അടൂർ : ചതുരാകൃതിയിലുള്ള കുപ്പിയുടെ നാല് വശങ്ങളിലായി നൂറ് ഗാന്ധിസൂക്തങ്ങൾ എഴുതി ചേർത്ത് രഞ്ജിനി നേടിയത് മൂന്ന് റെക്കാഡുകൾ. ഇന്ത്യാ ബുക്ക് ഒഫ് റെക്കാഡ്, ഏഷ്യ ബുക്ക് റെക്കാഡ്, വേൾഡ് ബുക്ക് ഒഫ് റെക്കാഡ് എന്നിവയിൽ രഞ്ജിനിയുടെ നേട്ടമുണ്ട്. കുപ്പിയുടെ വശങ്ങളിൽ വൈറ്റ് കളറിലുള്ള ഫാബ്രിക് പെയിന്റ് അടിച്ച ശേഷം മാർക്ക് പെൻ ഉപയോഗിച്ചാണ് അക്കമിട്ട് നൂറ് സൂക്തങ്ങൾ കുപ്പിയിലാക്കിയത്. വിവിധ വിഷയങ്ങളിൽ പലരും വിവിധ റെക്കാഡുകൾ കരസ്ഥമാക്കുന്ന വാർത്തകൾ അറിഞ്ഞതോടെയാണ് എന്തുകൊണ്ട് തനിക്കും ഇത്തരത്തിലൊരു നേട്ടം സ്വന്തമാക്കികൂടാ എന്ന ചിന്താഗതി ഉടലെടുത്തത്. ഇതോടെ ഇന്ത്യാ ബുക്ക് റെക്കാഡ്സിന്റെ ഒാൺലൈൻ സൈറ്റിൽ നിന്ന് കാര്യങ്ങൾ ഗ്രഹിച്ചു. തുടർന്ന് ഗാന്ധിജിയുടെ നൂറ് സൂക്തങ്ങൾ ഒരു നോട്ടുബുക്കിൽ എഴുതി. തുടർന്ന് അത് കുപ്പിയിലേക്ക് പകർത്തി. ഒരുമാസം മുൻപ് ഇന്ത്യാ റെക്കാഡ്സിന് അയച്ചുകൊടുത്തെങ്കിലും അവർ നിരസിച്ചു. സൂക്തങ്ങൾ കൗണ്ട് ചെയ്ത വീഡിയോ, രണ്ട് ഗസറ്റഡ് ഒാഫീസർമാർ നൂറ് സൂക്തങ്ങളും ശരിയാണെന്ന് നൽകുന്ന സർട്ടിഫിക്കറ്റ്, നോട്ടുബുക്കിൽ കുറിച്ചിട്ട ഗാന്ധി സൂക്തങ്ങൾ എന്നിവയും ആവശ്യപ്പെട്ടു. ഇത്രയും സർട്ടിഫറ്റുകൾ അടക്കം ചെയ്ത് സമർപ്പിച്ചതോടെ ആദ്യം ഇന്ത്യാ ബുക്ക് ഒഫ് റെക്കാഡ് നേടി. തുടർന്നാണ് ഏഷ്യ ബുക്ക് റെക്കാഡ്, വേൾഡ് ബുക്ക് ഒഫ് റെക്കാർഡ്സ് എന്നിവയും സ്വന്തമാക്കിയത്. തിരുവനന്തപുരം കുടപ്പുനക്കുന്ന് സ്വദേശിയായ ബാലു - ശാന്തി ദമ്പതികളുടെ മകളാണ് രഞ്ജിനി. ഇളമണ്ണൂർ പൂതങ്കര വിഷ്ണുഭവനിൽ വിഷ്ണുവാണ് ഭർത്താവ്. അദ്ധ്യാപന ജീവിതത്തിലേക്ക് കടക്കുക എന്നതാണ് രഞ്ജിനിയുടെ ആഗ്രഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |