ശബരിമല : അയ്യപ്പസ്വാമിക്ക് അഭിഷേകം ഉൾപ്പടെയുള്ള ആവശ്യത്തിന് പാൽ എത്തുന്നത് ഭസ്മക്കുളത്തിന് സമീപത്തെ ഗോശാലയിൽ നിന്നാണ്. പശ്ചിമ ബംഗാൾ സ്വദേശിയായ ആനന്ദ് സമന്താണ് വർഷങ്ങളായി പശുക്കളുടെ പരിപാലകൻ. പള്ളിയുണർത്തലിന് മുൻപേ സന്നിധാനത്തെ ഗോശാലയും ആനന്ദും ഉണരും. അയ്യപ്പസ്വാമിക്ക് അഭിഷേകത്തിനും നിവേദ്യത്തിനുമായുള്ള പാൽ കറന്ന് നൽകുകയാണ് ആദ്യ ജോലി. കഴിഞ്ഞ ആറ് വർഷമായി വ്രതശുദ്ധിയോടെ ഇവിടെ സേവനം ചെയ്യുകയാണ് ആനന്ദ് സാമന്ത്. ചെറുതും വലുതുമായി മുപ്പത്തോളം പശുക്കൾ ഗോശാലയിലുണ്ട്. പശുക്കളെ മേയാൻ വിടുന്നത് ശബരിമല വനത്തിലാണ്. പശുക്കൾക്കൊപ്പം ആനന്ദ് വനത്തിലേക്ക് പോകും. തിരികെയെത്തുമ്പോൾ രാത്രിയിലേക്ക് പശുക്കൾക്കുള്ള തീറ്റയുമുണ്ടാകും. പാണ്ടിത്താവളത്തിന് സമീപത്തെ വനമേഖലയിലാണ് മേയാൻ വിടുന്നത്. ഇവിടെ വന്യമൃഗശല്യമുള്ള പ്രദേശമാണ്. അതുകൊണ്ടാണ് ആനന്ദ് പശുക്കൾക്കൊപ്പം വനത്തിലേക്ക് പോകുന്നത്. പാണ്ടിതാവളത്തിന്റെയും പുൽമേടിന്റെയും സമീപപ്രദേശങ്ങളിൽ കടുവയുടെ കാൽപാടുകൾ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതായി ആനന്ദ് പറഞ്ഞു. സന്നിധാനത്ത് ആളൊഴിയുന്ന കാലത്തും ഇവയെ വന്യമൃഗങ്ങളിൽ നിന്ന് സംരക്ഷിക്കേണ്ട ചുമതലയും ആനന്ദിനാണ്. അയ്യപ്പനിലുളള കടുത്ത വിശ്വാസമാണ് ആനന്ദിനെ പശുപാലകനാക്കിയത്. സന്നിധാനത്ത് നട ഇരുത്തുന്ന പശുക്കളെയാണ് ഗോശാലയിൽ സംരക്ഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |