പന്തളം : മഴ കനത്തത്തോടെ പന്തളം വെള്ളപ്പൊക്ക ഭീഷണിയിലായി. രണ്ടു ദിവസമായി പെയ്യുന്ന മഴയും കിഴക്കൻ വെള്ളത്തിന്റെ വരവും കൂടിയായതോടെ അച്ചൻകോവിലാറ്റിലെ ജലനിരപ്പ് നാല് അടിയിലേറെ ഉയർന്നു. തുമ്പമൺ, കുളനട പഞ്ചായത്തുകളുടെ താഴ്ന്ന സ്ഥലങ്ങളിൽ വെള്ളം കയറിത്തുടങ്ങി. ഇവിടങ്ങളിലെ കൃഷികളെയും ബാധിച്ചു. ഏത്തവാഴ, കപ്പ, പാവൽ, പടവലം തുടങ്ങിയ കൃഷികളെയാണ് കൂടുതലായി ബാധിച്ചിട്ടുള്ളത്.വെള്ളം കയറുന്നഘട്ടത്തിൽ കപ്പയടക്കമുള്ള വിളവുകൾ പറിച്ചെടുക്കാൻ കർഷകർ തയാറെടുക്കുകയാണ്. കര കൃഷിയിടങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നുണ്ട്. മഴ തുടർന്നാൽ കൃഷി നാശത്തിനു കാരണമാകും. വെള്ളം ഉയർന്നതോടെ നഗരസഭയുടെ പടിഞ്ഞാറൻ മേഖലയായ മൂടിയൂർക്കോണം, ഐരാണിക്കുഴി ഭാഗങ്ങളിൽ കൃഷിയിടങ്ങളും വെള്ളത്തിലായി. മഴ വീണ്ടും കനത്തതോടെ പന്തളം, കുരമ്പാല വില്ലേജുകളുടെ കീഴിൽ രണ്ടു ദുരിതാശ്വാസ ക്യാമ്പുകൾ ക്രമീകരിച്ചിട്ടുണ്ട്.
ഡെപ്യൂട്ടി സ്പീക്കർ സന്ദർശനം നടത്തി
പന്തളം : വെള്ളം കയറാൻ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സന്ദർശനം നടത്തി. കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന മഴയെ തുടർന്ന് നദികളിലും മറ്റും ക്രമാതീതമായി ജലനിരപ്പ് ഉയർന്നിട്ടുണ്ട്. മുൻകാലങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടായ പ്രദേശങ്ങളിലായിരുന്നു ഡെപ്യൂട്ടി സ്പീക്കറുടെ സന്ദർശനം. കടയ്ക്കാട് വടക്ക്, തുമ്പമൺ , കടയ്ക്കാട്, പന്തളം മഹാദേവർ ക്ഷേത്രം എന്നിവിടങ്ങളിലാണ് ഡെപ്യൂട്ടി സ്പീക്കർ സന്ദർശിച്ചത്. മുടിയൂർകോണം, കടയ്ക്കാട് എന്നിവിടങ്ങളിലെ ഗവ.എൽ.പി സ്‌കൂളുകളിൽ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. ചിറ്റയത്തിനൊപ്പം തുമ്പമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണിയ സഖറിയ, വൈസ് പ്രസിഡന്റ് അഡ്വ.രാജേഷ്, ഗ്രാമപഞ്ചായത്ത് അംഗം തോമസ് വർഗീസ്, പന്തളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാഅനിൽ, പന്തളം നഗരസഭ കൗൺസിലർമാരായ കെ.ആർ.രവി, കെ.ആർ.വിജയകുമാർ, അടൂർ ആർ.ഡി.ഒ തുളസീധരൻപിള്ള, അടൂർ തഹസിൽദാർ പ്രദീപ്, പന്തളം വില്ലേജ് ഓഫീസർ സിജി എം.തങ്കച്ചൻ, കുരമ്പാല വില്ലേജ് ഓഫീസർ ആനന്ദകുമാർ, തുമ്പമൺ വില്ലേജ് ഓഫീസർ സിന്ധു.വി എന്നിവരും ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |