തിരുവനന്തപുരം: ബി.എസ്.എൻ.എൽ എൻജിനിയേഴ്സ് സഹകരണസംഘം തട്ടിപ്പിലെ മുഖ്യപ്രതിയും സംഘം മുൻ പ്രസിഡന്റുമായ എ.ആർ. ഗോപിനാഥനെ അന്വേഷണസംഘം തെളിവെടുപ്പിനെത്തിച്ചു. കോട്ടയ്ക്കകത്തെ സംഘത്തിന്റെ പ്രധാന ഓഫീസിലും സ്റ്റാച്യു ഉപ്പളം റോഡിലെ ബി.എസ്.എൻ.എൽ ഓഫീസിൽ പ്രവർത്തിക്കുന്ന സംഘത്തിന്റെ ഓഫീസിലുമാണ് ഇന്നലെ തെളിവെടുപ്പിനെത്തിച്ചത്.
ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കുന്ന ഡിവൈ.എസ്.പി സജാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പിന് നേതൃത്വം നൽകിയത്. രണ്ട് ഓഫീസുകളിൽ നിന്നുമായി നിരവധി രേഖകളും അന്വേഷണസംഘം പിടിച്ചെടുത്തു. തമിഴ്നാട്ടിൽ ഭൂമി വാങ്ങിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. എൽ.ഐ.സിയിൽ ഉൾപ്പെടെ നിക്ഷേപം നടത്തിയെന്നും സൂചനയുണ്ട്. ഈ മാസം 22വരെ ഗോപിനാഥനെ അന്വേഷണസംഘം ചോദ്യം ചെയ്യും. ഇതിനിടെ കഴിഞ്ഞദിവസം മറ്റൊരു പ്രതിയായ മൂർത്തിയെ അറസ്റ്റുചെയ്തിരുന്നു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാൻ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. കേസിലെ മൂന്നാംപ്രതിയും സംഘത്തിലെ ക്ലാർക്കായിരുന്ന രാജീവുമായി ചേർന്നാണ് സംഘത്തിൽ നിന്ന് പണമെടുത്തിരുന്നതെന്നാണ് ഗോപിനാഥന്റെ മൊഴി. രാജീവ് ഇപ്പോഴും ഒളിവിലാണ്. ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസും ഇറക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |