പത്തനംതിട്ട : കാട്ടുപന്നികളെ ക്ഷുദ്രജീവികളായി (വെർമിൻ) പ്രഖ്യാപിക്കുന്നത് എളുപ്പമല്ലെന്ന കേന്ദ്രസർക്കാർ നിലപാട് കർഷകരെ വീണ്ടും നിരാശയിലാക്കി. കാട്ടുപന്നികളെ ക്ഷുദ്രജീവികളാക്കിയാൽ ഗുണത്തേക്കാളേറെ ദോഷം ചെയ്തേക്കുമെന്ന നിലപാടാണ് സംസ്ഥാന വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനെ കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് അറിയിച്ചത്.
ക്ഷുദ്രജീവി പട്ടികയിൽ പെടുത്തിയാൽ കാട്ടുപന്നികളെ ആർക്കും കൊല്ലാം. കൃഷി നശിപ്പിക്കുന്നു എന്ന വാദമുന്നയിച്ച് കാട്ടുപന്നികളെ കൊല്ലുന്നതും ഇറച്ചി വിൽപ്പന നടത്തുന്നതും വ്യാപകമാകുമെന്നാണ് കേന്ദ്രസർക്കാരിന്റെ ആശങ്ക. കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ചാൽ മാത്രമേ അവയുടെ ശല്യം ഒഴിവാക്കാനാകൂവെന്നാണ് കർഷകരുടെ നിലപാട്. ഇക്കാര്യം ഉന്നയിച്ചാണ് സംസ്ഥാനം കേന്ദ്രസർക്കാരിന് നിവേദനം നൽകിയത്. കാട്ടുപന്നി ശല്യം ഒഴിവാക്കാൻ ശാസ്ത്രീയ പരിഹാരം എവിടെയും കണ്ടെത്തിയില്ലെന്നതും കർഷകർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബീഹാർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് കാട്ടുപന്നി ശല്യം രൂക്ഷമായ ജില്ലകളിലൊന്നാണ് പത്തനംതിട്ട. റാന്നിയിൽ റബർ ടാപ്പിംഗ് തൊഴിലാളി കാട്ടുപന്നി ആക്രമണത്തിൽ മരണപ്പെട്ടു. കുമ്പഴയിൽ റോഡിന് കുറുകെ ചാടിയ കാട്ടുപന്നിയെ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചിട്ടുണ്ട്. ജില്ലയിൽ നിരവധി ആളുകൾക്ക് കാട്ടുപന്നികളുടെ കുത്തേറ്റിട്ടുണ്ട്. കർഷകർക്കും മലയോരവാസികൾക്കും ഭീഷണിയായ കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് ആദ്യമായി അധികൃതർക്ക് മുന്നിൽ നിവേദനങ്ങളുമായി എത്തിയത് കൊടുമൺ ഒറ്റത്തേക്ക് സ്വദേശി ദേവരാജനാണ്. പിന്നീട് കർഷകരും വിവിധ സംഘടനകളും രംഗത്തുവന്നു.
കർഷകർക്ക് ശല്യമാകുന്ന കാട്ടുപന്നികളെ വെടിവച്ച് കൊല്ലാൻ സംസ്ഥാനത്ത് വനപാലകർക്കും തോക്ക് ലൈസൻസുള്ളവർക്കും അനുമതി നൽകിയിട്ടുണ്ട്. ഇതേ തുടർന്ന് ജില്ലയിൽ 36 കാട്ടുപന്നികളെ വെടിവച്ചു കൊന്നിട്ടുണ്ട്. കോന്നി, റാന്നി വനം ഡിവിഷനുകളുടെ പരിധിയിലാണ് കാട്ടുപന്നികളുടെ ശല്യം രൂക്ഷം. കാർഷികവിളകൾ കുത്തിമറിച്ചും കിഴങ്ങുകൾ ഭക്ഷിച്ചും പന്നിക്കൂട്ടങ്ങൾ വിഹരിക്കുകയാണ്. പന്നിശല്യം ഒഴിവാക്കാൻ കർഷകർ സ്ഥാപിച്ച ടിൻഷീറ്റ്, തുണി വേലികൾ എന്നിവ പൊളിച്ചാണ് ആക്രമണം.
സംസ്ഥാനത്ത് 5 വർഷത്തിനിടെ 10335 കാട്ടുപന്നി ആക്രമണം.
486 കാട്ടുപന്നികളെ കൊന്നു
(വെടിവയ്ക്കാൻ അനുമതി നൽകിയ ശേഷം)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |