പത്തനംതിട്ട : പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകൾ ആരംഭിക്കാതെ മെഡിക്കൽ കോളേജുകൾ. രണ്ടുതവണ പാരാമെഡിക്കൽ കോഴ്സുകൾ ഡയറക്ടറേറ്റ് ഒഫ് മെഡിക്കൽ എഡ്യൂക്കേഷൻ പ്രോസ്പെക്ടസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അപേക്ഷ സ്വീകരിച്ചെങ്കിലും കോഴ്സ് ആരംഭിച്ചില്ല. കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ ഈ കോഴ്സ് പഠിക്കാനുള്ള സൗകര്യമില്ലാത്തതിനാലാണ് ഇത് ഒഴിവാക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. ഡിപ്ലോമ കോഴ്സുകൾ രണ്ട് വർഷം പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളാണ് കേരളത്തിൽ ജോലിചെയ്യുന്നത്. അതേസമയം നാലുവർഷം നീളുന്ന ഡിഗ്രികോഴ്സുകൾ സ്വാശ്രയ കോളേജുകളിൽ ലഭ്യമാകുന്നുമുണ്ട്.
കേന്ദ്രസർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് ഈ കോഴ്‌സുകൾ മറ്റു സംസ്ഥാനങ്ങളിൽ വർഷങ്ങളായി നിലവിലുണ്ട്. പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകൾ നടത്തുന്ന സർക്കാർ മെഡിക്കൽ കോളേജുകളിൽ പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകൾക്ക് അടിസ്ഥാന സൗകര്യമില്ലെന്നാണ് വാദം. ഈ വർഷവും കോഴ്‌സുകൾ പ്രോസ്പെക്ടസിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും കോഴ്‌സ് ആരംഭിക്കാൻ സർക്കാർ അനുമതി നൽകിയിട്ടില്ല.
പാരാമെഡിക്കൽ ജീവനക്കാരും സംസ്ഥാനത്ത് കുറവാണ്. എട്ടുപേർ ചെയ്യേണ്ട ജോലി ഒന്നോ രണ്ടോ പേർ ചേർന്നാണ് ചെയ്യുന്നത്. റേഡിയോളജി, വിവിധ സ്കാനിംഗ്, കാൻസർ റേഡിയോളജി തുടങ്ങിയവയ്ക്കെല്ലാം പാരാമെഡിക്കൽ ജീവനക്കാരെയാണ് നിയോഗിക്കുക. ദിനംതോറും പുതിയ ടെക്നോളജികൾ മാറി വരുന്ന മേഖല കൂടിയാണ് പാരാമെഡിക്കൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |