നാവായിക്കുളം: അക്രമികൾ തകർത്ത സ്‌കൂളിനെ പൂർവ സ്ഥിതിയിലാക്കാൻ ജില്ലാ പഞ്ചായത്തും ജനപ്രതിനിധികളും നാട്ടുകാരും ഒരുമിച്ചതോടെ പ്രവേശനോത്സവം ആഘോഷമാക്കാനൊരുങ്ങി നാവായിക്കുളം ഗവ. ഹയർസെക്കൻഡറി സ്‌കൂൾ. പ്രവേശനോത്സവത്തിനുവേണ്ടി സ്കൂളിനെ സജ്ജമാക്കാൻ ജില്ലാ പഞ്ചായത്ത് അടിയന്തരമായി 14 ലക്ഷം രൂപയാണ് അനുവദിച്ചത്. പൂർവ വിദ്യാർത്ഥികൾ, സന്നദ്ധ സംഘടനകൾ, പൗരപ്രമുഖർ, പി.ടി.എ എന്നിവരും നിർമ്മാണ പ്രവർത്തനങ്ങൾക്ക് സഹായമായി.
വർക്കല മണ്ഡലത്തിലെ ഏറ്റവും മികച്ച സ്‌കൂളുകളിലൊന്നായ ഇവിടെയാണ് കഴിഞ്ഞ മാസം 17ന് രാത്രി സാമൂഹ്യവിരുദ്ധർ ആക്രമണം നടത്തിയത്.
നാവായിക്കുളം ശ്രീശങ്കരനാരായണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു ആക്രമണം. സ്‌കൂളിന്റെ ജനൽച്ചില്ലകളും ഓടുകളും ക്ലോസറ്റുകൾ, വാട്ടർ ടാങ്കുകൾ, വാട്ടർ പ്യൂരിഫയറുകൾ, പൈപ്പ് ലൈൻ, മോട്ടറുകൾ, ഫാനുകൾ, എൽ.ഇ.ഡി പ്രൊജക്ടറുകൾ, വാട്ടർ ടാപ്പുകൾ, ഫർണിച്ചറുകൾ, കമ്പ്യൂട്ടറുകൾ, സി.സി ടിവി കാമറകൾ തുടങ്ങിയവ അക്രമികൾ നശിപ്പിച്ചിരുന്നു. പാചകപ്പുരയോട് ചേർന്നുള്ള സ്റ്റോറിന്റെ കമ്പി പൊളിച്ച് ആഹാരസാധനങ്ങൾ നശിപ്പിക്കുകയും വേസ്റ്റുകളും കല്ലുകളും കിണറ്റിൽ കൊണ്ടിട്ട് അക്രമിസംഘം കുടിവെള്ളം മലിനപ്പെടുത്തുകയും ചെയ്‌തു.
വിരലടയാള വിദഗ്ദ്ധരും ഫോറൻസിക് സംഘവുമെത്തി തെളിവെടുപ്പ് നടത്തിയെങ്കിലും നാളിതുവരെ പ്രതികളെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. സ്‌കൂളിൽ സി.സി ടിവി ഉണ്ടെങ്കിലും റെക്കാഡിംഗ് സിസ്റ്റമില്ലാതിരുന്നത് അക്രമികളെ കണ്ടെത്താൻ തടസമായി. മന്ത്രി വി. ശിവൻകുട്ടി, വി.ജോയി എം.എൽ എ ഉൾപ്പെടെയുള്ളവർ സ്‌കൂളിലെത്തി അക്രമികളെ ഉടൻ കണ്ടെത്താൻ പൊലീസിന് നിർദേശം നൽകിയിരുന്നു. പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ ധർണയും സംയുക്ത യോഗവും നടത്തി.
ആകെ നഷ്ടം
കണക്കാക്കിയത്: 8 ലക്ഷം
വീണ്ടും സജ്ജമാക്കിയ കാര്യങ്ങൾ
-----------------------------------------------------
രണ്ട് കിണറുകളും വൃത്തിയാക്കി.
മോട്ടറുകൾ സ്ഥാപിച്ചു
പ്രോജക്ടറുകൾ സ്ഥാപിച്ചു
ടാങ്കുകൾ സ്ഥാപിച്ചു
പൈപ്പുകളും ടാപ്പുകളും ക്ലോസറ്റുകളും സ്ഥാപിച്ചു
ഫർണിച്ചറുകളും കേടായ ജനലുകളും പുനഃസ്ഥാപിച്ചു.
പൊട്ടിയ ഓടുകൾ മാറ്റി സ്ഥാപിച്ചു
സ്‌കൂളിലെ വിദ്യാർത്ഥികളുടെ എണ്ണം 1800
ഈ വർഷം 5,8 ക്ലാസുകളിലായി
അഡ്മിഷൻ നേടിയവർ 250
പരീക്ഷാ ഫലം
എസ്.എസ്.എൽ.സി
98.7% വിജയം, ഫുൾ എ പ്ലസ് 71
പ്ലസ് ടു 94% വിജയം, ഫുൾ എ പ്ലസ് 31
നാളെ ക്ലാസ് തുടങ്ങുമ്പോൾ കുട്ടികൾക്കുവേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എല്ലാ
ക്ലാസുകളിലും ഫാനുകളും വാട്ടർ പ്യൂരിഫയറും സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.
ഹാരിസ്, പി.ടി.എ പ്രസിഡന്റ്
ഇതുവരെ 23ഓളം പേരുടെ വിരലടയാളം പരിശോധിച്ചെങ്കിലും ആരുടേതും മാച്ചായിട്ടില്ല. സംഭവ ദിവസം ഉത്സവമായിരുന്നതിനാൽ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള പരിശോധനയിൽ സാദ്ധ്യത കുറവാണ്. സാമൂഹ്യവിരുദ്ധ ആക്രമണ സാദ്ധ്യതയാണുള്ളത്. അന്വേഷണം പുരോഗമിക്കുന്നു.
വിജയരാഘവൻ, കല്ലമ്പലം സി.ഐ
സ്‌കൂൾ തുറക്കുമ്പോൾ വേണ്ട എല്ലാ ഭൗതിക സാഹചര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിൽ നിന്ന് അനുവദിച്ച തുക കൊണ്ടുള്ള നിർമ്മാണം അവസാന ഘട്ടത്തിലാണ്. അക്കാഡമിക് കാര്യങ്ങളിലും മികവ് പുലർത്തുന്ന ഈ വിദ്യാലയത്തിൽ ഈ വർഷവും 250 കുട്ടികളാണ് പുതുതായി ചേർന്നത്
ടി. ബേബി സുധ, ജില്ലാ പഞ്ചായത്ത് അംഗം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |