വിതുര: പൊൻമുടി-തിരുവനന്തപുരം സംസ്ഥാനപാതയിൽ ചുള്ളിമാനൂർ മുതൽ പൊൻമുടിവരെയുള്ള റോഡാണ് അത്യാധുനികരീതിയിൽ നവീകരിക്കുന്നത്. മഴയായാൽ റോഡ് വെള്ളത്തിൽ മുങ്ങുകയും മിക്കഭാഗവും ചെളിക്കെട്ടായി മാറുകയും ചെയ്യുന്ന അവസ്ഥയാണ്.വെയിലത്ത് പൊടിനിറയും. ഇതുമൂലം യാത്രക്കാർ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. മാത്രമല്ല റോഡിൽ അപകടങ്ങളും യാത്രാതടസവും പതിവായിക്കഴിഞ്ഞു. റോഡിന്റെ ശോച്യാവസ്ഥയിൽ വിതുരയിൽനിന്ന് നെടുങ്ങാട്ടേക്ക് പോകുന്നവർ ആര്യനാട് വഴി ചുറ്റിയാണ് സഞ്ചരിക്കുന്നത്. പൊൻമുടിയിലെത്തുന്ന വിനോദസഞ്ചാരികളും നടുവൊടിഞ്ഞാണ് യാത്രചെയ്യേണ്ടത്. അപകടങ്ങളും യാത്രാതടസവും പതിവായതോടെ രാത്രിയിൽ നിർമ്മാണപ്രവർത്തനങ്ങൾ നടത്തണമെന്ന് ആവശ്യം ഉയർന്നെങ്കിലും കരാറെടുത്തവർ അനങ്ങിയില്ല. നെടുമങ്ങാട്-വിതുര റോഡ് വർഷങ്ങളായി തകർന്നുകിടക്കുകയായിരുന്നു.
റോഡിന്റെ ദുരവസ്ഥയും അപകടങ്ങളും ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.തുടർന്ന് മന്ത്രി ജി.ആർ.അനിലും, ഡി.കെ.മുരളി എം.എൽ.എയും, ജി.സ്റ്റീഫൻ എം.എൽ.എയും പ്രശ്നത്തിൽ ബന്ധപ്പെടുകയും ഫണ്ട് അനുവദിക്കാൻ നടപടികൾ സ്വീകരിക്കുകയുമായിരുന്നു. നിർമ്മാണപ്രവർത്തനങ്ങൾ ഒച്ചിഴയും വേഗത്തിലാണെന്ന് വ്യാപകമായി പരാതിയും ഉയർന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് നാട്ടുകാർ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിരുന്നു.
നെടുമങ്ങാട്, വാമനപുരം, അരുവിക്കര എന്നീ മൂന്ന് മണ്ഡലങ്ങളെ ബന്ധിപ്പിച്ചാണ് റോഡ്നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നത്. മഴയായാൽ റോഡ് നിർമ്മാണപ്രവർത്തനങ്ങൾ അവതാളത്തിലാകും. നേരത്തേ വേനൽമഴ പെയ്തതിനെതുടർന്ന് തൊളിക്കോട് ഹൈസ്കൂൾ ജംഗ്ഷന് സമീപം റോഡിലെ തിട്ടയിടിഞ്ഞ് വീഴുകയും,വീടുകൾക്ക് കേടുപാടുണ്ടാകുകയും ചെയ്തിരുന്നു.
അത്യാധുനിക രീതിയിൽ പുനരുദ്ധരിക്കും
പൊന്മുടി - ചുള്ളിമാനൂർ റോഡിൽ 39 കി.മീറ്റർ ഭാഗം അത്യാധുനിക രീതിയിൽ പുനരുദ്ധരിക്കാൻ 160 കോടി രൂപയാണ് ചെലവിടുന്നത്. 2021 ഡിസംബറിൽ ആരംഭിച്ച നിർമ്മാണ ജോലികൾ 2023 ഡിസംബറിൽ പൂർത്തീകരിക്കാനാണ് ധാരണ. നിർമ്മാണ കാലയളവിലുണ്ടാകുന്ന നാശനഷ്ടങ്ങൾ അന്വേഷിച്ച് നഷ്ടപരിഹാരം നൽകാനും കരാറുകാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതേസമയം, നിർമ്മാണ പ്രവർത്തനങ്ങളുടെ മേൽനോട്ടച്ചുമതല സംബന്ധിച്ച് കെ.എസ്.ടി.പിയും പി.ഡബ്ല്യു.ഡിയും തർക്കത്തിലാണെന്ന് ആക്ഷേപമുണ്ട്. അതേസമയം റോഡ് നിർമ്മാണപ്രവർത്തനങ്ങൾ നിശ്ചിത കാലാവധിക്കകംതന്നെ പൂർത്തീകരിക്കുമെന്നാണ് കരാറുകാർ പറയുന്നത്.പരാതികൾ പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സുതാര്യമായ രീതിയിലാണ് നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതെന്നും ഇവർ പറയുന്നു.
നിർമ്മാണം നടക്കുന്നത്......... പൊന്മുടി - പഴകുറ്റി റോഡിൽ 39 കി.മീറ്റർ ഭാഗം
ചെലവിടുന്നത്......... 160 കോടി
ജോലി ആരംഭിച്ചത്.... 2021ൽ
പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നത്..... 2023ഓടെ
നവീകരണപ്രവർത്തനങ്ങൾ നടക്കുന്ന ചുള്ളിമാനൂർ പൊൻമുടി റോഡിലൂടെയുള്ള യാത്ര ദുഷ്ക്കരമാണ്. രാത്രിയിലും പണികൾ നടത്തണം.നിർമ്മാണം വേഗത്തിലാക്കണം. അപകടങ്ങൾക്കും യാത്രാതടസത്തിനും ശാശ്വത പരിഹാരംകാണണം. അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.
മീനാങ്കൽകുമാർ
സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |