കോഴഞ്ചേരി : കോഴഞ്ചേരി പാലം നാടിന്റെ സ്വപ്നമാണെന്നും അടുത്ത മാർച്ച് മാസത്തിനുള്ളിൽ യാഥാർത്ഥ്യമാക്കണമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. പാലത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി സ്ഥലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.സ്ഥലം ഏറ്റെടുപ്പ് സംബന്ധിച്ച കാര്യങ്ങൾക്ക് പുരോഗതി ഉണ്ടെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. അജയകുമാർ, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം ബിജിലി പി. ഈശോ, കെ ആർ എഫ് ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അനൂപ് ജോയ്, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ തുടങ്ങിയവർ മന്ത്രിക്കൊപ്പം സ്ഥലം സന്ദർശിച്ചു.2017 ലെ ബഡ്ജറ്റിലാണ് കോഴഞ്ചേരി പുതിയ പാലം നിർമ്മാണം ഉൾപ്പെടുത്തിയത്. 2018 കാലയളവിൽ നിർമ്മാണം ആരംഭിച്ചെങ്കിലും പ്രളയവും തുടർന്നുണ്ടായ കൊവിഡ് മഹാമാരിയും നിർമ്മാണത്തെ തടസപ്പെടുത്തിയിരുന്നു. പാലം നിർമാണം പൂർത്തിയായാൽ കോഴഞ്ചേരി, മല്ലപ്പുഴശേരി, തോട്ടപ്പുഴശേരി, ചെറുകോൽ എന്നീ ഗ്രാമപഞ്ചായത്തുകൾക്ക് പ്രയോജനകരമാണ്. നിലവിലെ വീതി കുറഞ്ഞ പാലത്തിൽ പലപ്പോഴും ഗതാഗതം കുരുക്കാകുന്ന സാഹചര്യത്തിൽ സമാന്തരമായ മറ്റൊരു പാലം ജനങ്ങൾക്ക് ആശ്വാസകരമാണ്. നിർമ്മാണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഒരു കേസ് ഉണ്ടായിരുന്നു. സർക്കാരിനും പാലം നിർമ്മാണത്തിനും അനുകൂലമായി വിധിവന്നിരുന്നു.
കോഴഞ്ചേരിയിൽ തടസമായി നിൽക്കുന്ന കെ എസ് ഇ ബി ലൈൻകമ്പി മാറ്റിസ്ഥാപിക്കാൻ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയായതായും ഉടൻതന്നെ ബന്ധപ്പെട്ട പ്രവർത്തനം നടത്തുമെന്നും കെ എസ് ഇ ബി അസിസ്റ്റന്റ് എൻജിനീയർ ലീനാ കുമാരി അറിയിച്ചു.
2018 ഡിസംബർ 27നാണ് പാലം നിർമ്മാണം തുടങ്ങിയത്. 19.77 കോടിയായിരുന്നു അടങ്കൽ തുക. മാരാമൺ ഭാഗത്ത് 390 മീറ്ററിലും കോഴഞ്ചേരി ഭാഗത്ത് 90 മീറ്ററിലുമാണ് അപ്രോച്ച്‌റോഡ് നിർമ്മാണം പുരോഗമിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |