പത്തനംതിട്ട : കുമ്പനാട് നാഷണൽ ക്ലബിലെ ചൂതാട്ടക്കേസിൽ ഉൾപ്പെട്ട എ.എസ്.ഐയെ സസ്‌പെൻഡ് ചെയ്തു. പത്തനംതിട്ട പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സ്‌ലെ എ.എസ്.ഐ എസ്.കെ. അനിലിനെയാണ് ഇന്നലെ ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ സസ്‌പെൻഡ് ചെയ്തത്.
നാഷണൽ ക്ലബിൽ കഴിഞ്ഞയാഴ്ച നടന്ന പൊലീസ് റെയ്ഡിൽ പണം വച്ചുള്ള ചീട്ടുകളി സംഘത്തെ പിടികൂടിയിരുന്നു. പാലക്കാട് പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിലെ സി.പി.ഒ കൊല്ലം കരുനാഗപ്പള്ളി സ്വദേശി അനൂപ് കൃഷ്ണനടക്കം 12 പേർക്കെതിരെയാണ് കേസെടുത്തത്. ഇവരിൽ നിന്ന് 10, 23,000 രൂപയും പിടിച്ചെടുത്തിരുന്നു. അറസ്റ്റിലായ അനൂപ് കൃഷ്ണനെ നേരത്തെതന്നെ സസ്‌പെൻഡ് ചെയ്തിരുന്നു.
റെയ്ഡ് നടക്കുന്നതിനിടെ പൊലീസ് വലയം ഭേദിച്ച് മതിൽ ചാടി ഓടി രക്ഷപ്പെട്ട എ.എസ്.ഐ എസ്.കെ. അനിൽ തുടർന്ന് സ്റ്റേഷനിൽ ഹാജരായി ജാമ്യമെടുക്കുകയായിരുന്നു. ഇന്നലെയാണ് എ.എസ്.ഐയെ സസ്‌പെൻഡ് ചെയ്തത്. അനിൽ ഉൾപ്പെടെ ചൂതാട്ടം നടത്തിയ12 പേർക്കെതിരെയുള്ള എഫ്.ഐ.ആർ പത്തനംതിട്ട കോടതിയിൽ ഹാജരാക്കി.
ഒരുലക്ഷം രൂപ നൽകി മെമ്പർഷിപ്പ് എടുക്കുന്ന ക്ലബിലെ അംഗത്വം സംബന്ധിച്ച് നേരത്തെ തന്നെ എ.എസ്.ഐ എസ്.കെ. അനിലിനെതിരേ ആക്ഷേപം ഉയർന്നിരുന്നു. അന്ന് രാഷ്ട്രീയ സ്വാധീനം കാരണം നടപടികളിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നുവെന്ന് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |