പത്തനംതിട്ട : പാർക്കിംഗിൽ നട്ടംതിരിഞ്ഞ് പത്തനംതിട്ട നഗരം. റോഡിൽ അലക്ഷ്യമായി പാർക്ക് ചെയ്തിരിക്കുകയാണ് മിക്ക വാഹനങ്ങളും. സൂപ്പർ ഫാസ്റ്റ് ബസുകളടക്കം സർവീസ് നടത്തുന്ന റോഡിലാണ് പാർക്കിംഗ് അധികവും. ചിലയിടങ്ങളിൽ റോഡിലേക്ക് കയറി പാർക്കിംഗ് നടത്തുന്നതിനാൽ റോഡിൽക്കൂടി വാഹന യാത്രക്കാർക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്.
ഇതുമൂലം ഗതാഗതക്കുരുക്കും പതിവാണ്. ഒറ്റവരിപ്പാതയായ റോഡിൽ ഇരുവശത്തും തോന്നിയപോലെയാണ് വാഹനങ്ങൾ നിറുത്തിയിട്ടിരിക്കുന്നത്. സമീപത്തെ ഹോട്ടലിൽ എത്തുന്നവരും മറ്റ് കടകളിലെത്തുന്നവരുമെല്ലാം ഇക്കൂട്ടത്തിൽപ്പെടും. പലപ്പോഴും വാഹനത്തിൽ ഡ്രൈവർമാരില്ലാത്തതിനാൽ അവർ വരുന്നതുവരെ ബാക്കി വാഹനങ്ങളെല്ലാം റോഡിൽ കിടക്കേണ്ട അവസ്ഥയാണ്.
ഇതിനെതിരെ പ്രതിഷേധമുണ്ടായിട്ടും അധികാരികൾ കണ്ണടയ്ക്കുകയാണ്. നടപ്പാത കൈയേറിയും വാഹനങ്ങൾ പാർക്ക് ചെയ്യുന്നവരുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രി പരിസരത്താണ് യാത്രക്കാർ കൂടുതൽ ദുരിതം അനുഭവിക്കുന്നത്. ആശുപത്രിയിലേക്ക് വരുന്ന രോഗികൾക്കും ആംബുലൻസുകൾക്കും തടസം സൃഷ്ടിക്കുന്ന രീതിയിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതിനും അനധികൃത വാഹന പാർക്കിംഗ് കാരണമാകുന്നുണ്ട്. വഴിയോര കച്ചവടക്കാർ റോഡുകൾ കയ്യടക്കുക കൂടി ചെയ്യതോടെ രൂക്ഷമായ ഗതാഗതക്കുരുക്കാണ് നഗരത്തിലുള്ളത്. സെൻട്രൽ ജംഗ്ഷനിൽ ടി.കെ റോഡിൽ ഇതുകാരണം മണിക്കൂറുകൾ ഗതാഗതം നിലയ്ക്കാറുണ്ട്.
വൺവേ വളവുകളിൽ പോലും അപകടകരമായ രീതിയിൽ പാർക്കിംഗ് തുടരുകയാണ്. പഴയ ബസ് സ്റ്റാൻഡ് ഭാഗത്ത് പാർക്കിംഗ് സൗകര്യം ഉണ്ടെങ്കിലും ജനറൽ ആശുപത്രി ഭാഗത്ത് എത്തുന്നവർക്ക് അവിടെ വാഹനമിട്ടിട്ട് വരുന്നത് ബുദ്ധിമുട്ടാണ്. നഗരത്തിൽ പാർക്കിംഗ് സൗകര്യമില്ലാത്തത് യാത്രക്കാരെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ട്.
നഗരത്തിൽ പാർക്കിംഗ് തോന്നിയതുപോലെ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |