പത്തനംതിട്ട : നേരം ഇരുട്ടിയാൽ കോഴഞ്ചേരി ബസ് സ്റ്റാൻഡിലെത്തുന്നവർ പെട്ടത് തന്നെ. ബസ് കിട്ടാതെ സ്റ്റാൻഡിലെ കസേരയിൽ രാത്രി മുഴുവൻ ചെലവഴിക്കേണ്ടിവരും. വൈകിട്ട് ഏഴ് മണിക്കുള്ളിൽ എല്ലാ ബസുകളും സ്റ്റാൻഡ് വിട്ടുപോകുന്നതാണ് യാത്രാദുരിതത്തിന് കാരണം. കെ.എസ്.ആർ.ടി.സി ആറ് മണിക്ക് സർവീസ് അവസാനിപ്പിക്കും. മല്ലപ്പള്ളി ബസാണ് കോഴഞ്ചേരി സ്റ്റാൻഡിലെത്തുന്ന പ്രധാനപ്പെട്ട ട്രാൻ. സർവീസ്. പത്തനംതിട്ട, റാന്നി, ചെങ്ങന്നൂർ, മല്ലപ്പള്ളി, തിരുവല്ല, നാരങ്ങാനം ഭാഗത്തേക്കുള്ള ബസുകളാണ് കോഴഞ്ചേരിയിൽ നിന്ന് സർവീസ് നടത്തുന്നത്. 6.45ന് പുറപ്പെടുന്ന സ്വകാര്യ ബസാണ് മല്ലപ്പള്ളിയിലേക്കുള്ള അവസാനത്തെ ബസ്. പത്തിലധികം കിലോമീറ്ററുകൾ യാത്ര ചെയ്യേണ്ടവർ ഓട്ടോറിക്ഷകളെ ആശ്രയിക്കുകയാണ്. കടകളിലും മറ്റും ജോലി ചെയ്യുന്നവർ, നഴ്സുമാർ, കൂലിപ്പണിക്കാർ തുടങ്ങിയവരാണ് ഏറെ ബുദ്ധിമുട്ടുന്നത്.
ആളില്ലെന്ന് കെ.എസ്.ആർ.ടി.സി
ആറ് മണിയ്ക്ക് ശേഷം ബസില്ലേ എന്ന് ചോദിച്ചാൽ യാത്രക്കാർ ഇല്ലെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതരുടെ മറുപടി. കടകളിലും ഓഫീസുകളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർ വൈകിട്ട് 5.30 മുതൽ 7 വരെയുള്ള സമയത്താണ് വീട്ടിലേക്ക് മടങ്ങുന്നത്. ഇങ്ങനെയുള്ള യാത്രക്കാർക്ക് ബസ് ഇല്ലാത്തത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മറ്റൊരു സ്ഥലത്ത് നിന്ന് കോഴഞ്ചേരിയിലെത്തി യാത്രചെയ്യേണ്ടി വരുന്നവർക്ക് ബസില്ലാത്തത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
"സ്വകാര്യ ബസിന്റെ സമയത്ത് കെ.എസ്.ആർ.ടി.സി സർവീസ് പുറപ്പെടാറുണ്ട്. അതും ആളില്ലാതെ. എന്നാൽ സ്വകാര്യ ബസ് പോയി കഴിഞ്ഞോ, അതിന് മുമ്പോ ബസ് സർവീസ് നടത്തിയാൽ യാത്രക്കാർ ഉണ്ടാകും.
പ്രകാശൻ നെടുങ്കുന്നം
(സെയിൽസ്മാൻ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |