പത്തനംതിട്ട : നാടകം കളിക്കാൻ സംഭാഷണങ്ങളോ റിഹേഴ്‌സലുകളോ ആവശ്യമില്ല. എവിടെയും എന്തിലും നാടകം കണ്ടെത്താമെന്ന് കാണിച്ചുതരുകയാണ് പരീക്ഷണ നാടകക്കാരനായ മനോജ് സുനി. പ്രേക്ഷകരെയും കഥാപാത്രങ്ങളാക്കി മാറ്റിക്കൊണ്ട് നമ്മുടെ നാടകവേദിക്ക് അത്ര പരിചിതമല്ലാത്ത ക്ലൗൺ തിയേറ്ററിലൂടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയുമാണ് പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്‌കൂളിലെ നാടകക്കൂട്ടം. സാഹചര്യങ്ങളിൽ നിന്ന് നാടകമുണ്ടാക്കുന്ന വിദ്യയ്ക്ക് സാക്ഷ്യം വഹിച്ചത് സർക്കാറിന്റെ ഒന്നാം വാർഷികാഘോഷവേദിയാണ്. ജീവിതത്തിലെ ഏറ്റവും ചെറിയ സന്ദർഭങ്ങൾക്ക് രസകരമായ രംഗപാഠം തൽസമയം ഒരുക്കുകയാണ് ക്ലൗൺ തിയേറ്റർ ഷോ. പൊങ്ങച്ചത്തിന്റേയും
കപട സദാചാര ബോധത്തിന്റേയും കൊമ്പൊടിക്കുകയാണ് ക്ലൗണുകൾ. യാദൃച്ഛികമായി സദസിൽ സംഭവിക്കുന്ന ഓരോ ചലനങ്ങളും രസകരങ്ങളായ സന്ദർഭങ്ങളായി മാറുകയാണ്. ഹാസ്യാത്മകമായി സാമൂഹ്യ വിമർശനം നടത്തുന്ന ക്ലൗണുകൾ 45 മിനിട്ടോളമാണ് കഥയും സന്ദർഭങ്ങളും തൽസമയമുണ്ടാക്കി സദസിനെ അമ്പരിപ്പിച്ചത്.
സാമൂഹ്യ നാടകക്കാരൻ മനോജ് സുനി ഡിസൈൻ ചെയ്ത ഈ നാടകത്തിൽ നേതാജി സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയും നാടക നടനുമായ അജയ് ഉദയനും ക്ലൗണായി വേഷപ്പകർച്ചയാടുന്നു. മനോജ് സുനിയും അജയ് ഉദയനും ആധുനിക തിയേറ്ററിന്റെ പുതിയ സാദ്ധ്യതകളെ നിരവധി വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. ശബ്ദനിയന്ത്രണം അദ്ധ്യാപകനായ അജി ഡാനിയേൽ നിർവഹിച്ചു. നേതാജി സ്‌കൂൾ സംഘടിപ്പിച്ച ശലഭമഴ ക്യാമ്പിൽ മികച്ച പ്രകടനം നടത്തിയ ശിവകീർത്തന.എം, സിയോണ മറിയം റോയ് , ജിബിൻ ബാബു ജോർജ് , ഗൗതം പി.കുമാർ , ഹെലൻ സാറ സമുവേൽ , ലക്ഷ്മി ഗോപാൽ, ആരണ്യ.എം,
എ.ആദിനാരായണൻ, ഇർഫാൻ.ഐ, അമൽ കൃഷ്ണ എന്നീ വിദ്യാർത്ഥികളും തൽസമയ നാടകക്കാരായി മാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |