തിരുവനന്തപുരം: മെഡിക്കൽ കൊളേജിലെ എസ്.എ.ടി ആശുപത്രിയോട് ചേർന്ന് പ്രവർത്തിക്കുന്ന സാധാരണക്കാരുടെ ആശ്രയമായ ഡ്രഗ് ബാങ്കിന്റെ ഓഫീസ് അടച്ചുപൂട്ടിയ കോർപ്പറേഷന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം.
അവിട്ടം തിരുനാൾ ഹോസ്പിറ്റൽ ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റിയ്ക്ക് കീഴിലുള്ള (എസ്.എ.ടി.എച്ച്.എച്ച്.ഇ.എസ്) ഇൻ ഹൗസ് ഡ്രഗ് ബാങ്കിന്റെ താത്കാലിക ഓഫീസാണ് മേയർ ആര്യാ രാജേന്ദ്രനും, മെഡിക്കൽകോളജ് കൗൺസിലറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ഡി.ആർ.അനിലും ചേർന്ന് കഴിഞ്ഞ ദിവസം പൂട്ടിച്ചത്. ഇതോടെ, ഡ്രഗ് ഹൗസിന്റെ പ്രവർത്തനം വ്യാഴാഴ്ച പൂർണമായി നിലച്ചു. ഓഫീസ് താത്കാലികമായി പ്രവർത്തിച്ചിരുന്നത് കോർപ്പറേഷൻ നിർമ്മിച്ച ഡോർമെറ്ററി കെട്ടിടത്തിലായിരുന്നു.എന്നാൽ സ്വകാര്യ മരുന്ന് ലോബിക്ക് വേണ്ടി കോർപ്പറേഷൻ അമിതാവേശം കാട്ടിയെന്ന തരത്തിൽ സോഷ്യൽ മീഡിയയിലടക്കം ആരോപണമുയർന്നു. സംഭവം വിവാദമായതോടെ കഴിഞ്ഞ ദിവസം പൂട്ടിയ ഡോർമെറ്ററി മുറി ഇന്നലെ വൈകിട്ട് നാലോടെ ഡി.ആർ. അനിൽ നേരിട്ടെത്തി തുറന്നു. സാധനങ്ങൾ ഉടൻ മാറ്റണമെന്നും ശേഷം മുറി പൂട്ടുമെന്നും കൗൺസിലർ അറിയിച്ചതിനെ തുടർന്ന് ആശുപത്രി അധികൃതരുടെ സാന്നിദ്ധ്യത്തിൽ ജീവനക്കാർ മുറിയിലുണ്ടായിരുന്ന സാധനങ്ങൾ പണി പുരോഗമിക്കുന്ന സമീപത്തെ കെട്ടിടത്തിലേക്ക് മാറ്റി. ഇതിനായി രാത്രിയോടെ ഒരു മുറിയിൽ വാതിൽ ഉൾപ്പെടെ ക്രമീകരിക്കുകയായിരുന്നു. ഡ്രഗ് ഹൗസിന്റെ പ്രവർത്തനം തടസപ്പെടാതിരിക്കാൻ ബദൽ സംവിധാനവും ഒരുക്കി.അതേസമയം കോർപറേഷൻ നടപടിയിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനുമുന്നിൽ കേസെത്തി. മനുഷ്യാവകാശപ്രവർത്തകനായ കവടിയാർ ഹരികുമാർ നൽകിയ പരാതി തിങ്കളാഴ്ച കമ്മീഷൻ പരിഗണിക്കും.
കോർപറേഷന്റെ ഒഴിപ്പിക്കൽ 'ഷോ'
ബുധനാഴ്ച വൈകിട്ട് അഞ്ചോടെയാണ് മേയറുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ കോർപ്പറേഷൻ ഉദ്യോഗസ്ഥർ ഓഫീസ് കെട്ടിടം താഴിട്ടു പൂട്ടിയത്. ഡ്രഗ് ബാങ്കിന്റെ പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയാവാത്തതിനാലാണ് ഡോർമെറ്ററിയിൽ ഓഫീസ് പ്രവർത്തിച്ചിരുന്നത്. കമ്പ്യൂട്ടർ, സെർവർ എന്നിവയാണ് ഈ മുറിയിലുണ്ടായിരുന്നത്.
എസ്.എ.ടിയിലെത്തുന്നവർക്ക് വിശ്രമിക്കാനായി നിർമ്മിച്ച ഡോർമെറ്ററി അറ്റകുറ്റപ്പണിക്കായി രണ്ടുവർഷമായി അടച്ചിട്ടിരിക്കുകയായിരുന്നു. ഓഫീസ് ഒഴിയണമെന്ന് നേരത്തെ അറിയിപ്പ് ലഭിച്ചെങ്കിലും മന്ത്രി കെ.കെ.ശൈലജയെ ബന്ധപ്പെട്ട് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നത് വരെ ഡോർമെറ്ററിയിൽ പ്രവർത്തിക്കാൻ അനുമതി വാങ്ങിയിരുന്നെന്ന് ആശുപത്രി അധികൃതർ പറയുന്നു.
ജീവനക്കാർക്ക് നേരെ അസഭ്യവും ഭീഷണിയും
ഇന്നലെ ഉച്ചയോടെ ഡ്രഗ് ബാങ്കിൽ ആളുകൾ മരുന്ന് വാങ്ങാൻ കാത്തു നിൽക്കുന്നതിനിടെ ഒരു കൂട്ടം സാമൂഹ്യവിരുദ്ധർ തള്ളിക്കയറി. ഡ്രഗ് ബാങ്കിന്റെ ചുമതലയുള്ളയാളെ തിരക്കിയെങ്കിലും അദ്ദേഹം ഡ്യൂട്ടിയ്ക്ക് ഇല്ലെന്ന് ജീവനക്കാർ മറുപടി നൽകി. എന്നാൽ ജീവനക്കാരോട് അസഭ്യം പറയുകയും ഭീഷണി മുഴക്കുകയും ചെയ്തു. ഇതോടെ ജീവനക്കാർ കൂട്ടത്തോടെ എസ്.എ.ടി.എച്ച്.എച്ച്.ഇ.എസ് സെക്രട്ടറിയ്ക്ക് സംരക്ഷണം ആവശ്യപ്പെട്ട് പരാതി നൽകി.
കോർപ്പറേഷൻ പറയുന്നു
മെഡിക്കൽ സ്റ്റോറിന് വേണ്ടി മറ്റൊരു കെട്ടിടം പണിതിട്ടുണ്ടെന്നും അവിടേക്ക് സാധനങ്ങൾ മാറ്റണമെന്നും പലതവണ ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് മേയർ കെട്ടിടം പരിശോധിക്കുകയും അവിടെ മരുന്നുകളോ മറ്റ് മെഡിക്കൽ ഉപകരണങ്ങളോ ഇല്ലെന്ന് ഉറപ്പാക്കുകയും ചെയ്തിരുന്നു.തുടർന്നാണ് കെട്ടിടം ഏറ്റെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |