കൊടുമൺ : ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ ഭക്തിനിർഭരമായ പെരുന്നാൾ ചെമ്പെടുപ്പ് റാസയിൽ ആയിരങ്ങൾ പങ്കെടുത്തു. ഇന്നലെ രാവിലെ 6ന് ചെമ്പിൽ അരിയിടീൽ ചടങ്ങ് നടന്നു. തുടർന്നു പരിശുദ്ധ കാതോലിക്കാബാവായുടെ മുഖ്യകാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന നടന്നു. കാതോലിക്ക ബാവായ്ക്ക് സ്വീകരണവും ഓർഡർ ഒഫ് സെന്റ് ജോർജ് സമർപ്പണവും ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. മന്ത്രി വീണാജോർജ് മുഖ്യപ്രഭാഷണം നടത്തി. സാമൂഹ്യക്ഷേമപദ്ധതി ഉദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിച്ചു. ദയാബായ്ക്ക് ഓർഡർ ഒഫ് സെന്റ് ജോർജ് ബഹുമതി സമർപ്പിച്ചു. ആന്റോ ആൻറണി എം.പി, വൈദിക ട്രസ്റ്റി ഫാ.എം.ഒ ജോൺ, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, മാനേജിംഗ് കമ്മിറ്റി അംഗം ജോർജ് വർഗീസ് കൊപ്പാറ, വികാരി ഫാദർ ഷിജു ജോൺ, സഹവികാരി ഫാ.ജോം മാത്യു, ട്രസ്റ്റി ജോൺസൺ വടശ്ശേരിയത്ത്, സെക്രട്ടറി തോമസ് വർഗീസ് എന്നിവർ സംസാരിച്ചു. വൈകിട്ട് മുത്തുക്കുടകൾ, ബാൻഡ് മേളം എന്നിവയുടെ അകമ്പടിയോടെ റാസ പള്ളിയിൽ നിന്ന് പുറപ്പെട്ടു. ചന്ദനപ്പള്ളി ജംഗ്ഷനിൽ നൽകിയ സ്വീകരണത്തിൽ കെ.ബി.ഗണേഷ് കുമാർ എം.എൽ.എ സന്ദേശം നൽകി. തുടർന്ന് റാസ ചന്ദനപ്പള്ളി പാലത്തിന് സമീപം എത്തി, അവിടെ പ്രത്യേകം തയ്യാറാക്കിയ നേർച്ചചെമ്പിലെ പാതി വേവിച്ച ചോറ് ഭക്ത്യാദരവുകളോടെ കുരിശുംമൂട്ടിലേക്ക് എഴുന്നെള്ളിച്ചു. ചെമ്പെടുപ്പിൽ ആയിരക്കണക്കിന് വിശ്വസികൾ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |