പത്തനംതിട്ട : കെ.എസ്.ആർ.ടി.സി ബസിൽ ബോധരഹിതനായി വീണ കണ്ടക്ടർക്ക് സി.പി.ആർ നൽകി പത്തനംതിട്ടയിലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ രക്ഷകരായി. പമ്പ - തിരുവനന്തപുരം ബസിലെ കണ്ടക്ടർ ചിറയിൻകീഴ് സ്വദേശി ഷാജി (48) സീറ്റിൽ ബോധരഹിതനായി കിടക്കുന്ന കണ്ടാണ് ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ ആർ.ജി.അനൂപ്, സി. രഞ്ജിത്ത് എന്നിവർ രക്ഷയ്ക്ക് എത്തുന്നത്. ഇന്നലെ രാവിലെ 10.30ന് കൊട്ടാരക്കരയ്ക്കടുത്ത് വാളകത്തായിരുന്നു സംഭവം. ആദ്യം ക്രിത്രിമ ശ്വാസം നൽകാൻ ശ്രമിച്ചെങ്കിലും ഷാജി പ്രതികരിക്കാത്തതിനെ തുടർന്ന് നിലത്ത് കിടത്തി സി.പി.ആർ നൽകുകയായിരുന്നു. കുറച്ച് നേരത്തിനുള്ളിൽ ചുമച്ച് കൊണ്ട് കണ്ണ് അനക്കിയതോടെ ഓട്ടോറിക്ഷയിൽ സമീപത്തുള്ള സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചു. പരിശോധനകൾ നടത്തിയെങ്കിലും ഷാജിക്ക് വലിയ ആരോഗ്യ പ്രശ്നങ്ങൾ പ്രാഥമികമായി കണ്ടെത്താൻ കഴിഞ്ഞില്ല. വാളകത്തിന് എത്തുന്നതിന് മുമ്പ് ബസ് ബ്രേക്ക് ചെയ്തപ്പോൾ ഷാജിയുടെ കാൽ ബസിന്റെ കമ്പിയിൽ തട്ടിയിരുന്നു. കനത്ത വേദനതോന്നി, പിന്നെ എന്ത് സംഭവിച്ചുവെന്ന് ഓർമ്മയിലില്ലെന്ന് ഷാജി പറഞ്ഞു. കണ്ടക്ടറുടെ സീറ്റിന് പിറകിലായിരുന്നു അനൂപും രഞ്ജിത്തും ഇരുന്നിരുന്നത്. യാത്രക്കാർ ബഹളം വച്ചപ്പോഴാണ് ഡ്രൈവർ അനീഷ് സംഭവം അറിയുന്നത്. ആ സമയം ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സി.പി.ആർ നൽകി കഴിഞ്ഞിരുന്നു.
ബുധനാഴ്ച വൈകിട്ട് തിരുവനന്തപുരം ഡിപ്പോയിൽ നിന്ന് പുറപ്പെട്ട് രാത്രി 12ന് പമ്പയിലെത്തിയ ബസാണിത്. ഇന്നലെ രാവിലെ 7ന് പമ്പയിൽ നിന്ന് പുറപ്പെടുകയായിരുന്നു. രാത്രിയിൽ തണുപ്പ് കാരണം ഷാജിക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ലെന്ന് ഒപ്പമുണ്ടായിരുന്ന ഡ്രൈവർ അനീഷ് പറഞ്ഞു. രാവിലെ ഷാജിയുടെ അച്ഛന്റെ സഹോദരൻ മരിച്ചെന്ന വിവരം വീട്ടിൽ നിന്ന് വിളിച്ചറിയിച്ചിരുന്നു. ഇപ്പോൾ പൂർണ ആരോഗ്യവാനാണെന്നും ഇപ്പോൾ ബുദ്ധിമുട്ടില്ലെന്നും ഷാജി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |