പത്തനംതിട്ട : ജില്ലയിൽ കൊവിഡ് വർദ്ധിക്കുന്നു. അതിതീവ്ര വ്യാപനസാദ്ധ്യത നിലനിൽക്കെ ഇന്നലെ ജില്ലയിൽ 863 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. ദിവസവും മരണവും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജില്ലയിലെ നഗരസഭകളിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്നുണ്ട്. നൂറ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്താണ് ഇപ്പോൾ എണ്ണൂറിലധികം കേസുകളായിരിക്കുന്നത്. ജില്ലയിൽ ഇതുവരെ ആകെ 2,11,449 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്.
നിലവിൽ 3070 പേർ ചികിത്സയിലാണ്. ഈ മാസം തുടക്കം മുതൽ കൊവിഡ് കേസുകളിൽ വലിയ രീതിയിൽ ഉയർന്നിട്ടുണ്ട്. വീണ്ടും ഒരു അടച്ചിടീൽ സാദ്ധ്യമാവില്ലെന്ന് അധികൃതർ പറയുന്നു. കേസുകൾ എങ്ങനെ കുറയ്ക്കുമെന്ന കാര്യത്തിൽ മാസ്ക് വയ്ക്കണം, സാനിറ്റൈസർ ഉപയോഗിക്കണം, അകലം പാലിക്കണം എന്ന് മാത്രമേ നിർദേശമുള്ളു.
കാരണങ്ങൾ
സമരങ്ങൾ, സമ്മേളനങ്ങൾ, ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ, വിവാഹങ്ങൾ തുടങ്ങി എല്ലാ ആൾക്കൂട്ട പരിപാടികളിലും കൊവിഡ് മാനദണ്ഡങ്ങളിൽ സംഭവിച്ച പിഴവാണ് കൊവിഡ് വർദ്ധിക്കാൻ കാരണം. പരിശോധനകൾ കുറഞ്ഞതും ലക്ഷണമുള്ളവർ പരിശോധിക്കാൻ എത്താത്തതും രോഗവ്യാപനത്തിന് കാരണമായി.
ഓൺലൈൻ പഠനത്തിലേക്ക് വീണ്ടും
കൊവിഡ് കുറഞ്ഞപ്പോൾ സ്കൂൾ തുറന്നതായിരുന്നു കുട്ടികളുടെ ഏക ആശ്വാസം. രോഗംകൂടിയതോടെ വീണ്ടും സ്കൂൾ അടയ്ക്കുകയാണ്. ഒൻപതാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓൺലൈൻ പഠനം ആരംഭിക്കും.
ജാഗ്രത പാളി
വാക്സിൻ എത്തിയപ്പോൾ ഇനി രോഗം വന്നാലും കുഴപ്പമില്ലെന്ന അവസ്ഥയിലെത്തി ജനങ്ങൾ. എന്നാൽ കൊവിഡ് വാക്സിൻ എടുത്തവർക്കും രോഗം രണ്ടിലധികം തവണ സ്ഥിരീകരിച്ചു. കൊവിഡാനന്തര രോഗങ്ങൾ വലിയരീതിയിൽ വർദ്ധിച്ചിട്ടുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |