ശബരിമല: മകരജ്യോതി ദർശനത്തിന് സന്നിധാനത്ത് ഒരുക്കങ്ങൾ പൂർത്തിയായി. നെയ്യഭിഷേകം ഇന്നലെ രാവിലെ 11 ന് അവസാനിച്ചു. തുടർന്ന് മകരവിളക്കിന് മുന്നോടിയായുള്ള ബിംബ ശുദ്ധിക്രിയകൾ തന്ത്രി കണ്ഠരര് രാജീവരുടെ കർമ്മികത്വത്തിൽ നടന്നു. 12.30ന് 25 കലശപൂജയും തുടർന്ന് കളഭാഭിഷേകവും നടന്നു . മകരവിളക്ക് ദിവസം അയ്യപ്പനെ അണിയിക്കാനുള്ള തിരുവാഭരണങ്ങളുമായി പന്തളം കൊട്ടാരത്തിൽനിന്ന് പരമ്പരാഗത പാതയിലൂടെ കാൽനടയായി എത്തുന്ന ഘോഷയാത്രാ സംഘത്തെ ശനിയാഴ്ച വൈകീട്ട് 5.30ന് ശരംകുത്തിയിൽവച്ച് സ്വീകരിക്കും. ദേവസ്വം ബോർഡ് നിയോഗിച്ച ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തിരുവാഭരണങ്ങൾ സ്വീകരിച്ച് താള വാദ്യമേളങ്ങളോടെ ക്ഷേത്രത്തിലേക്ക് ആനയിക്കും. തിരുവാഭരണപ്പെട്ടി കൊടിമര ചുവട്ടിൽവച്ച് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ, ബോർഡ് മെമ്പർ അഡ്വ. എം.എസ് ജീവൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഔദ്യോഗികമായി സ്വീകരിക്കും. തുടർന്ന് ശ്രീകോവിലേക്ക് ആചാരപൂർവം ആനയിക്കും. 6.30ന് അയ്യപ്പന് തിരുവാഭരണങ്ങൾ ചാർത്തി ദീപാരാധന നടക്കും. മകരജ്യോതി ദർശനം ദീപാരാധനയോട് അനുബന്ധിച്ചു നടക്കും. ദീപാരാധനയ്ക്ക് ശേഷം രാത്രി 8.45ന് മകരസംക്രമ പൂജ നടക്കും. തിരുവിതാംകൂർ കൊട്ടാരത്തിൽനിന്ന് കൊണ്ടുവന്ന നെയ്‌ത്തേങ്ങ പൊട്ടിച്ച് അഭിഷേകം ചെയ്യും. തുടർന്ന് തിരുവാഭരണങ്ങൾ അണിഞ്ഞുള്ള ദർശനം നടക്കും.ഇന്ന് ഉച്ചയ്ക്ക് 12 വരെ മാത്രമായിരിക്കും ഭക്തർക്ക് സന്നിധാനത്തേക്ക് പ്രവേശനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |