SignIn
Kerala Kaumudi Online
Friday, 26 April 2024 3.37 PM IST

ലൈസൻസില്ലാതെ തോന്നുംപടി അറവുശാലകൾ  താങ്ങും തണലുമൊരുക്കി നഗരസഭ

തിരുവനന്തപുരം: ഭക്ഷ്യവസ്തുകളിലെ ശുചിത്വവും ഗുണമേന്മയും ഉറപ്പാക്കാൻ പരിശോധനകൾ പൊടിപൊടിക്കുമ്പോൾ തലസ്ഥാന നഗരത്തിലെ അനധികൃത അറവുശാലകൾക്ക് തടയിടാൻ നടപടികളില്ല. നഗരസഭയുടെ തണലിലാണ് ലൈസൻസ് പോലുമില്ലാതെ ഇവയുടെ പ്രവർത്തനമെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. അതിനാൽ പരിശോധന പേടിയും ഇവർക്കില്ല.

ദിനംപ്രതി നഗരത്തിന്റെ വിവിധയിടങ്ങളിൽ തട്ടിക്കൂട്ട് ഷെഡ് ഒരുക്കി പോത്ത്,​കാള ,​ആട് എന്നീ മൃഗങ്ങളുടെ അറവ് നിയമവിരുദ്ധമായി നടക്കുന്നുണ്ട്. മാർഗ നിർദ്ദേശങ്ങൾ കാറ്റിൽപ്പറത്തിയാണ് ഇവയുടെ പ്രവർത്തനം. ഹോട്ടലുകൾക്കെതിരെ പരിശോധനയും നടപടിയും കർശനമാക്കുമ്പോഴും മാംസ്യാഹാരം തയാറാക്കാനുള്ള ഇറച്ചികളുടെ വിതരണം എവിടെ നിന്നെല്ലാമെന്ന് പരിശോധനയില്ല. 250ലധികം അനധികൃത അറവുശാലകൾ നഗരത്തിലുണ്ടെന്നാണ് വിവരം. ഇതിൽ ദിവസവും പ്രവർത്തിക്കുന്നവയും വിശേഷ ദിവസങ്ങളിൽ തട്ടിക്കൂട്ടുന്നവയുമുണ്ട്.

ചുക്കാൻപിടിക്കുന്നത് ഉദ്യോഗസ്ഥ ലോബി

ലൈസൻസില്ലെന്നു മാത്രമല്ല ഒരു ശുചിത്വവും പാലിക്കാതെയാണ് പല അറവുശാലകളുടെയും പ്രവർത്തനം. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കന്ന അറവുശാലകളെപ്പറ്റി പരാതികൾ ലഭിച്ചാലും കൈമടക്ക് വാങ്ങി പരാതികൾ ഒതുക്കുകയാണ് പതിവ്. ഉദ്യോഗസ്ഥ ലോബിയാണ് ഒതുക്കൽ നീക്കത്തിന് ചുക്കാൻ പിടിക്കുന്നത്.

ലൈസൻസ് നേടാൻ

ഓൺലൈൻ വഴി ലൈസൻസിന് അപേക്ഷിക്കാം. മാനദണ്ഡങ്ങൾ അനുസരിച്ച് പരിശോധനകൾക്ക് ശേഷം ലൈസൻസ് അനുവദിക്കും. മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ചെലവ് കാരണമാണ് പലരും ലൈസൻസ് എടുക്കാത്തത്. 84 നിർദ്ദേശങ്ങളുള്ള സർക്കാരിന്റെ അറവുശാല സർക്കുലർ നിലവിലുണ്ടെങ്കിലും 13 വ‌ർഷമായി അത് ഭേദഗതി ചെയ്യുകയോ പാലിക്കപ്പെടുകയോ ചെയ്തിട്ടില്ല.

കുന്നുകുഴിയിലെ അറവുശാല ആരംഭിക്കുമോ?

നഗരത്തിൽ പലയിടങ്ങളിലും അറവുമാലിന്യം തള്ളുന്നത് തടയാനായി നിർമ്മിക്കുന്ന കുന്നുകുഴി ആധുനിക അറവുശാലയുടെ നിർമ്മാണം എങ്ങുമെത്തിയില്ല. അധികൃതരുടെയും നഗരസഭ ഭരണസമിതിയുടെയും കെടുകാര്യസ്ഥതയാണ് നിർമ്മാണം വൈകുന്നതിന്റെ പ്രധാന കാരണം.

നിർമ്മാണം പൂർത്തിയാക്കാൻ മാസങ്ങളിനിയുമെടുക്കുമെന്ന് അധികൃതർ വിശദീകരിക്കുന്നു.

കുന്നുകുഴിയിൽ പ്രവർത്തിച്ചിരുന്ന അറവുശാല മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ 2013ലാണ് അടച്ചുപൂട്ടിയത്. തുടർന്ന് ആധുനിക അറവുശാലയുടെ ആവശ്യകത മനസിലാക്കി, ഇത് 10 കോടി ചെലവിൽ നവീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. നഗരത്തിൽ ദിവസേന 12 മുതൽ 15 ടൺ വരെ അറവ് മാലിന്യമുണ്ടാകുന്നതായാണ് കണക്ക്. കുന്നുകുഴിയിലെ അറവുശാല പ്രവർത്തനമാരംഭിച്ചാൽ ഒരു പരിധി വരെ അനധികൃത അറവ് തടയാനാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.