@ നാട്ടുകാർ പിൻമാറിയത് തഹസിൽദാരെത്തിയ ശേഷം
@അപകടത്തിൽപ്പെട്ട യുവാവിന്റെ സ്ഥിതി ഗുരുതരം
വള്ളിക്കോട് : കോടികൾ മുടക്കി പുനർനിർമ്മിച്ച കോന്നി- ചന്ദനപ്പള്ളി റോഡിലെ വള്ളിക്കോട് ഭാഗത്തെ അപകടക്കെണികളിൽ പ്രതിഷേധിച്ച് നാട്ടുകാർ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു. കഴിഞ്ഞ ദിവസം ഇവിടെയുണ്ടായ അപകടത്തിൽ വള്ളിക്കോട് തെക്കേടത്ത് വീട്ടിൽ യദുകൃഷ്ണന് (34) തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. യദു സഞ്ചരിച്ചിരുന്ന ബുള്ളറ്റ് ബൈക്ക് പൂട്ടുകട്ടയിൽ തെറ്റി നിയന്ത്രണം വിട്ട് സ്ലാബില്ലാത്ത ഓടയിലേക്ക് മറിയുകയായിരുന്നു. പഴയ സ്ളാബിന്റെ കമ്പി തലയിലേക്ക് തുളച്ചുകയറി ഗുരുതരമായി പരിക്കേറ്റ യദുകൃഷ്ണൻ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
അപകടങ്ങൾ പെരുകിയിട്ടും നടപടി സ്വീകരിക്കാത്ത പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ചാണ് സ്ത്രീകൾ ഉൾപ്പടെയുള്ള മുന്നോറോളം വരുന്ന നാട്ടുകാർ ഇന്നലെ രാവിലെ മുതൽ എസ്.എൻ.ഡി.പി ജംഗ്ഷന് സമീപം റോഡ് ഉപരോധിച്ചത്. സമരക്കാരെ പിൻതിരിപ്പിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് സി.ഐ, ഡിവൈ.എസ്.പി എന്നിവർ സ്ഥലത്തെത്തി ചർച്ച നടത്തിയെങ്കിലും പിൻതിരിയാൻ സമരക്കാർ തയ്യാറായില്ല. ഉച്ചയോടെ തഹസിൽദാരെത്തി ഇവരുടെ പരാതികൾ സ്വീകരിക്കുകയും അടിയന്തര നടപടി സ്വീകരിക്കാമെന്ന് ഉറപ്പുനൽകയും ചെയ്തതോടെയാണ് സമരം അവസാനിച്ചത്.
ഉന്നത നിലവാരത്തിലുള്ള റോഡിൽ നിർമ്മാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി നാട്ടുകാർ രംഗത്ത് ഇറങ്ങിയതോടെ രണ്ട് മാസം മുമ്പ് പണികൾ നിറുത്തിവച്ചിരുന്നു. വള്ളിക്കോട് ഗുരുമന്ദിരം, വായനശാല ജംഗ്ഷൻ എന്നിവിടങ്ങളിലെ പൂട്ടുകട്ട പാകലിനെ സംബന്ധിച്ച് തുടക്കം മുതൽ തന്നെ നിരവധി ആക്ഷേപങ്ങൾ ഉയർന്നിരുന്നു. പൊതുമരാമത്ത് വകുപ്പ് വിജിലിൻസിന്റെ അന്വേഷണവും ഇതിനിടെ ഉണ്ടായി. കരാറുകാരും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്ന് ഈ ആഴ്ചയിൽ നിർമ്മാണം പുന:രാരംഭിക്കാൻ തീരുമാനമായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം വീണ്ടും വലിയ അപകടം സംഭവിച്ചത്.
ആറ് വർഷം മുമ്പ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാർ ചെയ്ത റോഡ് ഉയർത്താതിരുന്നതിനെ തുടർന്ന് മഴക്കാലത്ത് വെള്ളക്കെട്ട് രൂപപ്പെട്ട് തകരുകയും പലഭാഗങ്ങളിലും
ഇരുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ വെള്ളപ്പൊക്കങ്ങളിൽ താഴൂർ കടവ്, വള്ളിക്കോട് ഭാഗങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് ദിവസങ്ങളോളം ഗതാഗതം തടസപ്പെടുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് മണ്ണിട്ട് ഉയർത്തി അത്യാധുനിക രീതിയിൽ ടാർ ചെയ്തത്. റോഡിന്റെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചെങ്കിലും തുടർ പണികൾ അഴിമതി ആരോപണങ്ങളിൽ മുങ്ങി
പ്രതിസന്ധിയിലാവുകയായിരുന്നു.
മന്ത്രി റിപ്പോർട്ട് തേടി
കോന്നി - ചന്ദനപ്പള്ളി റോഡിൽ വള്ളിക്കോട് ഭാഗത്തെ അപകടാവസ്ഥ സംബന്ധിച്ച് മൂന്ന് ദിവസനത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർദ്ദേശം നൽകി. മന്ത്രിയുടെ ഉത്തരവനുസരിച്ച് പൊതുമരാമത്ത് വിജിലൻസ് വിഭാഗം മേധാവി ഡെപ്യൂട്ടി ചീഫ് എൻജിനീയർ അൻസാറും സംഘവും വള്ളിക്കോട്ടെത്തി റോഡ് പരിശോധിച്ചു. പരിശോധനാ റിപ്പോർട്ട് കിട്ടിയാലുടൻ വിഷയത്തിൽ കർശന നടപടി ഉണ്ടായേക്കും.
വള്ളിക്കോട്ടെ അപകടാവസ്ഥ പരിഹരിക്കുന്നതിൽ ഉണ്ടായ കരാർ കമ്പനിയുടെയും ഉദ്യോഗസ്ഥരുടെയും അപാകതകൾ ചൂണ്ടിക്കാട്ടി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |