പത്തനംതിട്ട : പത്ത് ദിവസത്തിനകം തീർപ്പാക്കിയിരുന്ന ആധാർ കാർഡ് അപേക്ഷകൾക്ക് ഇപ്പോൾ രണ്ട് മാസത്തോളം താമസം വരുന്നുണ്ട്. സോഫ്റ്റ് വെയർ നവീകരണവുമായി ബന്ധപ്പെട്ട് സെർവർ തകരാറിലായതാണെന്നാണ് അധികൃതർ പറയുന്നത്. ജില്ലയിൽ ആകെ 125 അക്ഷയ കേന്ദ്രങ്ങളാണുള്ളത്. ഇവിടെയെല്ലാം ആധാറുമായി ബന്ധപ്പെട്ട അമ്പതിലധികം അപേക്ഷകൾ ദിവസവും എത്താറുണ്ട്. ഈ അപേക്ഷകളെല്ലാം അനുമതി ലഭിക്കാതെ കെട്ടിക്കിടക്കുകയാണ്. അത്യാവശ്യ കാര്യങ്ങൾക്കായി ആധാർ പുതുക്കേണ്ടതോ തിരുത്തേണ്ടതോ ആയ സാഹചര്യമുള്ളവർക്ക് ഇത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. വിദേശത്ത് തിരിച്ച് പോകാനിരിക്കുന്ന വിദ്യാർത്ഥികളും മറ്റ് ജോലിക്കാരുമടക്കം ഇത്തരത്തിൽ പ്രയാസപ്പെടുന്നുണ്ട്.
പുതിയ ആധാർ എടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള അപേക്ഷകൾ മുപ്പത് ദിവസത്തോളം അനുമതി കാത്ത് കിടക്കുകയാണ്.
പാൻകാർഡും ആധാർ കാർഡും ബന്ധിപ്പിക്കാനുള്ള കാലാവധി മാർച്ചിൽ അവസാനിക്കും. പാൻകാർഡിനായി അപേക്ഷ നൽകുന്നവർക്കും ആധാർ നിർബന്ധമാണ്. നിരവധി പേരാണ് ആധാർ എടുക്കാനും പുതുക്കാനുമായി അക്ഷയ സെന്ററിലെത്തുന്നത്. പത്ത് വർഷമായവർ ആധാർ പുതുക്കണമെന്ന് അറിയിപ്പ് വന്നതിന് പിന്നാലെയാണ് സെർവർ തകരാറിലായത്. രണ്ട് മാസം മുമ്പുള്ള അപേക്ഷകളിൽ പലതും പ്രോസസിംഗ് എന്നാണ് കാണിക്കുന്നത്. മുമ്പ് പത്ത് ദിവസത്തിനകം എല്ലാ അപേക്ഷകളും തീർപ്പാക്കിയിരുന്നു. ഇപ്പോൾ ഒന്നും രണ്ടും മാസമെടുക്കും എന്ന അവസ്ഥയാണിപ്പോൾ. ആധാർ ഇല്ലാതെ പുതിയൊരു സിം പോലും ലഭിക്കാത്ത അവസ്ഥയാണിപ്പോൾ. എടുത്താൽ തന്നെ ആധാറുമായി ലിങ്ക് ചെയ്യേണ്ടിയും വരും. സർട്ടിഫിക്കറ്റുകൾ, ആധാരം, മറ്റ് രേഖകൾ എന്നിവയ്ക്കെല്ലാം ആധാർ എടുക്കേണ്ടതുണ്ട്. ഈ സ്ഥിതി തുടർന്നാൽ ആധാർ നിർബന്ധമാക്കിയ സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭിക്കാതെ വരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |