കോന്നി : ഉദ്ഘാടനം കഴിഞ്ഞ് ആറ് വർഷങ്ങൾ പിന്നിട്ടിട്ടും അടവി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായ പെരുവാലിയിലെ മുളംകുടിലുകളിൽ ഓൺലൈൻ ബുക്കിംഗ് സൗകര്യം ഏർപ്പെടുത്താൻ വനംവകുപ്പിന് സാധിക്കുന്നില്ല. കഴിഞ്ഞ പതിനൊന്ന് മാസമായി അടഞ്ഞുകിടന്ന മുളങ്കുടിലുകൾ സഞ്ചാരികൾക്കായി തുറന്നു നൽകിയെങ്കിലും ഓൺലൈൻ ബുക്കിംഗ് ആരംഭിക്കാത്തതിനാൽ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്നില്ല. നവീകരിച്ച നാല് മുളങ്കുടിലുകളും ഒരു ഡയിനിംഗ് ഹാളുമാണ് ഇപ്പോൾ തുറന്നത്. കഴിഞ്ഞ മേയിൽ കൊവിഡ് വ്യാപനത്തെ തുടർന്ന് കുടിലുകൾ അടയ്ക്കുകയായിരുന്നു. കാറ്റിൽ മരം ഒടിഞ്ഞു വീണ് കുടിലുകളുടെ മേൽക്കൂര തകർന്നത് മാസങ്ങൾ കഴിഞ്ഞാണ് പുനർനിർമ്മിച്ചത്. കുടിലിന്റെ തറ, ശുചിമുറി, മേൽക്കൂര തുടങ്ങിയവ എല്ലാം പുനർനിർമ്മിച്ചു. കൈവരികളും പെയിന്റ് ചെയ്ത് നവീകരിച്ചു. നാലുപേര് അടങ്ങുന്ന കുടുംബത്തിന് 4000 രൂപയാണ് ഒരു രാത്രിയും പകലും താമസിക്കുന്നതിനുള്ള നിരക്ക്. ആഹാരത്തിനുള്ള പണം ഇതിന് പുറമെ കൊടുക്കണം. ഓൺലൈൻ ബുക്കിംഗ് ഇല്ലാതിരുന്നിട്ട് കൂടി ആരംഭത്തിൽ 10 ലക്ഷം രൂപ മാസവരുമാനം ലഭിച്ചിരുന്നു. ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചാൽ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ കഴിയും. 2016 സെപ്തംബറിലാണ് അടവി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി പെരുവാലിയിൽ മുളംകുടിലുകൾ സഞ്ചാരികൾക്കായി തുറന്നുനല്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |