തിരുവനന്തപുരം: വെങ്ങാനൂർ പൗർണമിക്കാവ് ശ്രീ ബാലത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിൽ നടക്കുന്ന പ്രപഞ്ചയാഗത്തിൽ ഇന്നലെ ഭൂമിയിൽ പിറന്ന ആദ്യജീവിക്ക് സമർപ്പണ പൂജ നടന്നു. ഭൂമിയുണ്ടായ കാലം മുതൽ ഇന്നലെ വരെ ഭൂമിയോട് മനുഷ്യർ ചെയ്‌ത തെറ്റുകൾക്കുള്ള ക്ഷമാപണ പൂജയുമുണ്ടായിരുന്നു.
ഇന്ന് മുതൽ ജനങ്ങളുടെ ജീവിതം സൗഭാഗ്യങ്ങൾ നിറഞ്ഞതാകാനുള്ള സൗഭാഗ്യപൂജ ആരംഭിക്കും. യാഗഭൂമിയിലെത്തി സൗഭാഗ്യപൂജയിൽ പങ്കെടുക്കുന്നതാണ് ഉത്തമമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. പിതൃമോക്ഷത്തിനായുള്ള കാലഭൈരവ ഹവനവും അധികാരവും ഉദ്യോഗത്തിൽ സ്ഥാനമാനങ്ങളും ലഭിക്കാനുള്ള ബഗളാമുഖി ബ്രഹ്മാസ്ത്ര ഹോമവും ഉൾപ്പെടെ 108 പൂജകളാണ് ഭക്തർക്കായി തയ്യാറാക്കിയിരിക്കുന്നത്. മദ്ധ്യപ്രദേശിലെ മഹാകാലേശ്വർ ക്ഷേത്രത്തിലെ മുഖ്യപുരോഹിതർ ഇന്നലെ മുതൽ ഭക്തർക്കായി ഭസ്‌മാരതി പൂജ തുടങ്ങി.
സ്വാമി കൈലാസപുരിയെ വാദ്യമേളങ്ങളോടെ യാഗഭൂമിയിലേക്ക് ആനയിച്ചു. മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ദീപക് വസന്ത് കെസർക്കാറും ഇന്നലെ യാഗഭൂമിയിൽ തൊഴാനെത്തി. പ്രപഞ്ചയാഗം കാണാനും പ്രാർത്ഥിക്കാനും വരുന്നവർക്ക് രാവിലെ മുതൽ രാത്രി വരെ അന്നദാനമുണ്ട്. രാവിലെ ഇഡ്ഡലിയും ദോശയും ചപ്പാത്തിയും ഉച്ചക്ക് പായസം ഉൾപ്പെടെയുള്ള ഊണും വൈകിട്ട് ചായയും പലഹാരവും രാത്രി ചപ്പാത്തിയും ഇഡ്ഡലിയുമാണ് ഊട്ടുപുരയിൽ വിതരണം ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |