SignIn
Kerala Kaumudi Online
Saturday, 27 April 2024 3.53 AM IST

തിരുവോണത്തോണി ഇന്ന് ആറൻമുളയിൽ

thoni

ആറൻമുള: തിരുവാറൻമുളയപ്പന് ഒാണം ഉണ്ണാനുള്ള വിഭവങ്ങളുമായി കാട്ടൂരിൽ നിന്ന് പുറപ്പെട്ട തിരുവോണത്തോണി ഇന്നു രാവിലെ ആറൻമുളയിലെത്തും. ഒാണസദ്യയ്ക്കുളള എല്ലാ വിഭവങ്ങളുമായാണ് തോണിയുടെ യാത്ര. മങ്ങാട്ട് ഭട്ടതിരിക്കൊപ്പം കാട്ടൂരിലെ പതിനെട്ട് നായർ തറവാടുകളിലെ അവകാശികളും തോണിയിൽ യാത്ര ചെയ്യുന്നുണ്ട്. രാത്രി അയിരൂർ മഠത്തിൽ അത്താഴസദ്യ കഴിച്ച് മേലുകര മനയിൽ വിശ്രമിച്ച ശേഷമാണ് ഇന്നു പുലർച്ചെ തിരുവോണത്തോണി ആറൻമുളിൽ എത്തുന്നത്.

ഇന്നു രാവിലെ ആറൻമുള ക്ഷേത്രക്കടവിൽ അടുക്കുന്ന തിരുവോണത്തോണിയിലെ അരിയും പച്ചക്കറികളും മറ്റും ക്ഷേത്രത്തിലെത്തിക്കും. ഈ സാധനങ്ങൾ ഉപയോഗിച്ചാണ് ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിലെ തിരുവോണസദ്യ ഒരുക്കുന്നത്. തിരുവോണത്തോണി ആറൻമുളയിലെത്തുമ്പോൾ നിരവധി പള്ളിയോടങ്ങളും അവിടെ ഉണ്ടാകും.
നിറഞ്ഞ മനസോടെ ഭട്ടതിരി കുമാരനെല്ലൂരിലേക്ക് കരമാർഗം മടങ്ങുന്നതോടെയാണ് തിരുവോണത്തോണി യാത്രയുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് സമാപനമാകുന്നത്.

തോണിയാത്രയും തിരുവോണസദ്യയും

കോട്ടയം കുമാരനെല്ലൂരിലെ മങ്ങാട്ട് ഭട്ടതിരിയുടെ വകയായിരുന്നു കാട്ടൂർ മഠവും സ്വത്തുക്കളും. മഠത്തിൽ എല്ലാ തിരുവോണം നാളിലും ബ്രാഹ്മണർക്ക് സദ്യ നൽകുന്ന ചടങ്ങ് നടന്നിരുന്നു. ഒരു ചിങ്ങമാസത്തിലെ തിരുവോണനാളിൽ മഠത്തിൽ ആരും എത്തിയില്ല. ദുഃഖിതനായ ഭട്ടതിരി ആറൻമുള ദേവനെ വിളിച്ച് പ്രാർത്ഥിച്ചു. അൽപ്പസമയത്തിനകം മഠത്തിൽ ഒരു ബ്രാഹ്മണബാലൻ എത്തി. ഭട്ടതിരി സന്തോഷത്തോടെ ബാലന് തിരുവോണ സദ്യ നൽകി. അന്ന് ഭട്ടതിരിക്ക് സ്വപ്നദർശനം ഉണ്ടായി. ഇനിയുള്ള എല്ലാ ചിങ്ങത്തിലെ തിരുവോണനാളിലും തനിക്കുള്ള തിരുവോണസദ്യ ആറൻമുളയിലെത്തിക്കണമെന്നായിരുന്നു സ്വപ്നത്തിലെ വെളിപ്പാട്. അന്ന് പകൽ മഠത്തിൽവന്ന് സദ്യ കഴിച്ചത് ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ഭഗവാനായിരുന്നുവെന്ന് ഭട്ടതിരിക്ക് ബോദ്ധ്യമായി.
പിറ്റേവർഷം മുതൽ ഭട്ടതിരി ഉത്രാടംനാൾ സന്ധ്യയ്ക്ക് തിരുവോണസദ്യയ്ക്കുള്ള അരിയും പച്ചക്കറികളും മറ്റുമായി തോണിയിൽക്കയറി ആറൻമുളയിലേക്ക്‌പോയിത്തുടങ്ങി. ഒരിക്കൽ തോണി യാത്രയെ അയിരൂർ കടവിൽവെച്ച് ചിലർ ആക്രമിച്ചു. കാട്ടൂരിൽ നിന്നുമെത്തിയവർ തോണിയെ രക്ഷിച്ചു. പിറ്റേക്കൊല്ലം മുതൽ കാട്ടൂർ കരക്കാരും സമീപ കരകളിലെ ജനങ്ങളും വള്ളങ്ങളിൽ കയറി തോണിയെ സംരക്ഷിക്കുന്നതിനായി ആറൻമുളയിലേക്ക്‌ പോയിത്തുടങ്ങി.
തിരുവോണത്തോണിക്ക് അകമ്പടി സേവിക്കുന്നതിനായി സമീപ കരക്കാർ വലിയ വള്ളങ്ങൾ പണിതു. ഇതാണ് പിന്നീട് ഓരോ കരകളിലുമുള്ള 'പള്ളിയോടങ്ങൾ'ആയി മാറിയത്. തൃക്കാട്ടൂരിൽ താമസിച്ചിരുന്ന ഭട്ടതിരിയും കുടുംബവും പിന്നീട് കോട്ടയം ജില്ലയിലെ കുമാരനെല്ലൂരിലേക്ക് മാറിത്താമസിച്ചു.
തിരുവോണത്തോണിയെ ആറൻമുളയിൽ എത്തിക്കുന്നതിനായി എല്ലാവർഷവും കുമാരനെല്ലൂരിൽ നിന്നും മങ്ങാട്ട് ഭട്ടതിരിയുടെ പ്രതിനിധി കാട്ടൂരിൽ ഇന്നും എത്തിച്ചേരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.