പത്തനംതിട്ട : കൊവിഡ് ബ്രിഗേഡിയർമാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതോടെ ജില്ലയിൽ കൊവിഡ് ഡ്യൂട്ടിക്ക് ആളില്ലാത്ത അവസ്ഥയായി. ഇപ്പോൾ ആശുപത്രി ജീവനക്കാരെ ആശ്രയിച്ച് നടത്തുന്ന പ്രവർത്തനങ്ങൾ കാര്യക്ഷമമല്ല. രോഗികൾക്ക് യഥാസമയം ഭക്ഷണവും വെള്ളവും നൽകാൻ പോലും കഴിയുന്നില്ലെന്ന് ആക്ഷേപമുണ്ട്. വാക്സിൻ വിതരണവും അവതാളത്തിലാണ്. പണം ഇല്ലാത്ത കാരണം പറഞ്ഞാണ് വാക്സിനേഷൻ പൂർത്തീകരിക്കുന്നതിന് മുമ്പ് കൊവിഡ് ബ്രിഗേഡിയർമാരെ ഒഴിവാക്കിയത്. കൊവിഡ് റിപ്പോർട്ടുകൾ തയ്യാറാക്കാൻ പോലും ജില്ലയിൽ ആളില്ലാത്ത അവസ്ഥയായി. ഡേറ്റ എൻട്രി ഓപ്പറേറ്റർമാർ ഇല്ലാത്തതിനാൽ ആശുപത്രി ജീവനക്കാരിൽ പലരും ഇരട്ടി ജോലി ചെയ്യേണ്ടിവരുന്നു. മണ്ഡലകാലാരംഭം കൂടിയാകുമ്പോൾ പ്രതിസന്ധി ഇരട്ടിയാകും. ഇപ്പോൾ വീടുകളിൽ നിന്ന് രോഗികളെ ആശുപത്രിയിൽ എത്തിക്കാനും ഹോം ക്വറന്റൈയിനിൽ കഴിയുന്നവരെ വിളിച്ച് വിവരങ്ങൾ ശേഖരിക്കാനും ആളില്ല.
ജില്ലയിലെ കൊവിഡ് ബ്രിഗേഡിയർമാർ : 1020
ശബരിമല തീർത്ഥാടനകാലം കൂടിയാകുമ്പോൾ
ആശുപത്രി ജീവനക്കാർക്ക് ജോലി ഭാരം കൂടും
കൊവിഡ് പരിശോധന കുറച്ചു
പത്തനംതിട്ട ജനറൽ ആശുപത്രി, അടൂർ ജനറൽ ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി , പെരുനാട് കാർമൽ കോളേജ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്റർ, പന്തളം അർച്ചന സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ എന്നിവിടങ്ങളിലാണ് ഇപ്പോൾ കൊവിഡ് ചികിത്സയുള്ളത്. ജില്ലയിൽ കൊവിഡ് കേസുകൾ ദിവസവും അഞ്ഞൂറിനടുത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ട്. കോഴഞ്ചേരി റീജിയണൽ ഹെൽത്ത് ലാബിലായിരുന്നു കൊവിഡ് പരിശോധന നടത്തിയിരുന്നത്. എന്നാൽ ലാബിൽ ജീവനക്കാർ കുറഞ്ഞതോടെ പരിശോധന കുറച്ചു. മുമ്പ് ആറായിരം മുതൽ എണ്ണായിരം വരെ നടത്തിയിരുന്ന പരിശോധന ഇപ്പോൾ 2500 മുതൽ 3500 ആയി ചുരുങ്ങി. ആർ.ടി.പി.സി.ആർ പരിശോധനയും കുറഞ്ഞു. മുമ്പ് ആയിരത്തോളം പരിശോധന നടുന്നയിടത്ത് നാനൂറായി കുറഞ്ഞു. കൊവിഡ് ആശുപത്രികളിലും ഓതറ, ചാത്തങ്കരി പബ്ലിക് ഹെൽത്ത് സെന്ററിലും മാത്രമാണ് ഇപ്പോൾ പരിശോധന.
വാക്സിൻ വിതരണവും അവതാളത്തിൽ
63 പി.എച്ച്.സികളിലും പത്തനംതിട്ട ജനറൽ ആശുപത്രി, അടൂർ ജനറൽ ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളിലും വാക്സിൻ വിതരണമുണ്ട്. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ എന്നിവർ ഉണ്ടെങ്കിൽ മാത്രമേ വാക്സിൻ വിതരണം നടത്താനാകു. ആദ്യഡോസ് എടുത്ത നിരവധി പേർക്ക് 84 ദിവസം പൂർത്തിയാകുന്ന സമയം കൂടിയാണിത്. ദിവസവും 12,000 പേർ വാക്സിൻ എടുത്ത സമയത്തുള്ളവരാണിത്. അതുകൊണ്ട് തന്നെ വലിയൊരു വിഭാഗം അടുത്ത ദിവസങ്ങളിൽ വാക്സിൻ സ്വീകരിക്കാനെത്തും. ഡേറ്റ എൻട്രി ഓപ്പറേറ്റർമാരടക്കം ഇവിടെ ജീവനക്കാരെ ആവശ്യമുണ്ട്.
ഡോക്ടർമാർ, നഴ്സുമാർ, അറ്റൻഡർ, ലാബ് അസിസ്റ്റന്റുമാർ, ഡേറ്റ എൻട്രി ഓപ്പറേറ്റർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, ഡ്രൈവർമാർ തുടങ്ങിയ ജീവനക്കാരെയാണ് ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |