പത്തനംതിട്ട : കാഴ്ചയ്ക്ക് കുളിർമയായി മുപ്പതിലേറെ ഇനങ്ങളിൽ നൂറോളം താമരപ്പൂക്കളുണ്ട് പന്തളം തോന്നല്ലൂരിൽ സജീവം എന്ന വീടിന്റെ മുറ്റത്ത്. വീട്ടുകാരനായ സജിമോനാണ് താമരച്ചെടികളുടെ സംരക്ഷകൻ. വയലറ്റും പച്ചയും റോസും മഞ്ഞയുമൊക്കെയായി അഴക് ചൊരിയുകയാണ് താമരപ്പൊയ്ക. പൂക്കളെ സ്നേഹിക്കുന്ന സജി ലോക്ക് ഡൗൺ കാലത്ത് വേരുകളുള്ള താമരത്തണ്ടുകൾ തൃശൂരിലെ അക്വാട്ടിക് ഫാമിൽ നിന്ന് ഓൺലൈനായി വരുത്തിയതാണ്. പിങ്ക് ക്ളൗഡ്, ഗ്രീൻ ആപ്പിൾ, ഡ്രോപ്പ് ബ്ളഡ്, ഹാർഡ് ബ്ളഡ്, റെഡ് കമാൻഡർ, പാസ്റ്റൽ ബ്ലഡ് തുടങ്ങി വിവിധയിനം താമരകൾ വളർന്ന് മൊട്ടിട്ടു. ഏതു കാലാവസ്ഥയിലും പൂവിടുന്ന ട്രോപ്പിക്കൽ ഹൈബ്രീഡ് വിഭാഗത്തിൽപ്പെട്ടതാണ് ഇവയെല്ലാം. അപൂർവമായി വിരിയുന്ന സഹസ്രദള താമരയുമുണ്ട്. പുലർച്ചെ അഞ്ചേമുക്കലിന് ഉണരുന്ന സജിമോൻ താമരപ്പൊയ്കയിൽ പൂക്കളെയും ഇലകളെയും പരിപാലിക്കും. മനസിനും ശരീരത്തിനും ഉൻമേഷം പകരുന്നതാണ് ചെടികൾക്കൊപ്പമുള്ള നിമിഷങ്ങളെന്ന് സജിമോൻ പറയുന്നു. വിരിയുന്ന താമരപ്പൂക്കൾ വിൽക്കാറില്ല. അടുത്തുള്ള ക്ഷേത്രങ്ങളിലെത്തിക്കും. വീട്ടുമുറ്റത്ത് വിരിഞ്ഞ താമരകൾ മാലകളായി ശ്രീകോവിലിൽ കാണുമ്പോൾ അതിയായ സന്തോഷമുണ്ട്. ചട്ടിക്കുള്ളിൽ ചാണകവും ചെളിയും മണ്ണും ഇടകലർത്തിയാണ് താമര നട്ടുവളർത്തുന്നത്. വളപ്രയോഗമില്ല. അറുപത് ദിവസം കൊണ്ട് മൊട്ടിടും. പന്തളം എൻ.എസ്.എസ് മെഡിക്കൽ മിഷനിൽ ഫാർമസി സ്റ്റോർ ഇൻ ചാർജാണ് സജിമോൻ. ദീപ രവിയാണ് ഭാര്യ. തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിലെ ഡോ. ശ്രുതി, മെഡിക്കൽ വിദ്യാർത്ഥിനി ശ്രീലക്ഷ്മി, എൻജിനീയറിംഗ് വിദ്യാർത്ഥിനി വൈഷ്ണവി, പ്ളസ് വൺ വിദ്യാർത്ഥി അനുഗ്രഹ് എന്നിവരാണ് മക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |