പത്തനംതിട്ട : കടമ്മനിട്ട ഭഗവതി ക്ഷേത്രത്തിലെ പടയണിക്ക് 14ന് രാത്രി 9 ന് ചൂട്ടുവയ്ക്കും. ശ്രീകോവിലിൽ നിന്ന് ക്ഷേത്ര മേൽശാന്തി ചൂട്ടുകറ്റയിൽ പകർന്ന് നൽകുന്ന അഗ്‌നി ദേവിക്ക് അഭിമുഖമായി നിന്ന് പടയണി ആശാൻ പടയണിക്കളത്തിലെ കല്ലിൽ വയ്ക്കും. ശേഷം പച്ചത്തപ്പ് കൊട്ടും. അവകാശ കുടുംബത്തിൽ നിന്ന് കൊണ്ടുവരുന്ന തേങ്ങ മുറിച്ച് രാശി നോക്കി പത്തുനാൾ നീണ്ടു നിൽക്കുന്ന പടയണിയുടെ ഫലം പറയും. 16ന് കാച്ചികൊട്ടോടെ പടയണി ആരംഭിക്കും. എഴാം ദിവസം വരെ കൂട്ടക്കോലം ഉണ്ടാകും. 21ന് ആണ് വല്യ പടയണി . വല്യപടയണി ദിവസം എല്ലാ കോലങ്ങളും കളത്തിൽ ഉറഞ്ഞു തുള്ളും.
വൈകിട്ട് 7.15ന് സാംസ്‌കാരിക സമ്മേളനം കളക്ടർ ഡോ.ദിവ്യ എസ്. അയ്യർ ഉദ്ഘാടനം ചെയ്യും. പ്രൊഫ. കടമ്മനിട്ട വാസുദേവൻപിള്ള ഏർപ്പെടുത്തിയ രാമൻ നായർ ആശാൻ പുരസ്‌കാരം നാരങ്ങാനം പടയണി ആശാൻ മഠത്തുംപടി നെടുവേലിൽ ടി.എസ്.രാധാക്യഷ്ണൻ നായർക്ക് പ്രൊഫ. കടമ്മനിട്ട വാസുദേവൻപിള്ള സമർപ്പിക്കും. വെള്ളാവൂർ തോട്ടത്തിൽ രാമക്കുറുപ്പ് സ്മാരക പുരസ്‌കാരം കടമ്മനിട്ട പടയണിയിലെ കലാകാരനായ പി.ടി.പ്രസന്നകുമാറിന് വി.കെ.പുരുഷോത്തമൻപിള്ളയും നൽകും. രാത്രി 11.30ന് ആണ് വല്യ പടയണി. 23ന് രാവിലെ 9ന് പകൽ പടയണി നടക്കും. വൈകിട്ട് 4ന് എഴുന്നെള്ളത്ത്, 6.30ന് ദീപാരാധന, രാത്രി 11ന് എഴുന്നെള്ളത്തും വിളക്കും. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് കെ.ഹരിദാസ്, സെക്രട്ടറി ഡി. രഘുകുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |