തിരുവനന്തപുരം: പ്രതിസന്ധികളും നഗരസഭയുടെ കാര്യക്ഷമതയില്ലാതെ 10 വർഷമായി നിർമ്മാണം നീണ്ടുപോയ കുന്നുകുഴി അറവുശാല ഒടുവിൽ പൂർത്തിയാകുന്നു.90 ശതമാനം ജോലികളും പൂർത്തിയായി.നിലവിൽ അറവുമാലിന്യങ്ങൾ തരംതിരിച്ച് മാറ്റുന്ന റെൻഡറിംഗ് പ്ളാന്റിന്റെ ജോലികളാണ് നടക്കുന്നത്.ഭീമമായ മെഷീനുകളായതിനാൽ ക്രെയിൻ ഉപയോഗിച്ചാണ് മെഷീനുകൾ കെട്ടിടത്തിനകത്തേക്ക് മാറ്റുന്നത്.മൂന്ന് മാസത്തിനുള്ളിൽ എല്ലാ ജോലികളും പൂർത്തിയാക്കി ട്രെയൽ റൺ നടത്താനാകുമെന്ന് നഗരസഭ ഉദ്യോഗസ്ഥൻ പറഞ്ഞു.
വൈകിപ്പിച്ചത് സർക്കാർ
സംവിധാനങ്ങൾ തന്നെ
75 ലക്ഷം രൂപ നൽകാത്തതിനെ തുടർന്ന് കരാർ കമ്പനിയായ കെൽ ജോലികൾ നിറുത്തിയിരുന്നു.എന്നാൽ തുടർചർച്ചയിൽ നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് 75 ലക്ഷം രൂപ കെല്ലിന് നൽകി ജോലികൾ ആരംഭിക്കുകയായിരുന്നു.അറവുശാലയിൽ നിർമ്മിക്കേണ്ട മാലിന്യ സംസ്കരണ പ്ളാന്റിന്റെയും ബയോ ഫിൽറ്ററിന്റെയും സാങ്കേതികാനുമതി മാസങ്ങളായി നീണ്ടു.തീരുമാനമെടുക്കേണ്ട ശുചിത്വ മിഷൻ നടപടിക്രമങ്ങൾ വൈകിപ്പിക്കുന്നുവെന്നായിരുന്നു നഗരസഭയുടെ വിശദീകരണം.മാർച്ചിൽ സാങ്കേതികാനുമതിക്കായി സമർപ്പിച്ച അപേക്ഷയിൽ സിവിൽ വർക്കുകൾക്ക് മാത്രമേ അനുമതി നൽകിയിരുന്നുള്ളൂ.മലിനീകരണ ബോർഡും ഇതിൽ ഉടക്കിട്ടു.മറ്റ് ജോലികളുടെ അനുമതിക്ക് മാസങ്ങൾ കാത്തിരുന്നു.ഒടുവിലാണ് ഇപ്പോൾ അനുമതികളെല്ലാം ലഭിച്ചത്.
അറവുശാലയിലെ സജ്ജീകരണം
ജില്ലയിലെ ആദ്യ ആധുനിക അറവുശാലയാണ്.38തരം ആധുനിക മെഷീനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. കന്നുകാലിയെ കൊല്ലുന്നത് മുതൽ അവ ഇറച്ചിയായി വരുന്നത് വരെ കൂടുതലും മെഷീനുകളിലാകും പ്രവർത്തനം.
ഒരു മണിക്കൂറിൽ 60 കന്നുകാലികളെയും ഒരു ഷിഫ്ടിൽ 300 ആടുകളെയും കശാപ്പ് ചെയ്ത് ഇറച്ചിയാക്കി നൽകും.റെൻഡറിംഗ് പ്ളാന്റ് വഴി അറവുമാലിന്യങ്ങൾ സംസ്കരിക്കും.അത്യാധുനിക ഫ്രീസർ സംവിധാനവുമുണ്ട്.മറ്റ് സ്ഥലങ്ങളിൽ മാംസം എത്തിക്കുന്നതിന് മൊബൈൽ ഫ്രീസർ.അറവുശാലയിലെത്തുന്ന കന്നുകാലികളെയും ആടുകളെയും പരിശോധിക്കുന്നതിന് ഡോക്ടർമാരെ നിയോഗിക്കും.ഇതിനായി പ്രത്യേക ലാബ് സജ്ജീകരിച്ചിട്ടുണ്ട്.ലാബിൽ അറവിന് മുൻപും ശേഷവും മാംസം പരിശോധിച്ച് ഉറപ്പുവരുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |