ആറ്റിങ്ങൽ: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ വിഷുക്കണി ആചാരാനുഷ്ഠാനങ്ങളോടെ എങ്ങനെ ഒരുക്കാം:
കണിയൊരുക്കുന്നതിന് കൃത്യമായ ചിട്ടവട്ടങ്ങളുണ്ട്. പ്രാദേശികമായി ചില ഭേദഗതികളുണ്ടാകാം. കണിയൊരുക്കാൻ തേച്ചുവൃത്തിയാക്കിയ നിലവിളക്ക് ഉപയോഗിക്കണം. ഓട്ടുരുളിയിലാണ് കണിയൊരുക്കേണ്ടത്. ഉണക്കലരിയും നെല്ലും ചേർത്ത് പകുതിയോളം നിറയ്‌ക്കുക. ഇതിൽ നാളികേരമുറി വയ്ക്കണം. സ്വർണവർണത്തിലുള്ള കണിവെള്ളരി ഇതിനൊപ്പം വയ്‌ക്കണം. ചക്ക,മാങ്ങ,കദളിപ്പഴം എന്നിവയാണ് പിന്നീട് വയ്ക്കേണ്ടത്.ചക്ക ഗണപതിയുടെ ഇഷ്‌ട ഭക്ഷണമാണെന്നാണ് വിശ്വാസം. മാങ്ങ സുബ്രഹ്മണ്യനും കദളിപ്പഴം ഉണ്ണിക്കണ്ണനും പ്രിയപ്പെട്ടതാണ്. ഇത്രയുമായാൽ വാൽക്കണ്ണാടിവയ്‌ക്കാം. ഭഗവതിയുടെ സ്ഥാനമാണ് വാൽക്കണ്ണാടിക്ക്. കണിക്കൊപ്പം സ്വന്തം മുഖവും കണ്ടുണരാൻ കൂടിയാണിത്. ദൈവത്തിനൊപ്പം സ്വത്വവും അറിയുക എന്നും സങ്കല്പമുണ്ട്. കൃഷ്‌ണ വിഗ്രഹം ഇതിനടുത്തായി വയ്ക്കണം. എന്നാൽ ദീപപ്രഭമൂലമുള്ള ഒരു നിഴലും വിഗ്രഹത്തിൽ പതിക്കരുത്. തൊട്ടടുത്ത് താലത്തിൽ കോടിമുണ്ടും ഗ്രന്ഥവും നാണയത്തുട്ടുകളും സ്വർണവും വയ്ക്കണം. കുങ്കുമച്ചെപ്പും കണ്മഷിക്കൂട്ടും ഇതിനൊപ്പം വയ്‌ക്കുന്നവരുണ്ട്. നാണയത്തുട്ടുകൾ വെറ്റിലയ്‌ക്കും പാക്കിനുമൊപ്പം വേണം വയ്‌ക്കാൻ. ലക്ഷ്‌മിയുടെ പ്രതീകമാണ് സ്വർണവും നാണയങ്ങളും. ഗ്രന്ഥം സരസ്വതിയെ കുറിക്കുന്നു. പച്ചക്കറി വിത്തുകൾ വയ്‌ക്കുന്നതും നല്ലതാണ്. കണി കണ്ടശേഷം ഈ വിത്തുകൾ വിതയ്‌ക്കുന്ന പതിവ് ചിലയിടങ്ങളിൽ ഇപ്പോഴുമുണ്ട്. ഓട്ടുകിണ്ടിയിൽ വെള്ളം നിറച്ചുവയ്‌ക്കണം. ജീവന്റെയും പ്രപഞ്ചത്തിന്റെയും ആധാരമായ ജലം കണ്ണിൽ തൊട്ടശേഷമാവണം കണികാണേണ്ടത്.
വിഷുക്കണിക്ക് ഒരുക്കേണ്ട ദ്രവ്യങ്ങൾ
നിലവിളക്ക്, ഓട്ടുരുളി,ഉണക്കലരി, നെല്ല്,നാളികേരം,കണിവെള്ളരി, ചക്ക,മാമ്പഴം,കദളിപ്പഴം,വാൽക്കണ്ണാടി, ശ്രീകൃഷ്ണവിഗ്രഹം,കണിക്കൊന്ന പൂക്കുല, എള്ളെണ്ണ, തിരി,കോടിമുണ്ട്,ഗ്രന്ഥം, നാണയങ്ങൾ, സ്വർണം, കുങ്കുമം, വെറ്റില,അടയ്ക്ക, ഓട്ടുകിണ്ടി, വെള്ളം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |