൽ നിന്ന് രാജനെ മലയാലപ്പുഴ ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയത്. ഒൻപതരയടി ഉയരമുള്ള രാജന്റെ കാലിലെ 16 നഖങ്ങൾ അശുഭലക്ഷണമാണെന്ന കാഴ്ചപ്പാടിനെ മാറ്റിനിറുത്തി നാട്ടാനകളുടെ പെരുമയിലേക്ക് ഇൗ ഗജവീരൻ തലയുയർത്തിയിട്ട് നാളുകളേറെയായി. ആൾക്കൂട്ടത്തെ നോക്കി പേടിപ്പിക്കുന്ന രീതിയിലുള്ള കണ്ണുകളുടെ ചലനം രാജന്റെ പ്രത്യേകതയാണ്. ഇരുപതു വർഷം ശബരിമല ശാസ്താവിന്റെയും മാളികപ്പുറത്തമ്മയുടെയും തിടമ്പേറ്റിയ രാജൻ തിരുനക്കര, ഏറ്റുമാനൂർ, വൈക്കം, ആറന്മുള, ചെങ്ങന്നൂർ ക്ഷേത്രങ്ങളിലെ ഉത്സവത്തിന് തിടമ്പേറ്റിയിട്ടുണ്ട്. 2007ൽ തൃപ്പൂണിത്തറ പള്ളിപ്പറമ്പ് ദേവസ്വത്തിന്റെ ഗജരാജപ്പട്ടവും 2008ൽ ഇത്തിത്താനം ഇളങ്കാവ് ദേവസ്വത്തിന്റെ ഗജരാജപട്ടവും 2009ൽ കോന്നി മുരിങ്ങമംഗലം ക്ഷേത്രോപദേശകസമിതിയുടെ മാതങ്കമാണിക്യ പുരസ്കാരവും 2011ൽ റാന്നി പെരുനാട് ക്ഷേത്രോപദേശക സമിതിയുടെ മണികണ്ഠരത്ന പുരസ്കാരവും രാജനെ തേടിയെത്തി. സുഖചികിത്സയുമായി രാജൻ ഇപ്പോൾ മലയാലപ്പുഴ ക്ഷേത്രത്തിന്റെ ആനത്തറയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |