പ്രമാടം : ശക്തമായ മഴയിൽ വീശിയടിച്ച കാറ്റിൽ നിലംപൊത്തിയത് വാഴയ്ക്കൊപ്പം കർഷകരുടെ പ്രതീക്ഷകളും. പ്രമാടം, വള്ളിക്കോട് പ്രദേശങ്ങളിൽ നൂറുകണക്കിന് കുലച്ച ഏത്തവാഴകളാണ് കഴിഞ്ഞ ദിവസത്തെ കാറ്റിൽ ഒടിഞ്ഞത്. പാതിവിളവെത്തിയ കുലകൾ എന്തുചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ് കർഷകർ. ഉപ്പേരിക്കുപോലും പാകമാകാത്ത ഏത്തക്കുലകൾ മാർക്കറ്റുകളിൽ കൊണ്ടുപോയി കിട്ടുന്ന വിലയ്ക്ക് നൽകുകയാണ് ഇപ്പോൾ. ഏത്തന് പുറമെ ഞാലിപ്പൂവൻ, പൂവൻ, കൂമ്പില്ലാക്കണ്ണൻ, പാളയംകോടൻ, കദളി, റോബസ്റ്റ തുടങ്ങിയ വാഴക്കുലകളും വ്യാപകമായി നശിച്ചിട്ടുണ്ട്.
പ്രമാടം, വാഴമുട്ടം, വള്ളിക്കോട് പ്രദേശങ്ങളിൽ ഇത്തരത്തിൽ വൻതോതിൽ നാശം നേരിട്ടിട്ടുണ്ട്. വാഴമുട്ടം ഈസ്റ്റ് നാരായണ വിലാസത്തിൽ അനിൽ കുമാറിന്റെ അൻപതോളം കുലച്ച ഏത്തവാഴകൾ കഴിഞ്ഞ ദിവസം വൈകിട്ട് കാറ്റിൽ നിലംപൊത്തി. കൊവിഡ് വരുത്തിയ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മിക്കവരും സ്ഥലം പാട്ടത്തിനെടുത്തും പലിശയ്ക്ക് പണം കടം എടുത്തുമാണ് ഇത്തവണ കൃഷിയിറക്കിയത്. വേനലിൽ വെള്ളം പമ്പ് ചെയ്തും മറ്റും വൻ പ്രതീക്ഷയോടെ പരിപാലിച്ചുവളർത്തിയ വാഴക്കുലകൾ നശിച്ചതോടെ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് കർഷകർ. കൃഷി വകുപ്പിൽ നിന്ന് ലഭിക്കുന്ന നഷ്ടപരിഹാരം നാമമാത്രമായതിനാൽ നഷ്ടം സഹിക്കേണ്ട ഗതികേടിലാണ് ഇവർ.
വീടുകൾക്കും നാശനഷ്ടം
വീശിയടിച്ച കാറ്റിൽ മരങ്ങൾ കടപുഴകി വീടുകൾക്കും നാശം സംഭവിച്ചിട്ടുണ്ട്. തൃപ്പാറ ഇടത്തുണ്ടിൽ സുനിൽ, പുത്തൻവീട്ടിൽ ഹരികുമാർ എന്നിവരുടെ വീടുകൾക്കാണ് നാശമുണ്ടായത്. സുനിലിന്റെ വീടിന് മുകളിൽ മരംവീണ് ആസ്ബസ്റ്റോസ് ഷീറ്റുകൾ തകർന്നു. ഹരികുമാറിന്റെ വീടിന്റെ ശുചിമുറിയുടെ മുകളിലാണ് മരം പതിച്ചത്. മരങ്ങൾ വീണതിനെ തുടർന്ന് തടസപ്പെട്ട വൈദ്യുതി ഇന്നലെ ഉച്ചയോടെയാണ് പുനസ്ഥാപിച്ചത്.
കാറ്റിൽ മരങ്ങൾ കടപുഴകി,
ഗതാഗതം തടസപ്പെട്ടു
റാന്നി : ഇന്നലെയുണ്ടായ മഴയിലും കാറ്റിലും മലയോര മേഖലയിൽ വ്യാപകമായി മരങ്ങൾ കടപുഴകി. വിവിധ സ്ഥലങ്ങളിൽ വൈദ്യുതി തൂണുകൾ ഒടിഞ്ഞു ഗതാഗതം തടസപ്പെട്ടു. റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിൽ നിന്ന ആൽമരം കാറ്റിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ഭാഗത്തേത്ത് കടപുഴകി വീണു സമീപത്തെ ഏതാനും കടകൾക്ക് നാശനഷ്ടമുണ്ടായി.റാന്നി മാർത്തോമാ ആശുപത്രിക്ക് സമീപം മരങ്ങൾ ഒടിഞ്ഞു റോഡിൽ വീണത് അൽപനേരം ഗതാഗതം തടസപ്പെടുത്തി. ഫയർഫോഴ്സ് ഉടൻ സ്ഥലത്തെത്തി മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. നാറാണംമൂഴി പഞ്ചായത്തിലെ മടന്തമൺ ചെമ്പനോലി മേഖലയിലും അതിശക്തമായ കാറ്റുവീശി വ്യാപകമായ കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. റബർ മരങ്ങളും വിളവെടുക്കാറായ വാഴകളും നശിച്ചു. കൂടാതെ കെ.എസ്.ഇ.ബിക്കും വൻതോതിൽ നാശം ഉണ്ടായിട്ടുണ്ട്. അത്തിക്കയം - പെരുനാട് റോഡിൽ അറക്കമൺ ഗുരുമന്ദിരത്തിന് മുമ്പിൽ മരംവീണ് ഗതാഗതം തടസപ്പെട്ടു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിൽ മരം വെട്ടിമാറ്റുകയും ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |